Monday, December 21, 2009

മുല്ലപ്പെരിയാറിലെ ദ്രാവിഡ മുന്നേറ്റം

സമാനതകളില്ലാത്ത പ്രാദേശിക രാക്ഷ്ട്രീയ തന്ത്രങ്ങളിലൂടെ ഭരണം നടത്തുന്ന തമിഴക കക്ഷികളെ സംബന്ധിച്ചിടത്തോളം മുല്ലപ്പെരിയാർ കാലപ്പഴക്കം കൊണ്ട് തകർന്നു തരിപ്പണമാവാൻ സാധ്യതയുള്ള ഒരു പഴഞ്ചൻ ഡാമല്ല. ഒരു സംസ്ഥാനത്തിലെ നാൽ‌പ്പത് ലക്ഷത്തോളം വരുന്ന മനുഷ്യ ജീവനെ മുൾമുനയിൽ നിർത്തി വിലപേശാൻ തമിഴ്നാട് കാണിക്കുന്ന 'അസാമാന്യ ധീരത', അറിവില്ലായ്മയുടെയും അഹങ്കാരത്തിന്റെയും ബഹിർസ്ഫുരണം മാത്രമാണ്. അൻപത് വർഷം മാത്രം കാലപ്പഴക്കം നിർണ്ണയിച്ച് കമ്മിഷൻ ചെയ്ത ഡാം നൂറുകൊല്ലം താണ്ടിയ ശേഷവും ബലക്ഷയം സംഭവിച്ചിട്ടില്ല എന്ന് വാദിക്കുന്നവരുടെ മൌഢ്യതയെ അതിജീവിക്കേണ്ടത് കേരളത്തിലെ അഞ്ച് ജില്ലയിലെ ജനങ്ങളുടെ ജീവന്മരണ പോരാട്ടമായി മാറുന്നത് ഈ സാഹചര്യത്തിലാണ്. മുല്ലപ്പെരിയാർ തകർന്നാൽ ആ തകർച്ച ഇടുക്കി ഡാം താങ്ങിക്കൊള്ളും എന്ന തമിഴന്റെ വരട്ടുവാദം ഒരു തമാശയായി ആസ്വദിക്കാനുള്ള മാനസിക നിലയല്ല കേരള ജനതക്ക് ഇപ്പോഴുള്ളത്. എന്ത് തർക്കത്തിന്റെ പേരിലായാലും ബലക്ഷയം സംഭവിച്ച ഒരു ഡാമിനെ നിലനിർത്തിക്കൊണ്ടുള്ള ചർച്ചകളും കേസ് നടത്തിപ്പും ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യസ്ഥരായ ഭരണാധികാരികളിൽ നിന്നും ഉണ്ടാവാൻ പാടില്ല. അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങളുടെ പരിഹാരം കാണുന്നത് ചുവപ്പ്നാടയിലെ കുരുക്കുകളുടെ ബലത്തെ മുൻ നിർത്തിയാവരുത്.

999 വർഷത്തെ പാട്ടക്കരാറിന്റെ ‘സാധുത‘യിൽ കൃഷിക്കാവശ്യമായ ജലം നേടിയെടുക്കുന്നതിന് ഏതറ്റം വരെയും പോകാൻ മടികാണിക്കാത്ത തമിഴക ഭരണാധികാരികൾ കേരളത്തിനെതിരെ നിരവധി സമ്മർദ്ധ തന്ത്രങ്ങൾ എടുത്ത് പ്രയോഗിക്കുന്നുണ്ട്. മുല്ലപ്പെരിയാർ പ്രശ്നം കത്തിക്കയറിയ വേളയിൽ സമാനമായ മറ്റൊരു നദീജല പ്രശ്നത്തേയും സമ്മർദ്ധ തന്ത്രത്തിന്റെ ഭാഗമായി വലിച്ചിഴക്കാൻ തമിഴ്നാട് മടികാണിച്ചില്ല. തിരുവനന്തപുരം ജില്ലയിലെ നെയ്യാറിലെ ജലം വിട്ടുകിട്ടാനുള്ള മുൻ‌ കരാർ നടപ്പാക്കണമെന്ന ആവശ്യവുമായി തമിഴ് ജനതയെ കേരളത്തിനെതിരെ അണിനിരത്തി അതിർത്തി പ്രദേശങ്ങളിൽ സംഘർഷം ഉണ്ടാക്കിയത് ഇപ്പോഴും തുടരുന്നുണ്ട്. ഇരു സംസ്ഥാനങ്ങളും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം 2004 വരെ തമിഴനാട്ടിലെ കന്യാകുമാരി ജില്ലയിലെ വിളവങ്കോട് താലൂക്കിലെ കൃഷിയാവശ്യത്തിനായി നെയ്യാറിലെ വെള്ളം നൽകിയിരുന്നു. കരാർ പ്രകാരം വിളവങ്കോട് ഭാഗത്തേക്ക് ജലമൊഴുക്കേണ്ട കനാൽ യഥാസമയം അറ്റകുറ്റപ്പണി ചെയ്യേണ്ട ബാധ്യത തമിഴ്നാടിനാണ്. എന്നാൽ അവരുടെ ഭാഗത്തു നിന്നും ഉണ്ടായ നിസംഗത കാരണം സമയബന്ധിതമായ അറ്റകുറ്റപ്പണി നടക്കാതെ കനാൽ പൊട്ടിപ്പൊളിഞ്ഞ് നീർവാഴ്ച്ചക്ക് യോഗ്യമല്ലാതായി തീർന്നു. നെയ്യാർ ഇടതുകര വഴി ഈ കനാലിലൂടെ കേരളം നൽകിയിരുന്ന നെയ്യാറിലെ ജലം കൃഷിക്ക് ഉപയോഗിക്കാൻ സാധിക്കാതെ പാഴായി. കാടും പടലും കേറി പലേടത്തും ഇടിഞ്ഞു വീണും പൊട്ടിപ്പൊളിഞ്ഞും തകർന്ന കനാലിനെ അറ്റകുറ്റപ്പണി നടത്തി നീർവാഴ്ച്ചക്ക് യോഗ്യമാക്കാൻ തമിഴ്നാട് കരാറിൻ പ്രകാരമുള്ള നടപടി ഒന്നും സ്വീകരിച്ചില്ല. വലിയൊരളവ് വെള്ളം ഇങ്ങനെ പാഴാവാൻ തുടങ്ങിയപ്പോൾ കേരളം ഷട്ടർ അടച്ച് വിളവങ്കോട് ഭാഗത്തേക്കുള്ള ജലമൊഴുക്ക് തടഞ്ഞു. മാത്രവുമല്ല കേരള ഇറിഗേഷൻ ആക്ട് 2003 നിലവിൽ വരികയും ഇതിലെ ക്ലോസ് 30 അനുസരിച്ച് വ്യക്തമായ കരാർ ഇല്ലാതെ ജലം നൽകുന്നത് നിയമ വിരുദ്ധമാവുകയും ചെയ്തു.

വിളവങ്കോട്ടേക്ക് ജലമൊഴുക്കിയിരുന്ന കനാലിന്റെ ഇപ്പോഴത്തെ അവസ്ഥ.

പുതിയ കരാറിൽ ഏർപ്പെട്ട് കനാലിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയാൽ മുൻ‌ധാരണ പ്രകാരം നെയ്യാറിലെ ജലം വിട്ടുകൊടുക്കാമെന്ന് കേരളം ഔദ്യോഗികമായി തന്നെ തമിഴ്നാടിനെ അറിയിച്ചിരുന്നുവെങ്കിലും അതിനൊന്നും മുതിരാതെ ഏകപക്ഷീയവും പ്രകോപനപരവുമായ പ്രസ്താവനകളിലൂടെയും പ്രവർത്തികളിലൂടെയും പ്രശ്നത്തെ സങ്കീർണ്ണമാക്കാനാണ് തമിഴ്നാട് ശ്രമിച്ചത്. അവർ ആവശ്യപ്പെടും പോലെ ഷട്ടർ തുറന്ന് വെള്ളം ഒഴുക്കിയാലും കനാലിന്റെ ശോച്യാവസ്ഥ കാരണം ജലം വിളവങ്കോട് എത്തില്ല എന്ന കാര്യം നിസ്തർക്കമാണ്. 2004ൽ കേരളം വിളവങ്കോട് ഭാഗത്തേക്കുള്ള ഷട്ടർ അടച്ചുവെങ്കിലും അന്നൊന്നും തമിഴ്നാട് ഇതേ ചൊല്ലി തർക്കത്തിനു മുതിർന്നിരുന്നില്ല. മുല്ലപ്പെരിയാർ പ്രശ്നത്തിൽ സുപ്രീം കോടതി കേരളത്തിനു അനുകൂലമായ നിലപാട് എടുക്കുന്ന ഘട്ടം വന്നപ്പോഴാണ് വർഷങ്ങൾക്കു ശേഷം നെയ്യാർ വെള്ളത്തിൽ അവകാശം സ്ഥാപിക്കാൻ തമിഴ്നാട് രംഗത്ത് വന്നത്. തമിഴ്നാട് അവകാശ വാദം ഉന്നയിച്ചപ്പോൾ തന്നെ നെയ്യാറിലെ ജലം വിട്ടുകൊടുക്കാൻ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി വി എസ് അച്ഛ്യുതാനന്ദൻ പ്രസ്താവന നടത്തിയിരുന്നു. തന്നെയുമല്ല നെയ്യാറിലെ ജലം കൃഷിയാവശ്യത്തിനായി തമിഴ്നാടിനു വിട്ടുകൊടുക്കാനുള്ള പ്രമേയവും കേരള നിയമസഭ പാസാക്കി. നെയ്യാറിലെ ജലത്തിനു കാലാനുസൃതമായ വില ഈടാക്കിക്കൊണ്ട് വിട്ടുകൊടുക്കാനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ പുതിയ കരാറിൽ ഏർപ്പെടാൻ തമിഴ്നാടിനെ ക്ഷണിച്ചുവെങ്കിലും അവർ അതിനു സന്നദ്ധത പ്രകടിപ്പിച്ചില്ല. വിളവങ്കോട് ഭാഗത്തേക്കുള്ള കനാലിന്റെ അറ്റകുറ്റപ്പണിയടക്കം ചെയ്ത് വിലയീടാക്കാതെ വെള്ളം നൽകണം എന്ന ആവശ്യമാണ് തമിഴ്നാട് ആവർത്തിക്കുന്നത്. ഈ ആവശ്യത്തിനു സാധുത വരുത്താൻ സ്ഥിരം ശൈലിയിലുള്ള വരട്ടു ന്യായം ഇവിടേയും അവർ ചെലുത്തുന്നുണ്ട്. നെയ്യാർ ഒരു അന്തർസംസ്ഥാന നദിയാണെന്ന വിചിത്രവാദമാണ് അവർ മുന്നോട്ട് വയ്ക്കുന്നത്. അതിനാൽ നെയ്യാറിലെ വെള്ളം തമിഴ്നാടിനും അവകാശപ്പെട്ടതാണത്രെ. അഗസ്ത്യാർകൂടത്തിൽ നിന്നും ഉൽഭവിച്ച് തമിഴ്നാടിന്റെ ഒരു ഭാഗത്തും സ്പർശിക്കാതെ പൂർണ്ണമായും കേരളത്തിലൂടെ മാത്രം ഒഴുകി സമുദ്രത്തിൽ പതിക്കുന്ന നെയ്യാർ എങ്ങനെ അന്തർസംസ്ഥാന നദിയാകും എന്ന ചോദ്യത്തിനു തമിഴനു മറുപടിയില്ല.

മുല്ലപ്പെരിയാർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച നടൻ ശരത് കുമാറിന്റെ ഇരട്ടതാപ്പ് വ്യക്തമാകണമെങ്കിൽ നെയ്യാർ വിഷയത്തിൽ അദ്ദേഹത്തിന്റെ നിലപാട് പരിശോധിച്ചാൽ മതി. മുല്ലപ്പെരിയാർ വിഷയത്തിൽ കേരളാ തമിഴ്നാട് സംസ്ഥാനങ്ങൾ നേരിട്ട് തർക്കപരിഹാരത്തിനായി കോടതിയെ സമീപിച്ചുവെങ്കിൽ നെയ്യാർ വിഷയത്തിൽ കോടതിയെ സമീപിച്ചിരിക്കുന്നത് നടൻ ശരത് കുമാർ നേതൃത്വം നൽകുന്ന സമത്വ മക്കൾ കക്ഷിയാണ്. മധുര ഹൈക്കോടതി ബഞ്ച് ഇവരുടെ ഹരജി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. നെയ്യാർ നദീജലം വിളവങ്കോട് താലൂക്കിൽ എത്താത്തതുകാരണം പ്രദേശത്തെ കാർഷിക രംഗം തകരുകയും കൃഷിക്കാർ ദുരിതത്തിലാണെന്നും ഹരജിയിൽ പറയുന്നു. ഈ സാഹചര്യം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കാൻ കന്യാകുമാരി ജില്ലാ കളക്ടർ, വിളവങ്കോട് തഹസിൽദാർ, ജില്ലയിലെ ഇറിഗേഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് നിർദേശം നൽകണമെന്ന ആവശ്യമാണ് ശരത് കുമാറിന്റെ കക്ഷി ഉന്നയിച്ചിരിക്കുന്നത്. ചുരുക്കത്തിൽ മുല്ലപ്പെരിയാറിനൊപ്പം നെയ്യാറും കോടതി കയറുമെന്ന് വ്യക്തമായി. കേരളം നെയ്യാറിലെ ജലം തമിഴ്നാട്ടിലേക്ക് ഒഴുക്കുന്നത് അവസാനിപ്പിക്കാനുള്ള യഥാർത്ഥ കാരണം മറച്ചു വെക്കുകയും കരാർ പുതുക്കാനുള്ള ക്ഷണം സ്വീകരിക്കാതേയും ഉള്ള ഈ കോടതി കയറ്റം പ്രശ്നത്തെ സങ്കീർണ്ണമാക്കാനെ ഉപകരിക്കൂ. കന്യാകുമാരി ജില്ലയിലെ ജനത്തിനു മുന്നിൽ നെയ്യാർ വിഷയത്തിലെ യാഥാർത്ഥ്യം മറച്ചു വെച്ചാണ് ജയലളിത അടക്കമുള്ള നേതാക്കൾ പ്രസ്താവനകൾ നടത്തിയിട്ടുള്ളത്. സ്വതവെ വേരോട്ടം കുറഞ്ഞ പ്രാദേശിക കക്ഷികൾ കന്യാകുമാരി ജില്ലയിൽ തങ്ങളുടെ അസ്തിത്വം ഉറപ്പിക്കാനുള്ള തുറുപ്പ് ചീട്ടായിട്ടാണ് നെയ്യാർ വിഷയത്തെ ഉപയോഗപ്പെടുത്തുന്നത്. നടൻ ശരത് കുമാറിന്റെ ലക്ഷ്യവും മറ്റൊന്നല്ല. എന്ത് കൊണ്ട് വെള്ളം തടയപ്പെട്ടു എന്ന കാരണം വ്യക്തമായും അറിയാമായിരിക്കെ അതിനു പരിഹാരം കാണാൻ നിരവധി മാർഗ്ഗങ്ങൾ ഉണ്ടായിരുന്നിട്ടും കോടതിയെ സമീപിച്ചതിനു പിന്നിലെ ലക്ഷ്യം പ്രശ്നത്തെ സങ്കീർണ്ണമാക്കി നീട്ടിക്കൊണ്ടു പോവുക എന്നതാണ്.

പൂർണ്ണമായും ഉപഭോക്തൃ സംസ്ഥാനമായി മാറിക്കഴിഞ്ഞ കേരളം തമിഴ്നാട്ടിലെ വിഭവങ്ങൾക്കായി മാർക്കറ്റുകളിൽ കയറിയിറങ്ങുന്നു എന്ന കാര്യം തർക്കമറ്റതാണ്. തമിഴ് വിഭവങ്ങൾക്കായുള്ള നമ്മുടെ കാത്തിരിപ്പിനെ മുതലാക്കുന്ന തന്ത്രങ്ങൾ മെനയുന്നതിൽ തമിഴക രാക്ഷ്ട്രീയക്കാർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല. ഇതിന്റെ ഭാഗമായാണ് തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കുള്ള ചരക്കു ഗതാഗതത്തിനു അവർ ഉപരോധം ഏർപ്പെടുത്തുമെന്ന ഭീഷണി ഇടക്കിടെ പുറത്തെടുക്കുന്നത്. തമിഴ് ലോറികൾ അതിർത്തി കടന്ന് വന്നില്ലായെങ്കിൽ കേരളം പട്ടിണിയിലാവും എന്ന പ്രചരണം കേൾക്കുന്ന മാത്രയിൽ ശരിയെന്ന് തോന്നുമെങ്കിലും കേരളത്തിനൊപ്പം തമിഴ്നാടും പട്ടിണിയിലാവും എന്ന കാര്യം ഭീഷണി മുഴക്കുന്നവർക്ക് അറിയില്ലാ എന്നുണ്ടോ? കേരളത്തിനെതിരെ മുൻപും അവർ ഉപരോധ സമരങ്ങൾ നടത്തിയിട്ടുണ്ട്. പാലും മുട്ടയും പൂവും അടക്കമുള്ള സാധനങ്ങളെ കേരളത്തിലേക്ക് കടത്തി വിടാതെ തമിഴൻ നടത്തിയ ഉപരോധ സമരങ്ങൾ അവർക്ക് തന്നെയാണ് വിനയായിട്ടുള്ളത്. നേതാക്കളുടെ ആഹ്വാനമനുസരിച്ച് സാധനങ്ങളെ അതിർത്തിയിൽ പ്രതിരോധിച്ച് സമരം ചെയ്തവർ സമരം അവസാനിപ്പിച്ചപ്പോഴാണ് തങ്ങൾ ചെയ്ത പാതകത്തിന്റെ വ്യാപ്തി മനസിലായത്. പഴക്കം കൊണ്ട് പിരിഞ്ഞ പാലിലും ചീഞ്ഞ മുട്ടയിലും വാടിയ പൂവിലും തങ്ങൾക്ക് നഷ്ടമായത് നെടുനാളത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണെന്ന് അവർ തിരിച്ചറിഞ്ഞപ്പോഴേക്കും ഉപരോധ സമരം ആഹ്വാനം ചെയ്ത നേതാക്കൾ സെന്റ് ജോർജ്ജ് കോട്ടയിൽ സുരക്ഷിതരായി തിരിച്ചെത്തിയിരുന്നു. പകലന്തിയോളം പണിയെടുത്തുണ്ടാക്കിയ വിഭവങ്ങൾ പാഴായതിൽ ക്ഷുഭിതരായ കർഷകർ നേതാക്കളെ തെരുവിൽ കൈകാര്യം ചെയ്യുന്ന തലം വരെയെത്തി അന്ന് നടന്ന ഉപരോധ സമരത്തിനിടയിൽ.

കേരളം പണം കൊടുത്ത് സാധനങ്ങൾ വാങ്ങി വിശപ്പടക്കുന്ന സംസ്ഥാനമാണ്. ഉപ്പു തൊട്ടു കർപ്പൂരം വരെയുള്ള സാധനങ്ങൾ വാങ്ങാൻ പണവുമായി തമിഴ് ലോറിയുടെ വരവും പ്രതീക്ഷിച്ചിരിക്കുന്നവനാണ് മലയാളി. എന്നാൽ തമിഴൻ കേരളത്തിലേക്കുള്ള വിഭവങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തിയാൽ പട്ടിണി കിടന്ന് മരിക്കാനുള്ള സാഹചര്യം ഒന്നും തന്നെയില്ല. കുറച്ച് നാളത്തേക്കുള്ള ബുദ്ധിമുട്ടുകൾ സഹിച്ചാൽ, അവശ്യ സാധനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നും പണം കൊടുത്ത് വാങ്ങി ഉപയോഗിക്കുക തന്നെ ചെയ്യും. എന്നാൽ ഉപരോധം ഏർപ്പെടുത്തുന്ന തമിഴ്നാടിന്റെ സ്ഥിതിയെന്താവും? കേരളമെന്ന മാർക്കറ്റ് മാത്രം ലക്ഷ്യമിട്ട് വിഭവ സമാഹരണം നടത്തുന്ന തമിഴ് കർഷകർ ആ സാധനങ്ങൾ ഏത് മാർക്കറ്റിൽ വിറ്റ് കാശാക്കും? കേരളത്തിനെ സംബന്ധിച്ച് ആവശ്യ വസ്തുക്കൾക്ക് കർണ്ണാടകയേയോ ആന്ധ്രയേയോ ആശ്രയിക്കാം, എന്നാൽ തമിഴ്നാടിനു കേരളാ ഉപരോധത്തെ തുടർന്ന് കുമിയുന്ന വിഭവങ്ങൾ വിറ്റഴിക്കാൻ മറ്റൊരു മാർക്കറ്റ് കണ്ടെത്തുക എന്നത് ലാഘവമുള്ള കാര്യമല്ല. തമിഴ്നാട് എടുക്കുന്ന സമ്മർദ്ധ തന്ത്രങ്ങൾക്ക് അതെ നാണയത്തിൽ തിരിച്ചടി നൽകിയാൽ മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കാൻ ഒരാഴ്ച്ച കൊണ്ട് കഴിയും! അവർ ഉപരോധം ഏർപ്പെടുത്തുന്നതിനു മുൻപായി അവരുടെ വിഭവങ്ങൾക്ക് നാം തന്നെ ഉപരോധം ഏർപ്പെടുത്തുകയും ഒപ്പം നമ്മുടെ ആവശ്യ വസ്തുക്കൾക്കായി മറ്റ് സംസ്ഥാനങ്ങളെ സമീപിക്കുകയും ചെയ്താൽ യഥാർത്ഥ പ്രതിരോധത്തിലാവുന്നത് തമിഴ്നാട് തന്നെയാവും. പക്ഷെ സങ്കുചിത പ്രാദേശിക രാക്ഷ്ട്രീയം കളിക്കുന്ന തമിഴ്നാടിനോളം തരം താഴാനുള്ള മനസ്ഥിതി നമ്മുടെ ഭരണക്കാർക്കില്ലാതെ പോയി.

നാലപ്പതു ലക്ഷം ജനങ്ങളുടെ ജീവനു പുല്ലുവില കൽ‌പ്പിക്കുന്ന തമിഴ് രാക്ഷ്ട്രീയത്തിനെതിരെ ഉപരോധം ഏർപ്പെടുത്താൻ ഓരോ മലയാളിയും സഹജീവികൾക്കായി ഉണർന്നു ചിന്തിക്കേണ്ടിയിരിക്കുന്നു..!

Saturday, October 31, 2009

മണിച്ചിത്രത്താഴ്

വടക്കുനോക്കിയന്ത്രം സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിച്ച തളത്തിൽ ദിനേശൻ എന്ന കഥാപാത്രം ഭാര്യ അപഥ സഞ്ചാരിണിയാവുമോ എന്നോർത്ത് സദാ ഖിന്നനായിരുന്നു. തന്നെക്കാൾ ഉയരം കൂടിയവളും സൌന്ദര്യവതിയുമായ നല്ലപാതിയുടെ സ്വാഭാവിക ചലനങ്ങൾ പോലും സംശയത്തിന്റെ കണ്ണുകളിലൂടെ നോക്കികാണാനാണ് ആ കഥാപാത്രം ചിത്രത്തിലുട നീളം ശ്രമിക്കുന്നത്. ഭാര്യയുടെ ജാരനെ പിടിക്കാൻ കഥാപാത്രം നടത്തുന്ന നീക്കങ്ങളിൽ അപകർഷതാ ബോധത്താൽ വ്യക്തിത്വം നഷ്ടമായ പുരുഷന്റെ നിസഹായാവസ്ഥയെ ശരിക്ക് പ്രതിഫലിപ്പിക്കുന്നുണ്ട്. തളത്തിൽ ദിനേശൻ സമൂഹത്തിലെ ഒറ്റപ്പെട്ട ഒരു പരിഛേദമല്ല. തളത്തിൽ ദിനേശനെ മദിച്ചിരുന്ന അപകർഷതാ ബോധം അഭിനവ ദിനേശന്മാരെയും ഭാര്യമാരുടെ കാവൽക്കാരാക്കി മാറ്റുന്നുണ്ട്.

സ്ത്രീയുടെ അപഥസഞ്ചാരത്തെ കുറിച്ചോർത്ത് സദാ വ്യാകുലപ്പെട്ടിരുന്ന പുരുഷൻ സ്ത്രീയെ സമൂഹത്തിൽ രണ്ടാം സ്ഥാനത്ത് പ്രതിഷ്ടിച്ച് ശാന്തിയടയാനാണ് ശ്രമിച്ചിരുന്നത്. സ്ത്രീക്ക് മാത്രമായുള്ള അലിഖിത നിയമങ്ങൾ കൌശലപൂർവ്വം ഉണ്ടാക്കി സമൂഹമധ്യത്തിൽ അതിനു അംഗീകാരം നേടിയെടുക്കുന്നതിൽ പുരുഷൻ വിജയിച്ചിരുന്നു. പുരോഗമന പരമായി ആശയ സംവാദം നടത്തുകയും എന്നാൽ സ്വന്തം കാര്യം വരുമ്പോൾ തന്റെ ഉള്ളിലെ തളത്തിൽ ദിനേശനെ കെട്ടഴിച്ച് വിടുന്ന പുരുഷൻ സ്ത്രീ സ്വാതന്ത്ര്യത്തെ മനസാ അംഗീകരിക്കുന്നില്ല എന്ന് സ്പഷ്ടം. വിലക്കുകൾ ലംഘിച്ച് അവൾ വഴിവിട്ട് സഞ്ചരിക്കുമോ എന്ന ഭയത്താൽ സ്ത്രീയെ പൂട്ടാൻ വ്യംഗമായ പല മണിച്ചിത്രത്താഴുകളും അവൻ ഉപയോഗിച്ചിരുന്നു. എന്നാൽ പ്രത്യക്ഷമായി തന്നെ സ്ത്രീയുടെ ലൈംഗികാവയവത്തെ പൂട്ടി താക്കോലുമായി പുറത്ത് പോയിരുന്ന പുരുഷ സമൂഹം ചരിത്രത്തിന്റെ ഏടുകളിൽ ഉണ്ട്.

പതിനാറാം നൂറ്റാണ്ടിൽ ഗ്രീസിലും റോമിലും ‘ചാരിത്ര്യപ്പട്ട‘ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു തരം പ്രത്യേക തോൽച്ചട്ട സ്ത്രീകൾക്കായി നിർമ്മിച്ച് അവരെക്കൊണ്ട് ധരിപ്പിച്ചിരുന്നു. സ്ത്രീ സ്വന്തം ചാരിത്ര്യം സ്വയമേവ സംരക്ഷിച്ചില്ലെങ്കിലോ എന്ന ഭയവിഹ്വലതയാണ് ചാരിത്ര്യപ്പട്ട പോലുള്ള പൂട്ടും താക്കോലിനും പിന്നിലെ യുക്തി. യുദ്ധത്തിനും മറ്റുമായി പുറത്തു പോകുന്ന പുരുഷന്മാർ തങ്ങൾ നാട്ടിലും വീട്ടിലുമില്ലാതിരിക്കുന്ന അവസരങ്ങളിൽ ഭാര്യമാർ അന്യപുരുഷന്മാരുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നതിനെ തടയാനാണ് വിചിത്രവും ഹീനവുമായ ഈ തുകലുടുപ്പ് ഭാര്യമാർക്ക് വിധിച്ചത്.



അരയിൽ സാധാരണ ബെൽറ്റ് പോലെ ധരിക്കാവുന്ന ഒരു ലോഹപ്പട്ടയും യോനിയുടെ പ്രവേശനകവാടത്തെ മൂടത്തക്ക വിധത്തിലുമുള്ള ഒരു ലോഹ കവചവുമാണ് ചാരിത്ര്യപ്പട്ടയുടെ പ്രധാന ഭാഗങ്ങൾ. ആവശ്യത്തിനു പൂട്ടാനും തുറക്കാനും കഴിയുന്ന വിധത്തിൽ പൂട്ടും താക്കോലുമുണ്ട്. ചാരിത്ര്യപ്പട്ടയണിഞ്ഞാൽ സ്വാഭാവിക ലൈംഗിക ബന്ധം നടത്താനാവില്ല. എന്നാൽ ശാരീരികമായ മറ്റ് ധർമ്മങ്ങൾ അനുഷ്ടിക്കാൻ തടസ്സമാവാത്ത തരത്തിലുള്ള ചെറിയ ദ്വാരങ്ങൾ ചാരിത്ര്യപ്പട്ടയിൽ നിർമ്മിച്ചിരുന്നു. ചാരിത്ര്യപ്പട്ടയിലെ പ്രധാന ഭാഗമായ യോനി മറയ്ക്കുന്ന ലോഹപാളി സ്വർണ്ണം, വെള്ളി, പിത്തള തുടങ്ങിയവ കൊണ്ടാണ് നിർമ്മിച്ചിരുന്നത്. സാമ്പത്തിക ശേഷിയും ഭാര്യയോടുള്ള പ്രിയത്തിന്റെ(!) തോതും അനുസരിച്ച് ഏത് ലോഹം വേണമെന്ന് ഓരോരുത്തരും തീരുമാനിച്ചിരുന്നു. മാത്രവുമല്ല യോനിയെ മറയ്ക്കുന്ന ലോഹപാളിയിൽ ചിത്രപ്പണി ചെയ്ത് മോടി വരുത്താനും ഭാര്യയെ അതിരറ്റ് സ്നേഹിച്ചിരുന്ന ഭർത്താക്കന്മാർ ശ്രദ്ധിച്ചിരുന്നു!

ഭാര്യമാരെ ചാരിത്ര്യ ദോഷത്തിൽ നിന്നും രക്ഷിക്കാൻ ഇത്രത്തോളം ചിന്തിച്ച ജനത മധ്യകാല ഘട്ടത്തിലും ജീവിച്ചിരുന്നു. ചാരിത്ര്യപ്പട്ടയുടെ മാതൃകയും ഭർത്താവ് ഭാര്യയുടെ സമീപം ചാരിത്ര്യപ്പട്ടയുമായി നിൽക്കുന്ന ചിത്രവും പാരീസ് മ്യൂസിയത്തിൽ ഒരു കൌതുക വസ്തുവായി സൂക്ഷിച്ചിട്ടുണ്ട്. ഭാര്യയുടെ അപഥ സഞ്ചാരത്തെ കുറിച്ചോർത്ത് വേപഥു പൂണ്ട ഭർത്താക്കന്മാർ തങ്ങളുടെ പ്രിയപ്പെട്ട യോനികളെ താഴിട്ട് പൂട്ടി താക്കോൽ അരയിൽ ഭദ്രമാക്കി വീരന്മാരായി യുദ്ധത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി മനസമാധാനത്തോടെ പുറത്ത് പോയപ്പോൾ ഹനിക്കപ്പെട്ടത് സ്ത്രീത്വമാണ്. ഭർത്താവെന്നാൽ യോനീ സംരക്ഷകരാണെന്ന് ധരിച്ച് വശായ പുരുഷകേസരികൾ യുദ്ധത്തിനു പോയപ്പോൾ സംഭവിച്ചത് എന്താണ്? പടനയിച്ചെത്തിയേടത്തൊക്കെ സ്ത്രീകളുമായി ബന്ധപ്പെടുകയും താല്പര്യമുള്ളവരെ അടിമകളാക്കി നാട്ടിൽ കൊണ്ടു വരികയും ചെയ്തുവെന്നതാണ് ഏറ്റവും രസാവഹമായ കാര്യം! സ്വന്തം ഭാര്യയുടെ യോനി പൂട്ടി താക്കോലുമായി പോയ പുരുഷൻ അന്യനാട്ടിൽ അന്യ സ്ത്രീകളുമായി പരസ്യമായ ലൈംഗീക ബന്ധം പുലർത്തിയപ്പോൾ വെളിവായത് പുരുഷ മേധാവിത്വം എന്ന ഉളുപ്പില്ലായ്മയുടെ ഇരട്ടതാപ്പാണ്.

കാലാന്തരത്തിൽ ചാരിത്ര്യപ്പട്ട അപ്രതക്ഷ്യമായെങ്കിലും വേറെ രൂപഭാവങ്ങളിൽ സിംബോളിക്ക് ആയ പട്ടകളും പൂട്ടുകളും ഇന്നും നിലനിൽക്കുന്നുണ്ട്. ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ 497, 498 വകുപ്പുകളും ഭരണഘടനയുടെ 14,15 വകുപ്പുകളും പ്രകാരം വിവാഹിതയായ സ്ത്രീയോടൊപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന അന്യപുരുഷൻ മാത്രം കുറ്റവാളിയാവുന്നു. വിവേചനത്തോടെ സ്ത്രീക്ക് അനുകൂലമായിട്ടാണ് ഈ നിയമമെന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും ഈ നിയമനിർമ്മാണത്തിനു പിന്നിൽ ഒളിഞ്ഞിരിക്കുന്നത് പുരുഷന്റെ ഉള്ളിലെ ഭയവിഹ്വലതയാണ്. അതായത് അന്യന്റെ ഭാര്യയെ പ്രാപിക്കാനുള്ള ഒരുവന്റെ ആഗ്രഹത്തെ കടിഞ്ഞാണിടുന്നതാണ് പ്രസ്തുത നിയമം. മറ്റൊരർത്ഥത്തിൽ ഒരാളിന്റെ ഭാര്യയെ മറ്റൊരുവൻ പ്രാപിക്കാതിരിക്കാൻ അവളുടെ യോനീ സംരക്ഷണത്തിനായി ഉണ്ടാക്കിയതാണ് ഈ നിയമം. തത്വത്തിൽ കാലഗതിയടഞ്ഞ ചാരിത്ര്യപ്പട്ടയുടെ അഭിനവ രൂപം തന്നെയാണ് ഇത്.

സ്ത്രീയുടെ ചാരിത്ര്യ ശുദ്ധിയിൽ പുരുഷൻ ഇത്ര കണ്ട് ജാഗരൂകനാകാനുള്ള കാരണമെന്ത്? പുരുഷന്റെ അപഥ സഞ്ചാരത്തെ സമൂഹം നിസാരവത്കരിക്കുമ്പോൾ സ്ത്രീയുടെ പ്രവർത്തിയെ പർവ്വതീകരിക്കാനാണ് പുരുഷൻ ശ്രമിക്കുന്നത്, കൂടെ സമൂഹവും. പുരുഷൻ സ്ത്രീയെ നിന്ദിച്ചു കൊണ്ട്, അവളെ സ്വന്തം വരുതിയിൽ നിർത്താൻ പുരുഷന് അത് ചെയ്യണമായിരുന്നു. മനുഷ്യരെക്കാൾ തരം താണ ഒരു വിഭാഗമായി ഏറെക്കുറെ സ്ത്രീകളെ മാറ്റിയിരിക്കുന്നു. യഥാർത്ഥത്തിൽ പുരുഷന്റെയുള്ളിലെ ഭയവിഹ്വലതയാണ് അവനെ ഇത്ര നികൃഷ്ടനാക്കിയത്. പുരുഷൻ എപ്പോഴും സ്ത്രീയെ താനുമായി താരത‌മ്യം ചെയ്യുകയും സ്ത്രീയുടെ ഔന്നത്യം മനസിലാക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് ലൈംഗിക ബന്ധത്തിൽ പുരുഷൻ സ്ത്രീയെക്കാൾ വളരെയധികം കഴിവ് കുറഞ്ഞവനാണ്. പുരുഷന് ഒരിക്കൽ ഒരു തവണ മാത്രമെ രതി മൂർച്ഛ നേടാനാവൂ. എന്നാൽ സ്ത്രീക്ക് ഒരിക്കൽ, നിരവധി തവണ ഒരു ശൃംഖലപോലെ രതി മൂർച്ഛ അനുഭവിക്കാൻ കഴിയും. ലൈംഗിക ബന്ധത്തിൽ പുരുഷൻ അനുഭവിക്കുന്ന നിസഹായാവസ്ഥയാണ് അപകർഷതാ ബോധ തലത്തിലുള്ള കൃത്രിമ മേധാശക്തിയായി അവൻ പ്രകടിപ്പിക്കുന്നത്. അബോധതലത്തിൽ അവനിൽ ഉറങ്ങുന്ന ഈ നിസഹായാവസ്ഥയും അപകർഷതയും സ്ത്രീക്ക് നേരെയുള്ള മണിച്ചിത്രത്താഴുകളായി പരിണമിക്കുന്നു.


ചിത്രത്തിനു കടപ്പാട്: ഗൂഗിൾ

Wednesday, September 30, 2009

കറുത്ത പണം: ഇൻഡ്യ ഒന്നാമത്

ബ്ലാക്ക് മണിയുടെ ചാമ്പ്യൻ ഇൻഡ്യ; സ്വിസ് ബാങ്കിലുള്ളത് 70 ലക്ഷം കോടി രൂപ

ബ്ലാക്ക് മണിയുടെ കാര്യത്തിൽ ഇൻഡ്യ തന്നെ ചാമ്പ്യൻ! 70 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇൻഡ്യക്കാർക്ക് സ്വിസ് ബാങ്കിലുള്ളത്. 180 രാജ്യങ്ങളിൽ ഇൻഡ്യ ഒന്നാമനായി.


വിദേശ കടം 13 പ്രാവശ്യം തിരിച്ചടയ്ക്കാൻ ഈ തുകകൊണ്ടു കഴിയും. ഇതിന്റെ പലിശ മാത്രം മതി പ്രതിവർഷ ബജറ്റിന്. ഇതു ലഭിച്ചാൽ ജനങ്ങൾക്ക് നികുതി നൽകേണ്ടി വരില്ല എന്നു മാത്രമല്ല 45 കോടി ദരിദ്ര കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം സൌജന്യമായി നൽകാനുമാകും.

സ്വിസ് ബാങ്കിൽ മാത്രം ഇത്രയും തുകയുള്ള സ്ഥാനത്ത് മറ്റ് 69 ബാങ്കുകളിലായി എത്ര സമ്പാദ്യമുണ്ടാകും?

തങ്ങളുടെ ബാങ്കുകളിലെ അക്കൌണ്ടുകളുടെ വിശദാംശങ്ങൾ ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ നൽകാമെന്ന് സ്വിസ് സർക്കാർ ഇൻഡ്യൻ സർക്കാരിന് എഴുതിയിട്ടുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ ഇതത്ര ഗൌനിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. ഇതേസമയം സ്വിസ് ബാങ്കുകളിലെ കള്ളപ്പണം വെളിച്ചത്തു കൊണ്ടുവരുമെന്നു സർക്കാർ പാർലമെന്റിൽ ഉറപ്പു നൽകിയിട്ടുമുണ്ട്. ഇൻഡ്യയും സ്വിറ്റ്‌സർലൻഡും തമ്മിൽ ഡിസംബറിൽ നടക്കുന്ന ചർച്ചയിൽ ഇതുസംബന്ധിച്ചു തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്.

വിദേശ രാജ്യങ്ങളിലെ നിക്ഷേപങ്ങൾക്ക് നികുതി നൽകാനുള്ള തയ്യാറെടുപ്പിലാണ് സ്വിസ് ബാങ്കുകൾ. സ്വിസ് അക്കൌണ്ടുകളുടെ വിശദാംശങ്ങൾ കൈമാറണമെന്ന് വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ട സാഹചര്യത്തിലാണിത്.

സ്വിസ് ബാങ്കിലെ 4450 ഇടപാടുകാരുടെ നിക്ഷേപ വിശദാംശങ്ങൾ അന്വേഷിക്കാൻ സ്വിറ്റ്‌സർലൻഡ് അമേരിക്കയെ അനുവദിച്ചിരുന്നു. നികുതി വെട്ടിപ്പുകാരെ കണ്ടെത്താനായിരുന്നു ഇത്. മറ്റ് രാജ്യങ്ങളും ഇതേ ആവശ്യവുമായി രംഗത്തെത്തിയ സ്ഥാനത്താണ് സ്വിസ് ബാങ്കേഴ്സ് അസോസിയേഷൻ പുനർ വിചിന്തനത്തിന് തയ്യാറായിരിക്കുന്നത്.

രാജ്യത്തെ കള്ളപ്പണക്കാർക്ക് ഇതോടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ഭരണപക്ഷവും പ്രതിപക്ഷവും ഇക്കാര്യത്തിൽ ഒരുമയുള്ളവരാണ്. കള്ളപ്പണക്കാർ എല്ലാ പാർട്ടികളിലും ഉണ്ടെന്നതുതന്നെ കാരണം.


വാർത്തക്ക് കടപ്പാട്: മംഗളം ദിനപ്പത്രം(30/09/2009)

Saturday, August 8, 2009

ദേവദാസികളും തിരുവിതാം‌കൂര്‍ രാജാക്കന്മാരും

തിരുവിതാം‌കൂറില്‍ ദേവദാസികള് വളരെ മുന്നാക്ക രീതിയിലുള്ള സാഹചര്യങ്ങളിലാണ് ജീവിച്ചിരുന്നത്. എല്ലാ ജീവിതാവശ്യങ്ങളും നിര്‍വ്വഹിക്കുന്നതിനുള്ള പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിവുള്ള വ്യക്തികളോട് മാത്രമേ തിരുവിതാം‌കൂറിലെ ദേവദാസികള്‍ ലൈംഗിക വ്യാപാരത്തിനു തുനിഞ്ഞുള്ളു. തിരഞ്ഞെടുക്കുന്ന വ്യക്തികളെ വര്‍ഷം തോറും കൈമാറാനുള്ള സ്വാതന്ത്ര്യവും അവര്‍ക്കുണ്ടായിരുന്നു. ഉത്സവനാളുകളിലാണ് ഈ കൈമാറ്റം നടന്നിരുന്നത്. വിവാഹിതരും അവിവാഹിതരുമായ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ദേവദാസികള്‍ക്ക് തിരുവിതാം‌കൂറില്‍ അനുവാദം നല്‍കിയിരുന്നു. വേശ്യാവൃത്തിയെ പരസ്യമായി പ്രോത്സാഹിപ്പിച്ചിരുന്ന തിരുവിതാം‌കൂറില്‍ ആ കാലത്ത് സ്ത്രീ പുരുഷ ബന്ധത്തെപ്പറ്റിയുണ്ടായിരുന്ന ധാരണ വിചിത്രവും വികലവുമായിരുന്നു എന്നേ പറയാനാവൂ. അന്നത്തെ സാമൂഹിക ക്രമത്തില്‍ അത്തരം ബന്ധങ്ങള്‍ സാധുവായിരുന്നു.

ദേവദാസീ സമ്പ്രദായം നിലനിന്നിരുന്ന തിരുവിതാം‌കൂറില്‍ ഭരണത്തിന്റെ ഇടനാഴികളില്‍ ലാസ്യ നൃത്തം ചവിട്ടാന്‍ ഇവര്‍ക്ക് അവസരം ലഭിച്ചിരുന്നു. തിരുവിതാം‌കൂര്‍ ചരിത്രത്തിന്റെ ഗതി തിരിച്ചു വിടുന്നതില്‍ ദേവദാസികള്‍ മുഖ്യ പങ്ക് വഹിച്ചിരുന്നു. ദേവദാസി ബന്ധത്തിന്റെ പേരില്‍ ഭരണകാലത്ത് കാലിടറി വീണ രാജാക്കന്മാര്‍ തിരുവിതാം‌കൂര്‍ ചരിത്രത്തില്‍ ഉണ്ട്. തിരുവിതാം‌കൂറില്‍ ദേവദാസി സമ്പ്രദായം അനുവദിച്ചിരുന്നുവെങ്കിലും രാജാവുമായുള്ള അവിഹിത ബന്ധത്തിന്റെ പേരില്‍ സ്വത്തവകാശത്തിലുള്ള കൈകടത്തിലില്‍ നിന്നും ദേവദാസികളെ അകറ്റി നിര്‍ത്താന്‍ രാജവംശത്തിനു മടിയുണ്ടായിരുന്നില്ല.

തിരുവിതാം‌കൂറില്‍ ദേവദാസി ബന്ധത്തിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയനായ ഒരാള്‍ രാമവര്‍മ്മ രാജാവായിരുന്നു (ഭരണകാലം 1721-1729). രാമവര്‍മ്മ രാജാവ് ഭാര്യയായി സ്വീകരിച്ചിരുന്ന ഒരു ദേവദാസി സ്ത്രീയുടെ മക്കളാണ് പിന്നീട് രാജ്യാവകാശം ആവശ്യപ്പെട്ട് മുന്നോട്ട് വന്ന പപ്പുത്തമ്പിയും രാമന്‍‌തമ്പിയും. ഇവരുടെ അവകാശ വാദങ്ങള്‍ അംഗീകരിച്ചു കൊടുക്കാന്‍ പിന്നീട് ഭരണത്തിലെത്തിയ മാര്‍ത്താണ്ഡവര്‍മ്മ തയ്യാറായില്ല. എട്ടുവീട്ടില്‍പിള്ളമാരുടെ സഹായത്തോടെ അവര്‍ മാര്‍ത്താണ്ഡവര്‍മ്മക്കെതിരെ നടത്തിയ കരുനീക്കങ്ങള്‍ ലക്ഷ്യം കണ്ടില്ല. തിരുവിതാം‌കൂര്‍ രാജാക്കന്മാര്‍ ശൂദ്രസ്ത്രീകള്‍ക്ക് വസ്ത്രം കൊടുത്ത് പാര്‍പ്പിക്കുന്നതല്ലാതെ വിവാഹം കഴിക്കുക പതിവില്ലെന്നും ആ ബന്ധത്തില്‍ ഉണ്ടാവുന്ന കുട്ടികള്‍ക്ക് ചെലവിനു കൊടുത്തു പാര്‍പ്പിച്ചു വരുന്നതല്ലാതെ അവര്‍ക്ക് രാജ്യാവകാശത്തിനു അര്‍ഹരല്ലെന്നുമുള്ള പാരമ്പര്യ കീഴ്വഴക്കത്തെ ചൂണ്ടിക്കാട്ടിയാണ് മാര്‍ത്താണ്ഡവര്‍മ്മ തമ്പിമാരെ അകറ്റിയത്.

രാമവര്‍മ്മയുടെ മക്കളായ പപ്പുത്തമ്പിയും രാമന്‍ തമ്പിയും എട്ടുവീട്ടില്‍പിള്ളമാരുടെ സഹായത്തോടെ മാര്‍ത്താണ്ഡവര്‍മ്മക്കെതിരെ ഒളിപ്പോര്‍ തുടര്‍ന്നു. അവസാനം 1730ല്‍ മാര്‍ത്താണ്ഡവര്‍മ്മ തമ്പിമാരെ വധിക്കുകയും എട്ടുവീട്ടില്‍‌പിള്ളമാരെ തൂക്കിലേറ്റുകയും ചെയ്തു. എട്ടുവീട്ടില്‍‌പിള്ളമാരുടെ കുടുംബങ്ങള്‍ കുളം‌തോണ്ടിയതിനുള്ള തെളിവായി ഇന്നും തക്കലക്ക് സമീപത്തെ പത്മനാഭപുരം കൊട്ടാരത്തിനു പുറത്ത് തെക്കെകൊട്ടാരം സ്ഥിതി ചെയ്യുന്നുണ്ട്.



തെക്കെകൊട്ടാരത്തിന്റെ പൂമുഖം

മറ്റു കൊട്ടാരങ്ങളെ അപേക്ഷിച്ച് വളരെ പൊക്കം കുറച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഈ കൊട്ടാരത്തിന്റെ നിര്‍മ്മാണത്തിനു പിന്നില്‍ ഒരു കഥയുണ്ട്. മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് എട്ടു വീട്ടില്‍ പിള്ളമാരുടെ എതിര്‍പ്പുകളെ നേരിടേണ്ടി വന്നിരുന്നു എന്ന് പറഞ്ഞുവല്ലോ. ഒരിക്കല്‍ എട്ടു വീട്ടില്‍പിള്ളമാരില്‍ ഒരാളായ കുടമണ്‍‌പിള്ള രാജാവിനെ കാണാന്‍ പത്മനാഭപുരത്ത് എത്തി. രാജാവിന്റെ മുറിയുടെ വാതില്‍ പൊക്കം കുറഞ്ഞത് കാരണം കുടമണ്‍പിള്ളയ്ക്ക് തലകുനിച്ച് ഉള്ളില്‍ കടക്കേണ്ടി വന്നു. ഇതില്‍ അപമാനം തോന്നിയ കുടമണ്‍പിള്ള കുറച്ചകലെ മുളകുമൂട്ടില്‍ ഏറെ പൊക്കം കുറച്ച് ഒരു കൊട്ടാരം നിര്‍മ്മിച്ച്, പാലുകാച്ചിന് രാജാവിനെ ക്ഷണിച്ചു. മഹാരാജാവായ മാര്‍ത്താണ്ഡവര്‍മ്മക്ക് ഈ കൊട്ടാരത്തിന്റെ അകത്തളങ്ങളിലേക്ക് തലകുനിച്ച് കയറേണ്ടി വന്നു; രാജാവ് മറ്റൊന്നും വിചാരിക്കാതെയാണ് തലകുനിച്ച് കയറിയത്. എന്നാല്‍ ദളവയായ രാമയ്യന്, കുടമണ്‍പിള്ളയുടെ രാജാവിനെ അപമാനിക്കാനുള്ള തന്ത്രം മനസിലാക്കാന്‍ കഴിഞ്ഞു. തിരികെ പത്മനാഭപുരത്തെത്തിയപ്പോള്‍ ഇക്കാര്യം ദളവ, രാജാവിനെ അറിയിച്ചു. കുപിതനായ മാര്‍ത്താണ്ഡവര്‍മ്മ, രാ‍ജാവിനല്ലാതെ കൊട്ടാരം പണിയാനുള്ള കുടമണ്‍പിള്ളയുടെ ആഗ്രഹത്തെ ശിക്ഷിക്കാന്‍ തീരുമാനിച്ചു. മുളകുമൂട്ടിലെ കുടമണ്‍പിള്ളയുടെ കൊട്ടാരത്തെ നശിപ്പിച്ച് കുളം‌കോരാന്‍ ഉത്തരവായി. ഉടന്‍ സൈന്യം അവിടെയെത്തി കുടമണ്‍പിള്ളയുടെ കൊട്ടാരം ഇടിച്ച് നിരത്തി, ഉത്തരവും കഴുക്കോലുമടക്കം സകല സാധനങ്ങളും കണ്ടുകെട്ടി പത്മനാഭപുരത്തെത്തിച്ചു. അവിടെ നിന്നും കൊണ്ടു വന്ന സാധനങ്ങള്‍ ഉപയോഗിച്ച് പത്മനാഭപുരം കൊട്ടാരത്തിന് സമീപം തെക്കെ കൊട്ടാരം പുനസ്ഥാപിച്ചു. എന്നാല്‍ നാളിതുവരെ ഒരു കുടുംബവും തെക്കെ കൊട്ടാരത്തില്‍ പാര്‍ത്തിട്ടില്ല.

ദേവദാസീ ബന്ധത്തിന്റെ പേരില്‍ പ്രായോഗിക ഭരണത്തില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്ന മറ്റൊരാള്‍ സ്വാതിരുനാളാണ്. രാമവര്‍മ്മയുടേതെന്ന പോലെ സ്വാതിതിരുനാളിന്റെ ദേവദാസി ബന്ധവും തിരുവിതാം‌കൂര്‍ സിംഹാസനത്തെ പിടിച്ചുലച്ചിട്ടുണ്ട്. തിരുവിതാം‌കൂറില്‍ പിന്നെയും നൂറ്റാണ്ടുകളോളം ദേവദാസികള്‍ ആധിപത്യം പുലര്‍ത്തി. 1931ല്‍ തിരുവിതാം‌കൂറില്‍ ദേവദാസി സമ്പ്രദായം നിരോധിക്കുന്നതുവരേയും അധികാരത്തിന്റെ ഇടനാഴികളിലെ ദേവദാസികളുടെ ലാസ്യനൃത്തം അനസ്യൂതം തുടര്‍ന്നിരുന്നു.


അധികവായനക്ക് : പ്രബന്ധ മഞ്ജരി - എം ആര്‍ ബാലകൃഷ്ണ വാര്യര്‍
കേരളചരിത്രത്തിന്റെ അടിസ്ഥാനശിലകള്‍ - എം ജി എസ് നാരായണന്‍
ദേവദാസികള്‍ - ടി കെ ഡി മുഴപ്പിലങ്ങാട്
മലയാളസാഹിത്യചരിത്രം - പി കെ പരമേശ്വരന്‍ നായര്‍
Dissertation on the Malayalam Language; Indian Antiquary - F W Ellis
ജാതിവ്യവസ്ഥയും കേരളചരിത്രവും - പി കെ ബാലകൃഷ്ണന്‍.

Monday, August 3, 2009

ചാണക്യന്റെ അന്ത്യം


മൌര്യ സാമ്രാജ്യം സ്ഥാപിക്കാന്‍ ചന്ദ്രഗുപ്തനു പിന്നില്‍ പ്രവര്‍ത്തിച്ച ചാണക്യന്റെ അവസാന കാല ജീവിതത്തെക്കുറിച്ച് അവ്യക്തമായ പരാമര്‍ശങ്ങളാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

മഗധം ഭരിച്ചിരുന്ന നന്ദരാജ വംശത്തില്‍ നിന്നും ഭരണം പിടിച്ചെടുത്ത ചന്ദ്രഗുപ്ത മൌര്യന്റെ പടയോട്ടം അതിവിസ്തൃതമായ മൌര്യ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിപദത്തിലാണ് അവസാനിച്ചത്. സാമ്രാജ്യ രൂപീകരണത്തില്‍ തന്റെ ശക്തിയും ബുദ്ധിയുമായി പ്രവര്‍ത്തിച്ചിരുന്ന ചാണക്യനെ ചന്ദ്രഗുപ്ത മൌര്യന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അവരോധിച്ചു. ചക്രവര്‍ത്തിയുടെ ശത്രുക്കളുടെ നീക്കത്തില്‍ സദാ ജാഗരൂകനായിരുന്ന ചാണക്യന്‍ ഒരു നിഴല്‍‌പോലെ ചന്ദ്രഗുപ്തനു പിന്നില്‍ എപ്പോഴും ഉണ്ടായിരുന്നു. ചക്രവര്‍ത്തിയുടെ ദൈനംദിന കാര്യങ്ങളില്‍ പ്രധാനമന്ത്രി വളരെ ജാഗ്രതയോടെ ഇടപെട്ടിരുന്നു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി അപായപ്പെടുത്താനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമേ ചന്ദ്രഗുപ്തനെ ആഹാരം കഴിക്കാന്‍ ചാണക്യന്‍ അനുവദിച്ചിരുന്നുള്ളൂ. തന്നെയുമല്ല ഏതെങ്കിലും കാരണവശാല്‍ ഉള്ളില്‍ വിഷം ചെന്നാല്‍ തന്നെയും അതില്‍ നിന്നും ചക്രവര്‍ത്തിയെ രക്ഷിക്കാന്‍ പ്രധാനമന്ത്രി ഒരു ഉപായവും നടപ്പാക്കിയിരുന്നു.

ചന്ദ്രഗുപ്തനു കഴിക്കാന്‍ നല്‍കിയിരുന്ന ആഹാരത്തില്‍ ചാണക്യന്‍ ചെറിയ മാത്രയില്‍ വിഷം കലര്‍ത്തിയാണ് നല്‍കിയിരുന്നത്. ഈ പ്രയോഗം ചക്രവര്‍ത്തിയുടെ അറിവോടെ തന്നെയാണ് പ്രധാനമന്ത്രി ചെയ്തിരുന്നത്. നിത്യേന ചെറിയ മാത്ര അളവില്‍ വിഷം കഴിച്ചാല്‍ ആ വിഷത്തിനെതിരെ ശരീരം പ്രതിരോധ ശക്തിയുണ്ടാക്കുമെന്നും പിന്നീട് വല്യ തോതില്‍ വിഷം അകത്തു ചെന്നാല്‍ അത് ശരീരത്തില്‍ ഉണ്ടാക്കിയെടുത്ത പ്രതിരോധ ശക്തി കാരണം ഫലിക്കാതെ പോകുമെന്നുമായിരുന്നു ചാണക്യന്റെ കണക്കുകൂട്ടല്‍.

ഇത് തുടര്‍ന്നു വരുന്നതിനിടയില്‍ ഒരു നാള്‍ ചന്ദ്രഗുപ്തന്റെ പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യ, ദുര്‍ധ ചക്രവര്‍ത്തിക്ക് കഴിക്കാനുണ്ടാക്കി വച്ചിരുന്ന വിഷലിപ്തമായ ആഹാരം അബദ്ധത്തില്‍ കഴിക്കാനിടയായി. വിഷം തീണ്ടി ദുര്‍ധ മരിച്ചു. ദുര്‍ധയുടെ മരണമറിഞ്ഞ ചാണക്യന്‍ ഉടന്‍ തന്നെ കൊട്ടാര വൈദ്യന്മാരെ വരുത്തി അവരുടെ വയറു കീറി കുഞ്ഞിനെ പുറത്തെടുക്കാന്‍ നിര്‍ദ്ദേശിച്ചു; ഉടന്‍ ചെയ്താല്‍ കുഞ്ഞിനു വിഷം തീണ്ടുന്നതിനു മുന്‍പായി രക്ഷിക്കാമെന്നായിരുന്നു ചാണക്യന്റെ കണക്കുകൂട്ടല്‍. അത് ശരിയുമായിരുന്നു, നാമ മാത്രമായ അളവില്‍ വിഷം ഉള്ളില്‍ കടന്നുവെങ്കിലും കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കുന്നതില്‍ ചാണക്യന്‍ വിജയിച്ചു. ഒരു തുള്ളി (ബിന്ദു) വിഷം ഉള്ളില്‍ കടന്ന നിലയില്‍ ജീവനോടെ കിട്ടിയ ആ കുഞ്ഞിനു ചാണക്യന്‍ ബിന്ദുസാരന്‍ എന്ന പേര്‍ നല്‍കി.

കാലം കടന്നു പോയി....നാട്ടില്‍ അതിരൂക്ഷമായ ക്ഷാമം കൊണ്ട് ജനം പൊറുതിമുട്ടി. രാജ്യത്തെ ക്ഷാമക്കെടുതികളില്‍ നിന്നും രക്ഷിക്കാന്‍ കഴിയാത്തതില്‍ ഖിന്നനായ ചന്ദ്രഗുപ്തന്‍ രാജ്യഭാരം മകന്‍ ബിന്ദുസാരനെ ഏല്‍പ്പിച്ചിട്ട് ജൈനമതം സ്വീകരിച്ച് രാജ്യത്തു നിന്നും പലായനം ചെയ്തു.

രാജ്യഭാരം ഏറ്റെടുത്ത ബിന്ദുസാരന്‍, അച്ഛന്റെ വലം കയ്യായിരുന്ന ചാണക്യനെ തന്നെ പ്രധാനമന്ത്രിയായി തുടരാന്‍ അനുവദിച്ചു. എന്നാല്‍ ബിന്ദുസാരന്റെ സഭയിലെ മറ്റൊരു മന്ത്രിയായിരുന്ന സുബന്ധുവിനു ചാണക്യന്റെ പ്രധാനമന്ത്രി പദവിയില്‍ നോട്ടമുണ്ടായിരുന്നു. ചാണക്യനെ മനസാ വെറുത്തിരുന്ന സുബന്ധു അദ്ദേഹത്തെ എന്ത് തന്ത്രം പ്രയോഗിച്ചും രാജാവില്‍ നിന്നും അകറ്റാന്‍ തക്കം പാര്‍ത്ത് കഴിഞ്ഞിരുന്നു. ഒരു അവസരം വീണുകിട്ടിയപ്പോള്‍ ബിന്ധുസാരന്റെ മാതാവ് മരണപ്പെടാന്‍ കാരണക്കാരന്‍ ചാണക്യനാണെന്ന് രാജാവിനെ ധരിപ്പിച്ചു. പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന രാജ്ഞിയുടെ വയറു പിളര്‍ന്ന കഥ സുബന്ധു പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ബിന്ദുസാരനു മുന്നില്‍ അവതരിപ്പിച്ചു. ഈ ഏഷണിയില്‍ വീണ ബിന്ദുസാരന്‍ കോപിഷ്ടനായി.

സംഭവങ്ങളുടെ ഗൌരവം മനസിലാക്കി ദു:ഖിതനായ ചാണക്യന്‍ തന്റെ ഭാഗം ന്യായീകരിക്കാന്‍ നില്‍ക്കാതെ തന്റേതായിട്ടുള്ള സകല സ്വത്തുക്കളും പാവങ്ങള്‍ക്ക് ദാനം ചെയ്ത ശേഷം മരണം വരെ നിരാഹാരമിരിക്കാന്‍ പുറപ്പെട്ടു. രാജ്യാതിര്‍ത്തിക്കു പുറത്ത് ചാണക വറളികളാല്‍ ഉണ്ടാക്കിയ ഒരു കൂമ്പാരത്തില്‍ ചാണക്യന്‍ നിരാഹാരം അനുഷ്ടിക്കാന്‍ തുടങ്ങി.

ഇതിനിടെ കൊട്ടാര വൈദ്യന്മാരില്‍ നിന്നും സംഭവത്തിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കിയ ബിന്ദുസാരന്‍ പശ്ചാത്താപ വിവശനായി നിരഹാര വേദിയിലെത്തി ചാണക്യനോട് മാപ്പപേക്ഷിച്ച് തിരിച്ചുവരാന്‍ അഭ്യര്‍ത്ഥിച്ചു, പക്ഷെ ചാണക്യന്‍ അതിനു കൂട്ടാക്കാതെ തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്ന്, നിരാഹാരം തുടര്‍ന്നു. ദൌത്യം പരാജയപ്പെട്ട ബിന്ദുസാരന്റെ കോപം മുഴുവന്‍ സുബന്ധുവിനോടായി. കൊട്ടാരത്തില്‍ തിരിച്ചെത്തിയ ബിന്ദുസാരന്‍, സുബന്ധുവിനെ വിളിപ്പിച്ച് എത്രയും വേഗം മാപ്പപേക്ഷിച്ച് ചാണക്യനെ കൊട്ടാരത്തില്‍ തിരിച്ചെത്തിക്കുവാന്‍ ആജ്ഞാപിച്ചു. ആജ്ഞ നടപ്പാക്കിയില്ലെങ്കില്‍ സുബന്ധുവിനെ വധിക്കാനും ഉത്തരവിട്ടു.

ചാണക്യന്റെ കൊട്ടാരത്തിലേക്കുള്ള തിരിച്ചു വരവ് ഇഷ്ടപ്പെടാത്ത സുബന്ധു ഏത് വിധത്തിലും അദ്ദേഹത്തെ ഇല്ലായ്മ ചെയ്യാന്‍ തീരുമാനിച്ചു. ഇതിനായി സുബന്ധു കരു നീക്കം ആരംഭിച്ചു. ചാണക്യന്‍ തിരിച്ചു വരാന്‍ സമ്മതിച്ചുവെന്നും അദ്ദേഹത്തെ എതിരേല്‍ക്കാന്‍ വന്‍ സ്വീകരണ ചടങ്ങ് സംഘടിപ്പിക്കണമെന്നും സുബന്ധു, ബിന്ദുസാരനെ ധരിപ്പിച്ചു. തുടര്‍ന്ന് രാജ്യം ചാണക്യനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പില്‍ മുഴുകി. ഈ അവസരത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ചാണക്യന്റെ നിരാഹാര വേദിയിലെത്തിയ സുബന്ധു ഒരു തീപ്പന്തം പര്‍ണ്ണശാലക്ക് നേരെ എറിഞ്ഞു. ചാണക വറളികൂനയില്‍ ധ്യാനനിമഗ്നനായിരുന്ന ചാണക്യന് അപകടം കണ്ടറിയാന്‍ സാധിച്ചില്ല. ചാണക വറളി കൂന തീപിടിച്ച് ആളിക്കത്താന്‍ തുടങ്ങി. നീണ്ട നാളത്തെ നിരഹാര വ്രതത്താല്‍ ക്ഷീണിതനായിരുന്ന ചാണക്യന് അഗ്നിയില്‍ നിന്നും രക്ഷപ്പെടാന്‍ സാധിച്ചില്ല. മൌര്യ സാമ്രാജ്യത്തിന്റെ മഹാമന്ത്രിയായിരുന്ന ചാണക്യന്‍ അങ്ങനെ അഗ്നിയില്‍ വെന്ത് വെണ്ണീറായി.

ശത്രുവിനെ നശിപ്പിക്കുമ്പോള്‍ പൂര്‍ണ്ണമായും നശിപ്പിക്കുക എന്ന ചാണക്യന്റെ തന്നെ തന്ത്രത്തെ അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കുന്നതില്‍ സുബന്ധു വിജയിച്ചു.!!!!!

മൌര്യ സാമ്രാജ്യം സ്ഥാപിച്ചതിനു പിന്നിലെ ബുദ്ധികേന്ദ്രവും അര്‍ത്ഥശാസ്ത്രത്തിന്റെ സ്രഷ്ടാവുമായ ചാണക്യന്റെ അന്ത്യത്തെ കുറിച്ചുള്ള ഈ പരാമര്‍ശങ്ങള്‍ വെറുമൊരു കഥയാണെന്ന അഭിപ്രായം ചില ചരിത്രകാരന്മാര്‍ക്കുണ്ട്.

എഴുതപ്പെടാത്ത ചരിത്രത്തിനായി നമുക്ക് കാതോര്‍ക്കാം.....


വിവരങ്ങള്‍ക്കും ചിത്രത്തിനും കടപ്പാട്: ഗൂഗിള്‍

Thursday, July 30, 2009

ചെറായി സ്നേഹതീരമായപ്പോള്‍.....





അതിരുകളില്ലാത്ത സൌഹൃദത്തിന്റെ നേര്‍ക്കാഴ്ച്ച തേടിയുള്ള എന്റെ യാത്ര ചെറായിയില്‍ അവസാനിച്ചു; എന്നാല്‍ ചെറായി കടല്‍ത്തീരത്ത് നിന്നും എനിക്ക് വീണു കിട്ടിയ സൌഹൃദങ്ങളുടെ ഊഷ്മളത ഇപ്പോഴും എന്നെ പിന്തുടരുന്നു!

കാണാമറയത്ത് ഇലക്ട്രോണിക് മീഡിയയുടെ ഔദാര്യം പേറി സംവദിച്ചിരുന്ന സുമനസുകള്‍ പരസ്പരം കണ്ടപ്പോള്‍ ചെറായി കടല്‍തീരം എല്ലാ അര്‍ത്ഥത്തിലും സ്നേഹതീരമായി മാറുകയായിരുന്നു..

ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവര്‍ അമരാവതി റിസോര്‍ട്ടില്‍ ഒരു നോക്ക് നേരില്‍ കാണാന്‍ മാത്രമായി ഒത്തുകൂടിയപ്പോഴുണ്ടായ മാസ്മരികതയില്‍ ഞാന്‍ തെല്ലൊരു സങ്കോചത്തോടെ അതിലുമേറെ ആകാംക്ഷയോടെ ചുറ്റുപാടും നോക്കി, എവിടെ എന്റെ പ്രിയപ്പെട്ടവര്‍? എനിക്ക് കാണണമെന്നും എന്നെ കാണണമെന്നും ആഗ്രഹിച്ചിരുന്ന കാണാമറയത്തെ അപൂര്‍വ്വ വ്യക്തിത്വങ്ങള്‍ എവിടെ?

ദേ..ആ തെങ്ങിന്‍ ചുവട്ടില്‍ ഒരു രൂപം....അതിനെ ചുറ്റിപ്പറ്റി മറ്റ് കുറെ രൂപങ്ങള്‍....ചെറായി കടല്‍ തിരമാലകളുടെ അലറലിനെ അവഗണിച്ച് അവരുടെ ആര്‍ത്തുല്ലസിച്ചുള്ള പൊട്ടിച്ചിരികള്‍ അമരാവതിയെ ശരിക്കുമൊരു അതിരില്ലാത്ത സൌഹൃദത്തിന്റെ നേര്‍ക്കാഴ്ച്ചക്കുള്ള വേദിയാക്കിമാറ്റിയിരുന്നു...

കൂടുവിട്ടവര്‍ കൂട്ടം കൂടി പരസ്പരം പരിചയപ്പെടുത്തലിനു മനസു തുറന്നപ്പോള്‍ ഞാന്‍ അറിഞ്ഞു അവരെ, എന്റെ പ്രിയ മിത്രങ്ങളെ....

ആദ്യമായി കാണുന്നു എന്ന ചമ്മല്‍ ആരിലും പ്രകടമായിരുന്നില്ല....ഇന്നലെ കണ്ട് പിരിഞ്ഞവര്‍ കണക്കെയുള്ള സ്വതന്ത്രമായ ആ ഇടപഴകല്‍ തീര്‍ത്തും അവാച്യവും അനിര്‍വ്വചനീയവുമായിരുന്നു...

ഓരോരുത്തരുടേയും കണ്ണുകളിലെ അനശ്വരതയുടെ തിളക്കമാര്‍ന്ന നോട്ടത്തിന് ചെറായി കടലിനോളം ആഴമുണ്ടെന്ന് ഞാനറിഞ്ഞു....പരിഭവങ്ങളോ പരിദേവനങ്ങളോ ഇല്ലാതെ നിസീമമായ സ്നേഹത്തിന്റെ, സൌഹൃദത്തിന്റെ അനര്‍ഗളപ്രവാഹം ശരിക്കും കണ്ടറിഞ്ഞ് ആസ്വദിച്ചു...

എന്റെ പ്രിയപ്പെട്ടവരെ നിങ്ങള്‍ ഒരിക്കലും സ്വയം തിരയുകയായിരുന്നില്ല അവിടെ; നിങ്ങള്‍ എന്നെ തിരയുകയായിരുന്നു....

ആശയവൈരുദ്ധ്യങ്ങളുടെ പേരില്‍ പരസ്പരം ചേരിതിരിഞ്ഞ് പോര്‍വിളി നടത്തി മല്ലയുദ്ധം ചെയ്തവര്‍ മതിമറന്ന് കെട്ടിപുണര്‍ന്നതു കണ്ടപ്പോള്‍, ആ വമ്പന്‍ മഞ്ഞുമലകളുടെ ഉരുകലിനു സാക്ഷ്യം വഹിച്ച എന്റെയും മറ്റുള്ളവരുടേയും മനസ്സുകള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത രീതിയിലുള്ള ഒരു ശാന്തത കൈവരിച്ചു....

എന്റെ സുഹൃത്തുക്കളേ..ഞാനത് കണ്ടെത്തിയിരിക്കുന്നു....ചെറായി തീരത്ത് സൌഹൃദത്തിന്റെ പെരുമഴ പെയ്തിറങ്ങിയപ്പോള്‍....കുളിര്‍കോരുന്ന സൌഹൃദത്തിന്റെ നേര്‍ക്കാഴ്ച്ച ഞാന്‍ കണ്ടെത്തിയിരിക്കുന്നു....

ആശയ വൈരുദ്ധ്യം ഇനിയും വരുമായിരിക്കാം....അതും കഴിഞ്ഞു പോകും...സൌഹൃദങ്ങള്‍ക്കിടയിലെ പൊട്ടലും ചീറ്റലിനും മുഖത്തോടു മുഖം നോക്കുന്നതു വരെയേ ആയുസുള്ളൂ..ഉണ്ടാവാന്‍ പാടുള്ളൂ....

എന്റെ പ്രിയപ്പെട്ടവരേ..നിങ്ങള്‍ പറയൂ....എല്ലാ വിമര്‍ശങ്ങള്‍ക്കും മീതെ സൌഹൃദത്തിന്റെ ഗാഥ തിര്‍ത്ത സുമനസുകള്‍ക്ക് എങ്ങനെ നന്ദി പറയണം.....

നന്ദി....ലതി ചേച്ചി, സുഭാഷ് ചേട്ടന്‍, ഹരീഷ്, ജോ, അനില്‍@ബ്ലോഗ്, നീരു, നാട്ടുകാരന്‍, മണികണ്ഠന്‍...
നിങ്ങളുടെ പ്രയത്നങ്ങള്‍ക്ക് മുന്നില്‍ നന്ദിയോടെ തല കുനിക്കുന്നു....

ചെറായി സൌഹൃദ കൂട്ടായ്മക്ക് എതിരെ പടഹധ്വനികളുമായി വന്ന ബക്കറ്റിലെ വെള്ളങ്ങള്‍ക്ക് തിരപോയിട്ട് ഓളം പോലും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല...!!

ചെറായി കടല്‍തീരം ശാന്തമായിരുന്നു....ഒരു സ്നേഹതീരം കണക്കെ........

ചിത്രത്തിനു കടപ്പാട്: അപ്പു

Saturday, July 11, 2009

ഇതാരുടെ ചിത്രം...


ഈ ചിത്രത്തിലെ വ്യക്തിയെ തിരിച്ചറിയൂ....

തല്‍ക്കാലം കുളു ഇല്ല....

Thursday, July 2, 2009

ബെര്‍ളീ..അപവാദ പ്രചരണം നിര്‍ത്തൂ.....

ജൂലായ് 26നു ചെറായി തീരത്ത് നടക്കാന്‍ പോകുന്ന മലയാളം ബ്ലോഗര്‍മാരുടെ മീറ്റിനെതിരെ മനപൂര്‍വ്വം അപവാദങ്ങള്‍ പ്രചരിപ്പിക്കുന്ന തരത്തിലായി പോയി ഈ പോസ്റ്റ്.....

മീറ്റിനെക്കുറിച്ച് ഒരു വ്യക്തിക്ക് ന്യായമായും ഉണ്ടാവുന്ന സംശയദൂരീകരണം എന്നതില്‍ കവിഞ്ഞ് അബദ്ധജഡിലവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ വെറുതേ ഉന്നയിച്ച് മീറ്റെന്ന സങ്കല്‍പ്പത്തെ ഒരു മൂന്നാം‌കിട പരിപാടിയായി താഴ്ത്തിക്കെട്ടാനുള്ള ശ്രമങ്ങളാണ് പ്രസ്തുത പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്.

എന്തിലും ഏതിലും തെറ്റും കുറ്റവും കാണുന്ന ഒരു ദോഷൈകദൃക്കിന്റെ മനോനിലവാരത്തില്‍ നിന്ന് മീറ്റിനെ കാണാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ ജല്പനങ്ങളായി പോസ്റ്റിലെ ചിന്തകള്‍...

“ചെറായി ബ്ളോഗ് മീറ്റ് എന്ന പേരില്‍ നടക്കുന്ന പരിപാടി ഒരു അനധികൃതസംഗമമാണ്“-

കുറെ ആള്‍ക്കാര്‍ ഒത്തുകൂടുന്നത് അനധികൃതം എന്ന് പ്രഖ്യാപിക്കാന്‍ ബെര്‍ളി ആര്, എറണാകുളം ജില്ലാ കളക്ടറോ?

സൌഹൃദപരമായ കൂടിച്ചേരലുകള്‍ക്ക് രജിസ്ട്രേഡ് സംഘടനയുടെ ബലം വേണം എന്ന് ഇന്‍ഡ്യന്‍ ഭരണഘടന അനുശാസിക്കുന്നതായി അറിയാന്‍ കഴിഞ്ഞിട്ടില്ല. ജാതി മത വര്‍ഗ്ഗീയ രാക്ഷ്ട്രീയ സംഘടനകളുടെ പൊതുയോഗങ്ങള്‍ മാത്രം കണ്ടിട്ടുള്ളവര്‍ക്ക് ഇത്തരം സൌഹൃദ മീറ്റുകളെകുറിച്ച് ദുരൂഹതകള്‍ ഉണ്ടാവുന്നത് സ്വാഭാവികം. അത് മീറ്റിന്റെ കുഴപ്പമല്ല മറിച്ച് കാണുന്ന കണ്ണിന്റെ കുഴപ്പമാണ്! ഇത്തരുണത്തില്‍ ജൂലായ് 26ലെ ചെറായി ബ്ലോഗ് മീറ്റ് അനധികൃതമല്ല, അധികൃതം തന്നെയാണ്.

“ഈ പരിപാടിയെ ബ്ളോഗ് മീറ്റ് എന്നു വിളിക്കുന്നത് അസംബന്ധമാണ്“-

ശുദ്ധ അസംബന്ധം വിളമ്പിയിട്ട് ഇതല്ല അതാണ് അസംബന്ധം എന്ന് ലജ്ജയില്ലാതെ പറയാനുള്ള താങ്കളുടെ കഴിവിനെ(?) പരിഹാസപൂര്‍വ്വം അംഗീകരിച്ചു കൊണ്ട് ചോദിക്കട്ടെ, ബ്ലോഗര്‍മാര്‍ ഒത്തു ചേരുന്നതിനെ ബ്ലോഗേഴ്സ് മീറ്റ് എന്നല്ലാതെ ബ്ലോഗേഴ്സ് പ്ലീനമെന്നോ ബ്ലോഗേഴ്സ് സമ്മേളനമെന്നോ ബ്ലോഗേഴ്സ് പൂരമെന്നോ ബ്ലോഗേഴ്സ് കോണ്‍ഫറന്‍സെന്നോ വിളിക്കാന്‍ പറ്റുമോ? ഈ സൌഹൃദ കൂട്ടായ്മക്ക് എന്ത് കൊണ്ടും ചേര്‍ന്ന പേര് ബ്ലോഗ് മീറ്റെന്നു തന്നെയാണ്. ഒരു വാക്കിന്റെ സാങ്കേതികതയില്‍ തൂങ്ങി ഈ പരിപാടി അസംബന്ധമെന്നുള്ള പ്രഖ്യാപനത്തെ അവജ്ഞയോടെ തള്ളിക്കളയുന്നു.

തീവ്രവാദികള്‍ക്ക് ഒത്ത് കൂടാനുള്ള വേദിയാവുമോ ചെറായി എന്ന അണ്ണന്റെ സംശയത്തിനു മുന്നില്‍ അടിയന്‍ നമിച്ചു. സുതാര്യമായും ദുശങ്കകള്‍ക്ക് ഇടം നല്‍കാതേയും നിരവധി പരിപാടികള്‍ സംഘടിപ്പിച്ച് തഴക്കവും പഴക്കവുമുള്ള, സംഘടനാപാടവം കൈമുതലായുള്ള ആള്‍ക്കാരാണ് ഈ കൂടിച്ചേരലിനു ചുക്കാന്‍ പിടിക്കുന്നത്. അത് കൊണ്ട് തന്നെ നുഴഞ്ഞുകയറ്റക്കാരേയും തീവ്രവാദികളേയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ക്ക് നല്ല വിധം അറിയാം....തീവ്രവാദികളെക്കുറിച്ച് ഓര്‍ത്ത് ബെര്‍ളി ബേജാറാവണ്ട.....

കാര്യങ്ങള്‍ ഒരു ഘട്ടത്തിലും കൈവിട്ടു പോവില്ല ബെര്‍ളീ... കാരണം സ്വയം നിയന്ത്രിക്കാനും പക്വതയോടെ പെരുമാറാനും കഴിവുള്ളവരാണ് മീറ്റില്‍ പങ്കെടുക്കുന്ന ഓരോരുത്തരും. നേരത്തെ സൂചിപ്പിച്ചുവല്ലോ രാഷ്ട്രീയക്കാരുടെ സമ്മേളനങ്ങള്‍ മാത്രം കണ്ടിട്ടുള്ളവര്‍ക്ക് സൌഹൃദ കൂട്ടായമയുടെ ലാളിത്യം മനസിലാക്കാന്‍ കഴിയില്ല. അത് ബ്ലോഗ് മീറ്റിന്റെ കുഴപ്പമല്ല മറിച്ച് ദോഷൈകദൃക്കായ ആ മനസിന്റെ കുഴപ്പമാണ്!

പോലീസ് കേസിന്റെ കാര്യത്തിലും സ്ത്രീകളുടേയും കുട്ടികളുടേയും കാര്യത്തിലും താങ്കള്‍ കാണിക്കുന്ന അതീവ ശ്രദ്ധക്ക് നന്ദി....

എങ്ങനെ ഒരു മീറ്റ് സംഘടിപ്പിക്കണമെന്നും, സ്ത്രീകളോടും കുട്ടികളോടും എങ്ങനെ മാന്യമായി പെരുമാറണമെന്നും, പോലീസ് കേസ് ഉണ്ടാക്കാതെ എങ്ങനെ സമൂഹത്തില്‍ മാന്യമായി ജീവിക്കണമെന്നും കണ്ടറിഞ്ഞ് മനസിലാക്കാന്‍ താങ്കള്‍ ഈ മീറ്റില്‍ പങ്കെടുക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു, തന്നെയുമല്ല ഭാവിയിലെങ്കിലും അബദ്ധജഡിലങ്ങളായ സംശയങ്ങള്‍ ഉന്നയിച്ചുള്ള പോസ്റ്റുകള്‍ ഒഴിവാക്കാനും കഴിയും.....

ചെറായി കടലിനു തിരമാലകളും ഓളങ്ങളും ഉണ്ടാക്കാന്‍ കഴിയും.....

ബെര്‍ളിയെന്ന ബക്കറ്റിലെ വെള്ളത്തിന് തിരമാലകളും ഓളങ്ങളും വെറും സ്വപ്നങ്ങള്‍ മാത്രം....!!!!!



ഇവയും വായിക്കാം

1.ഒരു ബ്ലോഗറുടെ ഭയ രോഗം - ചിത്രകാരന്‍

2.ഒരു ബ്ലോഗറുടെ ആത്മഹത്യാക്കുറിപ്പ്‌ - കാപ്പിലാന്‍

3. ചേറായിക്ക് ചാവേറും വരുന്നു ; ജാഗ്രതൈ - വാഴക്കോടന്‍

4.ദേ ബാര്‍ളിക്ക് തൂറാന്‍ മുട്ടുന്നു - കാലമാടന്‍

5.ദേശദ്രോഹപരമായ ബ്ലോഗുമീറ്റുകള്‍ !!" - ചാര്‍ളി

6.ചേറായിലേക്ക് തീവ്രവാദികള്‍ വരുന്നു..... - തെക്കേടന്‍

7.അച്ചായന്റെ ഹിറ്റ് കുടവും ലൂക്കോച്ചനും... - ബോണ്‍സ്

8.എന്റെ വിവരക്കേടുകൾ - പാവത്താൻ

Sunday, June 28, 2009

ലോഹിതദാസിന് ആദരാഞ്ജലികള്‍.....




മലയാള സിനിമയിലെ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസ് വിടപറഞ്ഞു....

ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഇന്ന് രാവിലെ 11.25നു മരണത്തിനു കീഴടങ്ങി.....അന്‍പത്തിനാലുകാരനായ അദ്ദേഹം ആലുവക്കടുത്ത് ദേശത്തായിരുന്നു താമസം.....

കലാമൂല്യവും ജനപ്രിയതയും ഒരുപോലെ സമന്വയിപ്പിക്കാന്‍ കഴിഞ്ഞ മലയാളത്തിലെ ഏറ്റവും ജനപ്രിയനായ ചലച്ചിത്രകാരന്‍....

ചെറുകഥകളും ലഘുനാടകങ്ങളും എഴുതിക്കൊണ്ട് സാഹിത്യ സപര്യ ആരംഭിച്ചു....

ആദ്യ നാടകം- സിന്ധു ശാന്തമായൊഴുകുന്നു...

1985ലെ മികച്ച നാടകരചനക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി...

ആദ്യ ചിത്രം തനിയാവര്‍ത്തനം.....അവസാനത്തേത്..നിവേദ്യം....

1987ലെ മികച്ച കഥക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി...

തിരക്കഥാ രചനക്ക് ഇരുപതോളം അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്....

ആദ്യം സംവിധാനം ചെയ്ത ചിത്രം ഭൂതക്കണ്ണാടി....

മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ്..

മികച്ച തിരക്കഥക്കുള്ള സംസ്ഥാന അവാര്‍ഡ്..

മികച്ച സംവിധായകനുള്ള പത്മരാജന്‍ പുരസ്കാരം..

മികച്ച തിരക്കഥക്കുള്ള പത്മരാജന്‍ പുരസ്കാരം..

മികച്ച സംവിധായകനുള്ള രാമുകാര്യാട്ട് അവാര്‍ഡ്..

മികച്ച സംവിധായകനുള്ള അരവിന്ദന്‍ പുരസ്കാരം..

തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ഇരുപത് വര്‍ഷത്തോളം മലയാള ചലച്ചിത്ര രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന ലോഹിതദാസിനു ലഭിച്ചിട്ടുണ്ട്....


അദ്ദേഹം ഒരിക്കല്‍ എഴുതി,

“ എന്നെക്കുറിച്ചോ എന്റെ ചിത്രങ്ങളെക്കുറിച്ചോ ഒരവകാശവാദങ്ങളുമില്ല. രചന എന്നെ സംബന്ധിച്ചിടത്തോളം വൈഭവമല്ല, ഏതോ ഒരു ശക്തിവിശേഷം എന്നിലേക്കു പകര്‍ന്നു തരുന്നതാണ്. ഞാന്‍ പാത്രമാവുന്നതേയുള്ളൂ. എന്നിട്ടും ലോഹിതദാസ് എന്ന വലിപ്പത്തില്‍ എഴുതിവക്കുന്നത് അഹന്ത നിറഞ്ഞ എന്റെ അല്പത്തരം “

“ജീവിതമെവിടെയുണ്ടോ അവിടെ കഥകളുമുണ്ട്. കഥ കണ്ടെത്തുന്ന കണ്ണുകള്‍ക്കാണു ക്ഷാമം“....

ആ കണ്ണുകള്‍ ഇനിയൊരു കഥയും കണ്ടെത്താന്‍ കഴിയാതെ എന്നെന്നേക്കുമായി അടഞ്ഞു..........


എന്റെ പ്രിയ ഗുരുനാഥന് ആദരാഞ്ജലികള്‍.....


ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍

Thursday, June 18, 2009

ശിഥിലമാകുന്ന കുടുംബബന്ധങ്ങള്‍

കേരളീയ കുടുംബബന്ധങ്ങള്‍ ശിഥിലമാകുകയാണോ?

കഴിഞ്ഞ ദിവസത്തെ പത്രവാര്‍ത്തകള്‍ നോക്കൂ..

പാലക്കാട് പുതുശേരിയില്‍ 32 വയസുകാരനെ പെറ്റമ്മ മഴുകൊണ്ട് തലയ്ക്കടിച്ചു കൊന്നു. അമിതമായി മദ്യപിച്ച ശേഷം തല സ്വയം ചുവരിലിടിച്ച് പൊട്ടിക്കുകയും ശരീരത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്ത യുവാവ് സഹോദരനേയും ഭാര്യയേയും വീടിനു പുറത്താക്കി അവരുടെ മുറിക്ക് തീയിട്ട ശേഷം ഉറങ്ങുമ്പോഴായിരുന്നു പെറ്റമ്മയുടെ അറ്റകൈപ്രയോഗം.

കായം‌കുളത്തിനടുത്ത് വള്ളിക്കുന്നത്ത് പതിവായി മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്ന 33 വയസ്സുകാരനെ പിതാവാണ് കോടാലി കൊണ്ട് വെട്ടിക്കൊന്നത്.

ഈ വാര്‍ത്തകള്‍ക്ക് മുന്നേ സമാന സംഭവങ്ങള്‍ കേരളത്തില്‍ പലയിടത്തും ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം പട്ടാമ്പിയില്‍ ഗൃഹനാഥന്‍ മകളെ മാനഭംഗപ്പെടുത്തിയ ശേഷം ഭാര്യയേയും മറ്റ് മക്കളേയും കൊന്ന് കുഴിച്ചു മൂടിയ സംഭവം കേരളത്തെ നടുക്കിയിരുന്നു.

സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ നിത്യശല്യമായിരുന്ന മദ്യപനായ മകനെ പിതാവ് കൊന്ന് തെങ്ങിനു വളമാക്കിയത് ഇടുക്കി ജില്ലയിലാണ്.

ഇതേ ജില്ലയില്‍ തന്നെയാണ് അമ്മയെ മകന്‍ മാനഭംഗപ്പെടുത്തിയ സംഭവവും ഉണ്ടായത്.

എല്ലാവിധ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്ന മകന്‍ ഒരു തരത്തിലും അടങ്ങില്ലെന്ന് കണ്ടപ്പോള്‍ അയല്‍‌വാസിയുടെ ഒത്താശയോടെ പരമസാത്വികനായ പിതാവ് പൂര്‍ണ്ണമനസോടെ ആ മകനെ വകവരുത്തിയ സംഭവമാണ് ഏതാനും വര്‍ഷം മുന്‍പ് കോട്ടയത്തിനു സമീപത്ത് ഉണ്ടായത്.

രക്തബന്ധങ്ങള്‍ക്ക് വാഴനാരിന്റെ ബലം പോലും ഇല്ല എന്ന് ദ്യോതിപ്പിക്കുന്ന തരത്തില്‍ നിരവധി സംഭവങ്ങള്‍ കേരളത്തില്‍ നടമാടുന്നു. അച്ഛന്‍ മകളെ ബലാത്സംഗം ചെയ്യുന്നു, മകന്‍ അമ്മയെ മാനഭംഗപ്പെടുത്തുന്നു, സഹോദരന്‍ സഹോദരിയെ......അപലപനീയ സംഭവങ്ങളുടെ പട്ടിക നീളുന്നു...

സമ്പൂര്‍ണ്ണ സാക്ഷരത നേടിയെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ സമൂഹ മനസാക്ഷിയെ വേദനിപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ അനവരതം നടന്നു കൊണ്ടിരിക്കുന്നു. മുന്‍‌കാലങ്ങളില്‍ പവിത്രമായിക്കണ്ടിരുന്ന കുടുംബബന്ധങ്ങളുടെ ശൈഥില്യത്തെയാണ് ഈ ഹീന സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. സദാചാര പ്രഘോഷണങ്ങള്‍ ഊണിലും ഉറക്കത്തിലും ഉരുവിട്ടിരുന്ന മലയാളികളുടെ സദാചാരബോധം ഇന്ന് പുസ്തകത്താളുകളില്‍ ഒതുങ്ങിയിരിക്കുന്നു. പുരുഷന് അമ്മയോടും മകളോടും സഹോദരിയോടും കാമം തോന്നുന്ന തരത്തിലായിരിക്കുന്നു സാമൂഹിക അപഭ്രംശവും മൂല്യഛ്യുതിയും. മദ്യത്തിന്റെ പിടിയില്‍ നാട്ടിനും വീട്ടിനും കൊള്ളരുതാത്തവരായി മാറിയ മക്കളെ ആറ്റുനോറ്റ് ജന്മം നല്‍കി പോറ്റിവളര്‍ത്തിയവര്‍ തന്നെ കൊന്ന് കുഴിച്ചു മൂടി പ്രശ്ന പരിഹാരം കാണുന്നു.

കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ നിന്നും അണുകുടുംബ സംസ്കാരത്തിലേക്ക് കൂടുമാറ്റം നടത്തിയപ്പോഴുണ്ടായ കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിന്റെ അറം‌പറ്റലാണ് ഇത്തരം സംഭവങ്ങള്‍ക്ക് ഹേതു എന്ന വാദം പൂര്‍ണ്ണമായും അംഗീകരിക്കാന്‍ കഴിയില്ല. അമിത ഭോഗാസക്തിയും മദ്യപാനാസക്തിയും മലയാളിയെ പുറമെ സദാചാര സംരക്ഷകനും അകമെ സദാചാര ധ്വംസകനും ആക്കി മാറ്റിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അതിവേഗം ബഹുദൂരം പിന്നിലാക്കിക്കൊണ്ട് ആളോഹരി മദ്യ ഉപഭോഗത്തിന്റെ കാര്യത്തില്‍ കേരളം മുന്നേറുകയാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

വിദ്യാഭ്യാസപരമായി മുന്നാക്കത്തിലെത്തുന്ന ഒരു ജനത സാമൂഹികമായി ഉയര്‍ന്ന ബൌദ്ധിക നിലവാരം പുലര്‍ത്തും എന്ന കാഴ്ച്ചപ്പാട് മലയാളിയെ സംബന്ധിച്ച് തെറ്റാണെന്ന് വരുന്നു. കാരണം സദാചാരത്തിന്റെ വഴികളില്‍ സ്വയം മറന്ന് പ്രവര്‍ത്തിച്ചവരില്‍ മിക്കവരും അടിസ്ഥാന വിദ്യാഭ്യാസം നേടിയിട്ടുള്ളവരായിരുന്നു.

കേരളം മനോരോഗികളുടെ നാടായി മാറുകയാണോ?

Wednesday, May 27, 2009

ചാണക്യന് ഒരു വയസ്സ്..:)

എന്റെ പ്രിയപ്പെട്ട ബൂലോകരെ,

2008 മെയ് 28ന് ഒരു പോസ്റ്റിട്ട് ബൂലോകത്തേക്ക് പ്രവേശിച്ചപ്പോള്‍ സംഭവ ബഹുലമായ ഒരു വര്‍ഷം ഇത്ര പെട്ടെന്ന് കടന്നു പോകുമെന്ന് സ്വപ്നേപി ഞാന്‍ കരുതിയില്ല. വളരെ യാദൃശ്ചികമായിട്ടാണ് ബ്ലോഗ് എന്ന മാധ്യമത്തെ ഞാന്‍ പരിചയപ്പെടുന്നത്. എന്റെ ജോലിയുടെ ആവശ്യങ്ങള്‍ക്കായി ഇന്റര്‍നെറ്റ് ഉപയോഗപ്പെടുത്തി വന്നിരുന്നുവെങ്കിലും ബ്ലോഗ് എന്ന സാധനത്തിനെ കുറിച്ച് ഒരു അറിവും ഇല്ലായിരുന്നു. എപ്പോഴോ ഏതോ മാഗസിനില്‍ കണ്ട ഒരു ആര്‍ട്ടിക്കിളിനെ പിന്തുടര്‍ന്നാണ് ഈയുള്ളവന്‍ നിങ്ങളുടെ ഒക്കെ ലോകത്തില്‍ എത്തിപ്പെട്ടത്. അതില്‍ കിട്ടിയ ലിങ്കുകളില്‍ പരതി ഞാന്‍ എത്തിപ്പെട്ടത് യാരിദ്, ശിവ, ചിത്രകാരന്‍ എന്നിവരുടെ കൈകളിലേക്കാണ്. എങ്ങനെ ഒരു കമന്റ് ഇടണമെന്നോ പോസ്റ്റിടണമെന്നോ അറിയാതെ വട്ടം തിരിഞ്ഞ എന്നെ നിര്‍ലോഭമായ സഹായ സഹരണങ്ങള്‍ നല്‍കി ആദ്യാക്ഷരിക്ക് വേണ്ട സഹായങ്ങള്‍ നല്‍കിയ യാരിദ്, ശിവ, ചിത്രകാരന്‍ എന്നിവരെ ഇത്തരുണത്തില്‍ ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു.....

എന്റെ പ്രിയപ്പെട്ടവരെ,

ചാണക്യന്‍ എന്ന പേരില്‍ ഒരു തമാശക്ക് തുടങ്ങിയ ഈ ബ്ലോഗ് എനിക്ക് നേടിത്തന്നത്...വിലമതിക്കാനാവാത്ത കുറെ സുഹൃത്ത് ബന്ധങ്ങളെയാണ്. ഞാന്‍ ജോലി ചെയ്യുന്ന മീഡിയത്തില്‍ നിന്നും എനിക്ക് കിട്ടാത്ത നിങ്ങളുടെയൊക്കെ ഈ സുഹൃത്ത് ബന്ധം എന്നെ പറഞ്ഞ് ഫലിപ്പിക്കാന്‍ കഴിയാത്ത ഒരു ഉന്മാദ അവസ്ഥയിലേക്ക് എത്തിക്കുന്നു. നന്ദിയുണ്ട് പ്രിയരെ, ഏറെ നന്ദിയുണ്ട്...എന്നെ പ്രോത്സാഹിപ്പിക്കാന്‍ നിങ്ങള്‍ ചെയ്ത ഓരോ മൌസ് ക്ലിക്കിനും ഒരായിരം നന്ദി.....ചാണക്യനെ ഒരു വര്‍ഷം സഹിച്ചതിന് നിങ്ങളോടൊക്കെ എങ്ങനെ നന്ദി രേഖപ്പെടുത്തണം എന്ന് അറിയില്ല....

മറ്റ് മീഡിയങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഞാന്‍ ബൂലോകത്ത് കണ്ട് അനുഭവിച്ച ഒരു കാര്യം അനിര്‍വചനീയമായ തരത്തില്‍ സ്ഥാപിക്കപെടുന്ന സുഹൃത്ത് ബന്ധങ്ങളാണ്. വ്യത്യസ്ഥ ചിന്താഗതിക്കാരും സ്ഥാപിത താല്പര്യക്കാരും അരങ്ങ് വാഴുമ്പോള്‍ നമുക്കെന്താ ഹേ ഇവിടെ കാര്യം എന്ന് കരുതി മാറി നില്‍ക്കാന്‍ വിടാതെ പ്രോത്സാഹനങ്ങളുമായി നിരന്തരം പോസ്റ്റുകളില്‍ വന്ന് സാന്നിദ്ധ്യം അറിയിക്കുന്ന എന്റെ പ്രിയപ്പെട്ടവരെ...നിങ്ങളാണ് ഈയുള്ളവന്റെ ശക്തി....

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പോസ്റ്റുകളുടെ പേരിലും ഗ്രൂപ്പിസത്തിന്റെ പേരിലും പലരോടും വഴക്കിടേണ്ടി വന്നിട്ടുണ്ട്.....! ആശയ വൈരുദ്ധ്യങ്ങള്‍ കാരണം ആരോടെങ്കിലും ഞാന്‍ മോശമായി സംസാരിച്ചിട്ടുണ്ട് എങ്കില്‍ ഇവിടെ അത്തരത്തില്‍ ഞാന്‍ കാരണം വേദനിച്ചവരോട് മാപ്പിരക്കുന്നു.....

എന്റെ പ്രിയപ്പെട്ടവരെ,

ബൂലോകത്തെ എന്റെ ഒരു വര്‍ഷം എന്ത് കൊണ്ടും അടിപൊളിയായിരുന്നു എന്ന് പറയാതെ വയ്യ.....സൌഹൃദ കൂട്ടായ്മയുടെ എല്ലാ നിര്‍വചനങ്ങളേയും തെറ്റിച്ചു കൊണ്ട് ശ്രീ ഹരീഷ് തൊടുപുഴ ഒരുക്കിയ മീറ്റ് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത സുന്ദര മുഹൂര്‍ത്തമായി അവശേഷിക്കുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ഹരീഷ് ഈ പരിപാടിയെക്കുറിച്ച് സൂചിപ്പിച്ചിരുന്നുവെങ്കിലും പങ്കെടുക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയം ബാക്കിയായിരുന്നു.

23നു രാത്രി ആലുവ സ്റ്റേഷനില്‍ ഇറങ്ങിയ എന്നെ കാത്ത് അതേവരെ കണ്ടിട്ടില്ലാത്ത എന്നാല്‍ എന്റെ സുഹൃത്തായ അനില്‍ നില്‍പ്പുണ്ടായിരുന്നു. പാര്‍ക്ക് ചെയ്തിരുന്ന വണ്ടികള്‍ക്കിടയില്‍ ചാണക്യന്‍ അനിലിനെ തിരക്കി നടന്നപ്പോള്‍ താടി വച്ച, അല്ല താടി വളര്‍ന്ന ഒരാള്‍ ഇടിച്ചു കയറി ചോദിക്യാണ് സജിയല്ലെ എന്ന്...ഈശ്വരാ ചാണക്യന്റെ ഗ്യാസ് പോയ സമയമാ അത്.....പിന്നെ ഇരുവരുമായി യാത്ര തുടര്‍ന്നു തൊടുപുഴയിലേക്ക്....തൊടുപുഴയില്‍ എത്തി ഹരീഷിനെ വിളിച്ചു, അല്പം കഴിഞ്ഞില്ല അവിടെ വരുന്നു ഒരു തടിമാടന്‍ കണ്ടാലൊരു ഗുണ്ടാ സെറ്റപ്പൊക്കെ ഉണ്ട്....:)വന്ന് പറയാണ് ഞാനാ ഹരീഷെന്ന്....ഞാനല്‍പ്പം പുറകിലേക്ക് മാറി നിന്നു, അതിയാന്റെ കയ്യെങ്ങാനും എന്റെ പുറത്തു വീണാല്‍ ജീവിതം കോഞ്ഞാട്ടയാകും എന്ന കാര്യത്തില്‍ സംശയം വേണ്ട:)


കാണാമറയത്തിരുന്നവരെ കാണാനുള്ള വെമ്പലിനു അറുതി വരുത്തി 24ന്റെ പ്രഭാതം....നേരെ മീറ്റ് നടക്കുന്ന ഹാളിലേക്ക് പോയി.....എല്ലാവരേയും കണ്ടു കണ്‍‌കുളിര്‍ക്കെ.....അല്‍ഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ബ്ലോഗ് മീറ്റ് പുരോഗമിച്ചു.....ആ കാഴ്ച്ചകള്‍ ഇതിനോടകം നിങ്ങള്‍ ഏവരും നിരവധി പോസ്റ്റുകളിലായി കണ്ടു കഴിഞ്ഞിരിക്കും....കൂടുതല്‍ പറയാന്‍ എനിക്ക് അറിയില്ല....

പ്രിയരെ,

എന്നെ അല്‍ഭുതപ്പെടുത്തിയത് ഹരീഷ് തൊടുപുഴ എന്ന ബ്ലോഗറുടെ സംഘാടക വേഷമാണ്. തീര്‍ച്ചയായും എത്ര നന്ദി പറഞ്ഞാലും മതിവരാത്ത രീതിയിലായിരുന്നു ഓരോ പരിപാടിയും ഹരീഷ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.

കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ബ്ലോഗര്‍മാരെ ഒരിടത്ത് കൂട്ടുന്നതില്‍ ഹരീഷ് എന്ന വ്യക്തി പൂര്‍ണ്ണവിജയമായിരുന്നു എന്ന് പറയാതെ വയ്യ. കേരളത്തിലെ തന്നെ ആദ്യ ബ്ലോഗ് മീറ്റ് എന്ന് പറയുന്നതിലും തെറ്റില്ല.

ഹരീഷെ....നന്ദി.....

ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത സുന്ദര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഹരീഷിനോട് ഏറെ നന്ദിയുണ്ട്....

Wednesday, April 8, 2009

ബ്ലോഗേഴ്സിന്റെ ശ്രദ്ധക്ക്



Embedded below post- ഇത്തരം കമന്റ് സെറ്റിംഗ്സ് ഉള്ള പോസ്റ്റുകളില്‍ കമന്റിടാന്‍ കഴിയാതെ വരുന്നു. പലരുടേയും പോസ്റ്റുകള്‍ വായിച്ചിട്ട് കമന്റിടാന്‍ ശ്രമിച്ചാല്‍ Embedded below post എന്ന സെറ്റിംഗ്സ് ആണെങ്കില്‍ ഒരു അക്കൌണ്ട് സെലെക്റ്റ് ചെയ്ത്, കമന്റ് ടൈപ്പി പബ്ലിഷ് ചെയ്താല്‍ കമന്റ് പബ്ലിഷ് ആവാറില്ല. ഫോം പഴയ പടി തന്നെ നില്‍ക്കും. വീണ്ടും ശ്രമിച്ചാലും ഫലം ഉണ്ടാവാറില്ല. നിരവധി പേരുടെ പോസ്റ്റുകളില്‍ ഈ സെറ്റിംഗ്സ് ഉള്ളത് കാരണം കമന്റാന്‍ സാധിക്കുന്നില്ല. Embedded below post എന്ന സെറ്റിംഗ്സിനു പകരം മറ്റേതെങ്കിലും സെറ്റിംഗ്സ് ആണെങ്കില്‍ പ്രശ്നമില്ല. ഈ ബുദ്ധിമുട്ട് എനിക്കു മാത്രമാണോ ഉണ്ടാവുന്നത് എന്ന് അറിയില്ല. ഇതിനൊരു പരിഹാരം നിര്‍ദ്ദേശിക്കൂ. ഏറ്റവും നല്ലത് ഈ സെറ്റിംഗ്സ് ഒഴിവാക്കുന്നതല്ലെ?

Embedded below post എന്ന സെറ്റിഗ്സ് ഉപയോഗിക്കുന്നവര്‍ അത് മാറ്റിയാല്‍ കമന്റാന്‍ സഹായകമാവും.
ഡയല്‍ അപ് കണക്ഷന്‍ ഉപയോഗിക്കുന്നതു കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത് എന്ന് അറിയില്ല...
എന്തായാലും ഈ പ്രശ്നത്തിനു ഒരു പരിഹാരം നിര്‍ദ്ദേശിക്കൂ.....


ഉപയോഗിക്കുന്ന ബ്രൌസര്‍ മോസില്ല ഫയര്‍ഫോക്സ്, ഒ എസ് എക്സ്പി പ്രൊഫഷണല്‍

Thursday, March 26, 2009

റബ്ബര്‍ പാലില്‍ അമ്പലം പണിയുന്നവര്‍....

സത്യമെന്നാലെന്താണ്?
ജീവിതത്തിന്റെ അര്‍ത്ഥങ്ങളെക്കുറിച്ചുള്ള പരമസത്യം തനിക്കറിയാമെന്നു പറഞ്ഞുകൊണ്ട് ആളുകളെ കുത്തിയിളക്കി എന്ന കുറ്റത്തിനു തടവില്‍ പിടിക്കപ്പെട്ട യേശുക്രിസ്തുവിനോട് പീലാത്തോസ് ഈ ചോദ്യം ചോദിച്ചത്രെ. സത്യത്തിന്റെ നിലനില്‍പ്പിനെ കുറിച്ചും അതിന്റെ പ്രാപ്യതയെക്കുറിച്ചുമുള്ള സംശയമാണ് പീലാത്തോസിന്റെ ഈ ചോദ്യത്തില്‍ നിഴലിക്കുന്നത്.

സത്യമെന്നത് ഒരു ധാരണയാണ്. അതിനെ പല അര്‍ത്ഥത്തില്‍ പ്രയോഗിച്ചു വരുന്നു. സത്യമായത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ചിന്തയില്‍ യാഥാര്‍ത്ഥ്യത്തെ ശരിയായി പ്രതിഫലിപ്പിക്കുന്നത് എന്നാണ്. യാഥാര്‍ത്ഥ്യത്തെ വളച്ചൊടിക്കുന്നത് വ്യാജമായ അറിവാണ്, അത് മിഥ്യയാണ്. ചിന്തയില്‍ യാഥാര്‍ത്ഥ്യത്തെ ശരിയായി പ്രതിഫലിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരെഴുത്തുകാരന് വ്യാജമായ അറിവെന്ന മിഥ്യയോട് കലാപം നടത്തേണ്ടി വരുന്നു.

ഒരു എഴുത്തുകാരന്‍ സമൂഹത്തിലെ ഒരംഗമാണ്. ഒരു പൌരനെന്ന നിലയില്‍ സമൂഹത്തിലെ മാറ്റങ്ങള്‍ അയാളെ ബാധിക്കും. അപ്പോള്‍ അതു കണ്ടില്ല എന്ന് നടിക്കാന്‍ അയാള്‍ക്ക് സാധിക്കാതെ വരും. നൈസര്‍ഗ്ഗിക വാസനയുടെ വെളിച്ചത്തില്‍ അയാളത് ഒരു സൃഷ്ടിയായി ആവിഷ്കരിക്കാന്‍ അയാള്‍ ശ്രമിക്കും.

ജീവിതമെന്ന പൊതുധാരയിലെ കണ്ണികളാണ് എഴുത്തുകാരനും സമൂഹവും. തീവ്രമായ ജീവിതാനുഭവങ്ങളിലൂടെ വ്യാപരിക്കുന്ന സര്‍ഗ്ഗശക്തി സാമൂഹിക ജീര്‍ണ്ണതകള്‍ക്കെതിരെ കണ്‍ തുറന്ന് സത്യം കാണാന്‍ ശ്രമിക്കുന്നു. അതിന്റെ ഫലമായി, അനുഭവങ്ങളുടെ പ്രശാന്തവും കലാപരവുമായ ആവിഷ്കാരം സൃഷ്ടിയായി പുറത്തു വരുന്നു.

എഴുത്തുകാരന്റെ സൃഷ്ടിക്ക് പ്രചോദനമാവുന്ന അസംസ്കൃത വസ്തുക്കള്‍ അയാള്‍ക്ക് നല്‍കുന്നത് സമൂഹമാണ്. സാമൂഹികാനുഭവങ്ങളെ പരികല്‍പ്പിത ബിംബങ്ങള്‍ കൊണ്ട് എഴുത്തിലുട നീളം അയാള്‍ സൂചിപ്പിക്കുന്നു. എഴുത്തുകാരന്‍ കുത്തിക്കുറിക്കുന്ന പരികല്‍പ്പിത ബിംബങ്ങളെ വിശകലനം ചെയ്യുമ്പോള്‍, അല്ലെങ്കില്‍ അപഗ്രഥിക്കാന്‍ ശ്രമിക്കുമ്പോള്‍ നമുക്കു മുന്നില്‍ തെളിയുന്നത് ജീവിതത്തിന്റെ നഗ്ന യാഥാര്‍ത്ഥ്യങ്ങളാണ്. അങ്ങനെ എഴുത്തുകാരന്റെ വൈയക്തികാനുഭൂതി സാമൂഹികാനുഭൂതിയായി മാറുന്നു.

എഴുത്തുകാരന്‍ തന്റെ ഭാഷയിലൂടെ പ്രത്യക്ഷമായോ പരോക്ഷമായോ ചിത്രീകരിക്കുന്നത് ജീവിത വ്യവസ്ഥിതിയെ തന്നെയെന്നു സ്പഷ്ടം. കൂടുതല്‍ മെച്ചപ്പെട്ട സമൂഹത്തെ സ്വപ്നം കാണുന്ന എഴുത്തുകാരന്‍, വ്യവസ്ഥിതിയുടെ ജീര്‍ണ്ണതയില്‍ നിന്നും രക്ഷപ്പെടാന്‍ സാഹിത്യ സൃഷ്ടിയിലൂടെ ശ്രമിക്കുമ്പോള്‍ അത് സമൂഹത്തിനു ഗുണം ചെയ്യും. മെച്ചപ്പെട്ട ജീവിത ദര്‍ശനങ്ങള്‍ വാക്കുകള്‍ കൊണ്ട് കോറിയിടുന്ന എഴുത്തുകാരന്‍ യഥാര്‍ത്ഥത്തില്‍ കളവും ചതിയുമില്ലാത്ത, വിവേവചനങ്ങളില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കാനുള്ള നിരന്തര ശ്രമമാണ് നടത്തുന്നത്.

സമൂഹം കഷ്ടപ്പാടുകളില്‍ വെന്തെരിയുമ്പോള്‍ എഴുത്തുകാരന്‍ രചനയിലൂടെയാണ് അവയോട് പ്രതികരിക്കുന്നത്. താന്‍ കൂടി അംഗമായ സമൂഹം ദുരന്തങ്ങളെ നേരിടുമ്പോള്‍ എഴുത്തുകാരന്റെ മനസ്സ് അശാന്തവും നിദ്രാവിഹീനവുമായിരിക്കും. ഉച്ചനീചത്വങ്ങളുടെ രൂപ രേഖ തയ്യാറാക്കുക എന്നതിലുപരി ദേശസ്നേഹത്തിലൂന്നി നിന്നുകൊണ്ട് അധ:സ്ഥിതരുടെ ഉയര്‍ച്ചക്കായി എഴുത്തുകാരന് തൂലിക ചലിപ്പിക്കേണ്ടി വരുന്നത് ഈ സാഹചര്യത്തിലാണ്.

രാജകാല ഘട്ടത്തിലെ പ്രജാ ചരിത്രം ഏടുകളില്‍ കണ്ടെത്തുക പ്രയാസം. പ്രജകള്‍ എന്ന വര്‍ഗ്ഗം പുറമ്പോക്ക് ഭൂമിയിലെ പ്രക്ഷുബ്ധമായ കടലാണ്. സാമൂഹിക വിഭവങ്ങള്‍ ഈ പുറമ്പോക്കുകള്‍ അറിഞ്ഞേ ഉണ്ടായിട്ടുള്ളൂവെങ്കിലും ചരിത്രരേഖകള്‍ അവരെ എന്നും ഭ്രഷ്ടാക്കിയിരുന്നു. സവര്‍ണ്ണാധിപത്യത്തിന്റെ ശകാരങ്ങള്‍ക്കും പീഢനങ്ങള്‍ക്കും പാത്രവുമായിരുന്നു അവര്‍. അവരുടെ ചരിത്രം രേഖകളിലാവുന്നതും കലാസൃഷ്ടികളില്‍ കടന്നു വരുന്നതും സവര്‍ണ്ണ മേല്‍ക്കോയ്മക്ക് അതൃപ്തിയുളവാക്കിയിരുന്നു.

രാജാധിപത്യത്തിന്റേയും വര്‍ണ്ണാധിപത്യത്തിന്റേയും പ്രക്ഷുബ്ധിയേയും ദുരന്തങ്ങളേയും ആസക്തിയേയും തന്റെ ധ്യാന ചിന്തകൊണ്ട് ചിട്ടപ്പെടുത്തി താന്‍ തെരഞ്ഞെടുക്കുന്ന ദാര്‍ശനിക സത്യത്തില്‍ ഉറച്ചു നിന്നുകൊണ്ട് എഴുത്തുകാരന്‍ രചനയുടെ അനന്തതയിലേക്ക് പോകുമ്പോള്‍ അതിനു തടയിടാന്‍ കറുത്ത നൂറ്റാണ്ടുകളുടെ ബാക്കിപത്രങ്ങളായ വൈതാളികര്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരായി മാറുന്നു. കാരണം വിലക്കപ്പെട്ട ചരിത്രം, എഴുതപ്പെടാത്ത ചരിത്രം ഇവയുടെ സൃഷ്ടിയെ അവര്‍ വെറുക്കുന്നു, ഭയപ്പെടുന്നു.

പുറമ്പോക്കിലെ പ്രജകളുടെ ചരിത്രത്തെ മറ്റ് മാധ്യമങ്ങളില്‍ നിന്നും തുടച്ചു നീക്കാന്‍ വൈതാളിക കൂട്ടം ഒരുമ്പെട്ടപ്പോള്‍ സമൂഹം പല്ലും നഖവും ഉപയോഗിച്ച് അതിനെ എതിര്‍ത്ത് തോല്‍പ്പിക്കുകയാണുണ്ടായത്. ആ തോല്‍‌വിയുടെ രുചിയറിഞ്ഞവര്‍ തല്‍ക്കാലം രംഗം വിട്ടുവെങ്കിലും ഒളിഞ്ഞും തെളിഞ്ഞും അവസരം കിട്ടുമ്പോള്‍ പാഠ പുസ്തക സെന്‍സറിംഗ് രൂപത്തില്‍ തലനീട്ടുന്നുണ്ട്.

എഴുത്തുകാരന്റെ ആശയത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ, എതിര്‍പ്പുണ്ടെങ്കില്‍ ആശയപരമായി എതിര്‍ക്കാന്‍ കൂട്ടാക്കാത്ത വൈതാളികര്‍ എഴുത്തുകാരനെ വ്യക്തിപരമായി ആക്രമിക്കാന്‍ തുടങ്ങുമ്പോള്‍, ഇവരുടെ ഫാസിസ്റ്റ് മുഖം ദൃശ്യവത്ക്കരിക്കപ്പെടുന്നു. വൈതാളിക അസ്തിത്വം പുറത്തായി കഴിയുമ്പോള്‍ അതിനെ മറയ്ക്കാന്‍ ഇവര്‍ക്കാശ്വാസമാവുന്നത് സദാചാര സംരക്ഷകരുടെ മുഖംമൂടിയാണ്.

“സമകാലീന സംഭവങ്ങളോട്‌ ജീവിത യാഥാർത്ഥ്യങ്ങളോട്‌ ലോകത്തോട്‌ തന്നെയും സത്യസന്ധമായി സംവേദിക്കാൻ യോജിക്കാൻ വിയോജിക്കാൻ ബ്ലോഗ്‌ മാദ്ധ്യമത്തിൽ ഇടമില്ലാതാവുകയാണോ?...” -

ഇത്തരം ചോദ്യങ്ങളും , അവയ്ക്കു പിന്നിലെ കൂട്ടായ്മകള്‍ക്കും ചോദന പകരാന്‍ ഈ മുഖം‌മൂടി സംഘങ്ങള്‍ കാരണമാവുന്നു....

എന്തുകൊണ്ടെന്നാല്‍...

അവര്‍ അറിയുന്നില്ല,

അവര്‍ റബ്ബര്‍ പാലുകൊണ്ടാണ് അമ്പലം പണിയുന്നതെന്ന് !!!!!!

Wednesday, March 4, 2009

സൈബര്‍ കേസ് പത്രങ്ങളില്‍

ബ്ലോഗര്‍ ചിത്രകാരനെതിരെ ഉണ്ടായ സൈബര്‍ കേസുമായി ബന്ധപ്പെട്ട് മംഗളം, തേജസ് എന്നീ പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ കാണുക....








ഇമേജുകളില്‍ ക്ലിക്കി വായിക്കുക.....

Thursday, February 26, 2009

ശിവയ്ക്കും സരിജയ്ക്കും സ്നേഹപൂര്‍വ്വം.....


എന്റെ പ്രിയപ്പെട്ട ശിവാ,

“അവള്‍ എനിക്കേറ്റവും പ്രിയമുള്ളവള്‍ ആണ്. ഒരിയ്ക്കല്‍ അത്‌ അവളോട്‌ പറയാനാകാതെ ഏറെ ദിവസങ്ങള്‍ ഞാനലഞ്ഞു നടന്നു. താഴ്‌വരകളില്‍ അവള്‍ക്കായ്‌ ഞാന്‍ കാത്തിരുന്നു , അവളറിയാതെ. പറയാതെ എല്ലാം ഞാന്‍ അവളോട് പറഞ്ഞിരുന്നു, പലപ്പോഴും. അറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന് ഭാവിച്ച് അവള്‍ അകന്ന് നിന്നു. അന്നൊക്കെ ഞാന്‍ ഓര്‍മ്മകളുടെ തടവറയിലേയ്ക്ക് സ്വയം ഒതുങ്ങിക്കൂടി.....”-

ഓര്‍മ്മകളുടെ തടവറയില്‍ നിന്നും സത്യത്തെ കാണാനും അറിയാനും മനസ്സു തുറന്ന ശിവയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍....

“ഞാന്‍ വരുന്നു, നിന്നെയും തേടി, തണുത്ത കാറ്റും വിളഞ്ഞു നില്‍ക്കുന്ന വയലുകളും പിന്നെ മഞ്ഞു മൂടിയ മലനിരകളുമുള്ള നിന്റെ താഴവരയിലേയ്ക്ക്....“

എന്റെ ശിവാ....ദാ..നിന്റെ വാക്കുകള്‍ തികച്ചും അന്വര്‍ത്ഥമാകുന്നു..എന്റെ പ്രിയ സുഹൃത്തേ.....

“ അകലെ ഒരുപാട് അകലെ മഴമേഘങ്ങളുടെ നാട്ടില്‍ അവള്‍ ഏകയായിരിക്കുമോ? എന്നെ ഓര്‍ക്കുന്നുണ്ടാകുമോ?“-

ഓര്‍ക്കുന്നുണ്ടായിരിക്കണം.... . ശിവാ....അവളിപ്പോള്‍ നിന്റേതല്ലെ..ചോദിച്ച് നോക്ക്....

“സില്‍‌വര്‍ ഓക്ക് മരങ്ങള്‍ക്കിടയിലൂടെ ചന്ദ്രബിംബം പിന്നെയും ഉയര്‍ന്നുവന്നു...”

ശിവാ.. ഇനിയും നീ അവിടെ പോവുക, അതവള്‍ക്ക് കാട്ടി കൊടുക്കണം....നിന്റെ സരിജയ്ക്ക്....

“നെറ്റിയിലേയ്ക്ക് വീണുകിടക്കുന്ന നീളമേറിയ മുടികള്‍ക്ക് പിന്നിലെ ആ മുഖം ഞാന്‍ കാണാന്‍ തുടങ്ങുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് തലകുനിച്ച് പാദസരമണിഞ്ഞ കാലുകളാല്‍ പുല്‍നാമ്പുകളിലെ വെള്ളത്തുള്ളികള്‍ ചവിട്ടിത്തെറുപ്പിച്ച് ഇരുളിലേയ്ക്ക് അവള്‍ ഒരിക്കല്‍ കൂടി ഓടി മറഞ്ഞു. ആ പാ‍ദസരകിലുക്കം എന്നും എനിക്ക് പ്രിയതരം ആയിരുന്നു. ഇപ്പോള്‍ എനിക്ക് ചുറ്റും മഞ്ഞ് വല്ലാതെ മണക്കുന്നുണ്ടായിരുന്നു...”

അതെ..ശിവാ..ഇപ്പോള്‍ നിനക്കു ചുറ്റും മഞ്ഞ് വല്ലാതെ മണക്കുന്നുണ്ട്.....

“വസന്തവും ശൈത്യവും മാറി വന്നു. അത്‌ മറക്കപ്പെട്ടു എന്ന് എല്ലാവരും കരുതി. ആരും അതേപ്പറ്റി ഓര്‍ത്തില്ല. പക്ഷെ ഞാന്‍ ഓര്‍ത്തു, അവളെ മാത്രം....”-

എന്റെ ചിഹ്നഹള്ളിയിലെ എഴുത്തുകാരാ..നിന്റെ വാക്കുകള്‍ സത്യമാണെന്ന് ഇപ്പോള്‍ ഞാന്‍ വിശ്വസിക്കുന്നു....സന്തോഷമായി സുഹൃത്തെ......ഏറെ....ഏറെ....ആശംസകള്‍....



"ഡിസംബറില്‍ ചിന്നഹള്ളി‍യിലെ തണുത്ത കാറ്റിനും പൊഴിഞ്ഞുവീഴുന്ന മഞ്ഞുതുള്ളികള്‍ക്കും കാപ്പിപ്പൂക്കളുടെ മണമായിരുന്നു.
"

-ശിവ, എത്ര മനോഹരമായി നീ എഴുതുന്നു... എന്നില്‍ അസൂയയുണര്‍ത്താന്‍ പോന്ന മനോഹാരിത......‌-

സരിജേ, നിന്നില്‍ അസൂയയുണര്‍ത്താന്‍ പോന്ന മനോഹാരിത ഇന്ന് നിനക്ക് സ്വന്തമല്ലെ.....:):)




-“ചിന്നഹള്ളിയിലെ എഴുത്തുകാരാ,
അക്ഷരങ്ങള്‍ കൊണ്ട് നീ തീര്‍ക്കുന്ന മനോഹാരിതക്കു മുന്നില്‍ ഞാന്‍ നിശബ്ദയാകുന്നു. നീ എഴുതിക്കൊണ്ടേയിരിക്കുക...“-

നീയെന്നല്ല, നിങ്ങള്‍.....രണ്ടുപേരും.....എഴുതിക്കൊണ്ടേയിരിക്കുക......



‌-യാത്ര ചെയ്യാന്‍, പാട്ടുകള്‍ കേള്‍ക്കാന്‍, മഴ നനയാന്‍, കുന്നുകള്‍ കയറിയിറങ്ങി നടക്കാന്‍, മഞ്ഞു മൂടിയ മലനിരകള്‍ക്കു മേലെ ചന്ദ്രബിംബം ഉയര്‍ന്ന് വരുന്നത് കാണാന്‍, രാക്കുയിലിന്റെ പാട്ട് കേള്‍ക്കാന്‍.......-

യാത്ര തുടരുക പ്രിയ സുഹൃത്തെ.....ഒപ്പം അവളേയും കൂട്ടുക.....ശുഭയാത്ര..............



ശിവയ്ക്കും സരിജയ്ക്കും വേണ്ടി ചിത്രം അയച്ചു തന്ന മാണിക്യാമ്മക്ക് നന്ദി.....



ഈ പോസ്റ്റ് എന്റെ പ്രിയ സുഹൃത്ത് ശിവയ്ക്കും വധു സരിജയ്ക്കും സമര്‍പ്പിക്കുന്നു..............

Wednesday, February 18, 2009

താന്ത്രിക പൂജ



പ്രത്യുല്പാദന പ്രക്രിയയെ കുറിച്ചുള്ള അബദ്ധജഡിലവും അപരിഷ്കൃതവുമായ ആശയമാണ് താന്ത്രിക പൂജയുടെ ഉല്‍ഭവത്തിനു പിന്നിലുള്ളത്. ലൈംഗിക പ്രക്രിയകളും ലൈംഗിക ശേഷിയും വികാരങ്ങളും ദൈവിക വെളിപാടുകളായി കരുതിയിരുന്നതാണ് ലിംഗയോനി പൂജയുടെ പ്രേരക ശക്തി. ആര്‍ത്തവരക്തത്തോടുള്ള അറപ്പും അത് വര്‍ജ്യമാണ് എന്ന തോന്നലും നിലനില്‍ക്കെ തന്നെ അത് വിവിധ കര്‍മ്മങ്ങക്കുള്ള അവശ്യ ഘടകമായി താന്ത്രിക വിദ്യ അംഗീകരിച്ചിരുന്നു. പ്രാകൃതാചാരങ്ങളാണ് രക്തത്തിന്റെ കടുത്ത നിറത്തേയും മനുഷ്യമനസ്സിനേയും തമ്മില്‍ ബന്ധിപ്പിച്ചത്. അത്തരുണത്തില്‍ ബലി ദൈവിക കര്‍മ്മമായി മാറി. നരബലി മുതല്‍ മഞ്ഞളും നൂറും തമ്മില്‍ ചേര്‍ത്തു നിര്‍മ്മിക്കുന്ന ഗുരുതി വരെ ഈ അബദ്ധ ധാരണയിന്മേലുണ്ടായ ആചാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചുവപ്പിന്റെ വകഭേദങ്ങള്‍ക്കും മാന്ത്രിക വിശേഷമുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ടു. ചെമ്മണ്ണ്, കാവി, പവിഴം, കുന്നിക്കുരു എന്നിവയെല്ലാം ഇതിന്റെ ഭാഗമായി മഹത്വവത്കരിക്കപ്പെട്ടവയാണ്.

പുരാതന നഗരസംസ്കാര പ്രദേശങ്ങളില്‍ ലൈംഗിക ചിഹ്നങ്ങളെ പൂജാവസ്തുക്കളാക്കി ആരാധിച്ചിരുന്നു. ക്ഷേത്രങ്ങളില്‍ ലിംഗയോനീ രൂപങ്ങളുടെ പ്രതിഷ്ഠ നടത്തി പൂജാദ്രവ്യങ്ങള്‍ അര്‍പ്പിച്ചിരുന്നു. ഭാരതത്തില്‍ ശിവലിംഗമാണ് മുഖ്യമായി ആരാധിക്കപ്പെടുന്ന ലൈംഗിക ചിഹ്നം. പേര് സൂചിപ്പിക്കുന്ന പോലെ കേവലം ലിംഗരൂപം മാത്രമല്ല യോനിയെക്കൂടി ഉള്‍ക്കൊള്ളുന്ന രീതിയിലാണ് ശിവലിംഗത്തിന്റെ നിര്‍മ്മാണം. പ്രകൃതി പുരുഷ സംയോഗത്തിന്റെ പ്രതീകമായാണ് ശിവലിംഗത്തെ കാണുന്നത്. ഭാരതീയ വിശ്വാസപ്രകാരം പ്രകൃതി പുരുഷ സംയോഗമാണ് സൃഷ്ടിക്ക് കാരണം. മണ്ണില്‍ വിതക്കുന്ന വിത്ത് മുളപൊട്ടുന്നതും സ്ത്രീയില്‍ നിക്ഷേപിക്കപ്പെടുന്ന ബീജം കുഞ്ഞായി പിറക്കുന്നതിനും കാരണം അദൃശ്യമായ ഏതോ ശക്തിയുടെ അനുഗ്രഹം കൊണ്ടാണെന്ന് വിശ്വസിച്ചിരുന്നു.

സ്ത്രീയെ ഭൂമിയായും പ്രകൃതിയായും പ്രപഞ്ചത്തിന്റെ ഈശ്വരിയായും കല്പിച്ചതിന്റെ പൊരുള്‍ അവള്‍ സന്താനോല്പാദനത്തിന്റെ ഉറവിടമാണ് എന്ന കാഴ്ച്ചപ്പാടാണ്. വിത്ത് ബീജമാണ്, അത് തന്നെയാണ് ശുക്ലവും. ബീജദാനത്തിനുള്ള ഭൂമിക്ക് അങ്ങനെ ദൈവിക പരിവേഷം കൈവന്നു. സ്ത്രീപുരുഷ സംഗമം ഈശ്വരാര്‍ച്ചന കര്‍മ്മമായി മാറിയതിന്റെ വിശ്വാസപരമായ അടിസ്ഥാനം ഇതാണ്. താന്ത്രിക ആരാധനയുടെ പ്രത്യേകത അത് കാമത്തെ മുഖ്യ ഉപാധിയാക്കുന്നു എന്നതാണ്. കാമാവേശം ദൈവികമായ പ്രേരണയാണെന്നും അതിന്റെ പൂര്‍ത്തീകരണം ദൈവത്തെ പ്രീതിപ്പെടുത്തുമെന്നും ആദിമജനം വിശ്വസിച്ചിരുന്നു. അതുകൊണ്ടു തന്നെ പ്രത്യുല്പാദനവുമായി ബന്ധപ്പെട്ട കര്‍മ്മങ്ങളിലെല്ലാം അവര്‍ ഭക്തിയെ ദര്‍ശിച്ചു.

ഹാരപ്പയില്‍ നടന്ന ഉല്‍ഖനന വേളയില്‍ ലഭിച്ച ശിവലിംഗമാണ് ഭാരതത്തില്‍ കണ്ടു കിട്ടിയ ഏറ്റവും പഴക്കമുള്ള ആരാധനാ വിഗ്രഹം. അയ്യായിരത്തോളം വര്‍ഷത്തെ പഴക്കം പ്രതീക്ഷിക്കുന്ന ആ ചുണ്ണാമ്പ് കല്‍ പ്രതിമ ഇപ്പോള്‍ ന്യൂഡെല്‍ഹിയിലെ സെന്‍ട്രല്‍ ഏഷ്യന്‍ ആന്റിക്വിറ്റീസ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. വിജൃംഭിതാവസ്ഥയിലുള്ള പുരുഷേന്ദ്രിയത്തിന്റെ രൂപമാണ് ഈ ഹാരപ്പന്‍ ശില്പത്തിനുള്ളത്. ഭാരതത്തില്‍ ശൈവാരാധനയുടെ മുഖ്യ കേന്ദ്രങ്ങളായിരുന്ന ക്ഷേത്രങ്ങള്‍ താന്ത്രിക പൂജയുടെ വേദികളായിരുന്നു. വേദകാലത്ത് ലിംഗപൂജ ചെയ്യുന്നവരെ ആര്യന്മാര്‍, അസുരന്മാരെന്നു വിളിച്ച് ആക്ഷേപിച്ചിരുന്നു. ശിശ്നദേവന്മാര്‍ എന്ന പരിഹാസപേരാണ് ആര്യന്മാര്‍ താന്ത്രിക മതസ്ഥര്‍ക്ക് നല്‍കിയിരുന്നത്. പക്ഷെ താന്ത്രിക മതക്കാരെ ആക്ഷേപിച്ചിരുന്ന ആര്യന്മാര്‍ പില്‍ക്കാലത്ത് താന്ത്രികാരാധനയുടെ വക്താക്കളായി തീര്‍ന്നു എന്നതാണ് രസകരം. വേദാരംഭകാലത്തെ എതിര്‍പ്പ് പിന്നീട് ആശിര്‍വാദമായി തീര്‍ന്നു. സാംസ്കാരിക സമന്വയത്തിന്റെ ഭാഗമായി വേദസംസ്കാരത്തിലും താന്ത്രിക മതാചാരങ്ങള്‍ കടന്നു കൂടി. മാത്രമല്ല ലിംഗരൂപ ശിവന്‍ ആര്യന്മാരുടെ ത്രിമൂര്‍ത്തികളില്‍ ഒരാളായി മാറുകയും ചെയ്തു.

ശിവശക്തി സമ്മേളനമാണ് താന്ത്രിക പൂജയുടെ അടിസ്ഥാനം. ശിവന്‍ പുരുഷനും ശക്തി സ്ത്രീയുമാണ്. കുണ്ഡലിനി ശക്തിയാണ് തന്ത്രയോഗ പ്രകാരം സര്‍പ്പാകൃതിയില്‍ സാധകന്റെ ഉള്ളില്‍ കുടിയിരിക്കുന്നത്. ലൈംഗിക ചോദനയാണ് കുണ്ഡലിനി, ഇതിനെ ഉണര്‍ത്തുകയാണ് താന്ത്രിക വിദ്യയിലൂടെ ചെയ്യുന്നത് എന്നാണ് വിശ്വസിക്കുന്നത്. ശരീരത്തിന്റേയും മനസ്സിന്റെയും സ്വഭാവങ്ങളെ നിയന്ത്രിക്കാനും ഏകാഗ്രത കൈവരിക്കാനും താന്ത്രിക പൂജകൊണ്ടു കഴിയുമെന്ന് അവകാശവാദങ്ങളുണ്ട്. താന്ത്രിക യോഗത്തിലൂടെ വിചിത്രവും അമാനുഷികവുമായ ലൈംഗികശേഷി നേടാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നവരുണ്ട്. കാമത്തെ ഒരു കലാപരിപാടിയായി അവതരിപ്പിക്കുന്നതില്‍ താന്ത്രികയോഗം വിജയിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. ഇതിന്റെ ബഹിര്‍സ്ഫുരണമാണ് ഋഷികളാല്‍ വിരചിതമായ നിരവധി കാമശാസ്ത്ര ഗ്രന്ഥങ്ങള്‍ ഭാരതത്തിനു ലഭിച്ചത്.

ആര്യമത സ്ഥാപകനായ ദയാനന്ദ സരസ്വതി തന്റെ ‘സത്യാര്‍ത്ഥപ്രകാശ’ത്തില്‍ താന്ത്രിക പൂജയെപ്പറ്റി വിവരിക്കുന്നുണ്ട്-

“ഒരു രഹസ്യ സ്ഥലത്ത് അവര്‍ ഒത്തു കൂടും. അവിടെ വെച്ച് പരിപൂര്‍ണ്ണ നഗ്നരായ സ്ത്രീ പുരുഷന്മാര്‍ പരസ്പരം ആരാധിക്കുന്നു. ഭാര്യമാര്‍, അമ്മമാര്‍, പെണ്മക്കള്‍, പുത്രഭാര്യമാര്‍, സഹോദരികള്‍ എന്നിങ്ങനെ വിവിധ ബന്ധത്തില്‍പ്പെട്ടവരായ സ്ത്രീകള്‍ അവിടെയെത്തും. മദ്യം, മാംസം, മത്സ്യം,അപ്പം എന്നിവ നിറച്ച പാത്രം അവിടെ വച്ചിട്ടുണ്ടാവും. പുരോഹിതന്‍ മദ്യ ചഷകം കൈയിലെടുത്തുകൊണ്ട് ‘ഭൈരവോഹം ശിവോഹം’ എന്നുരുവിട്ട് അതു കുടിക്കുന്നു. ആ പാത്രത്തില്‍ തന്നെ (കഴുകാതെ) മറ്റുള്ളവര്‍ക്ക് മദ്യം വിളമ്പുന്നു. തുടര്‍ന്ന് ആരുടേയെങ്കിലും ഭാര്യയുടേയോ, അല്ലെങ്കില്‍ വേശ്യയുടേയോ ഒരു പുരുഷന്റേയോ വസ്ത്രങ്ങളെല്ലാം അഴിച്ച് കളയുന്നു. നഗ്നനോ നഗ്നയോ ആക്കപ്പെട്ട വ്യക്തിയുടെ കയ്യില്‍ ഒരു വാള് കൊടുക്കുന്നു. ഇങ്ങിനെ നഗ്നനായ പുരുഷനെ മഹാദേവനെന്നും നഗ്നയായ സ്ത്രീയെ മഹാദേവിയെന്നും വിളിക്കുന്നു. അവിടെ കൂടിയിരിക്കുന്നവര്‍ ആ വ്യക്തിയുടെ ജനനേന്ദ്രിയം തൊട്ടു നമസ്കരിക്കുകയും വീണ്ടും മദ്യം കഴിക്കുകയും ചെയ്യുന്നു. മത്തു പിടിക്കുന്നവരെ മദ്യപിച്ച ശേഷം ബന്ധങ്ങളുടെ പരിശുദ്ധിയൊന്നും നോക്കാതെ വെറും കാമത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ പരസ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നു. അമിതമായി മത്തുപിടിച്ചവര്‍ തമ്മില്‍ തല്ലുകയോ പിടിവലികൂടുകയോ തലമുടിക്കുത്തിനു പിടിക്കുകയോ ചെയ്യും. ചിലര്‍ അവിടെ ശര്‍ദ്ദിക്കും. എന്തുകഴിക്കാനും മടിക്കാത്ത അവസ്ഥയിലെത്തിയവര്‍ ആ ശര്‍ദ്ദി പോലും എടുത്തു കഴിക്കും. അത് മഹത്തരമായ കാര്യമാണെന്ന് വിശ്വസിക്കപ്പെടുന്നു”

പച്ചകാമത്തില്‍ അധിഷ്ടിതമായ ഒരു പേക്കൂത്താണ് താന്ത്രിക പൂജയെന്ന് ഈ വിവരണം വ്യക്തമാക്കുന്നു. പട്യാലയിലെ മഹാരാജാവ് സര്‍ ബുവിഹര്‍ സിംഗ് തന്റെ കൊട്ടാരത്തില്‍ താന്ത്രികപൂജ നടത്തിയിരുന്നതായി രേഖകളുണ്ട്. ഇതിലേക്കായി മുന്നൂറ് സ്ത്രീകളെ കൊട്ടാരത്തില്‍ പാര്‍പ്പിച്ചിരുന്നു. താന്ത്രിക പൂജയുടെ മറവില്‍ കൊട്ടാരങ്ങളില്‍ രാജാക്കന്മാരും പുരോഹിതന്മാരും ലൈംഗികപേക്കൂത്തുകളാണ് നടത്തിയിരുന്നത്. പിന്നീട് താന്ത്രിക മതം ആര്യന്മാരുടെ സ്വാധീനത്താല്‍ തകര്‍ക്കപ്പെട്ടു. എന്നാല്‍ ആചാരങ്ങളും വിശ്വാസങ്ങളും കൈവെടിയാന്‍ കൂട്ടാക്കാത്തവര്‍ പിന്നീടുമുണ്ടായിരുന്നു. ആര്യന്മാരാല്‍ താന്ത്രിക പൂജാവിധികള്‍ക്ക് മാറ്റമുണ്ടായെങ്കിലും പ്രധാന കര്‍മ്മം സ്ത്രീപുരുഷ സംയോഗത്തില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. താന്ത്രികപൂജക്കായി കൊട്ടാരങ്ങളില്‍ പാര്‍പ്പിക്കപ്പെട്ട സ്ത്രീകളുടെ പിന്‍‌തലമുറക്കാരാണ് ദേവദാസികള്‍ എന്ന് അഭിപ്രായമുണ്ട്.

പ്രകൃതിയേയും പുരുഷപ്രതീകമായ ലിംഗത്തേയും പൂജിക്കുന്നതിലൂടെ പ്രാകൃതമായ ഒരു ആരാധനാ സമ്പ്രദായത്തിന്റെ അവശിഷ്ടങ്ങള്‍ക്കുമേല്‍ പുഷ്പാര്‍ച്ചന നടത്തുകയാണ് ഇന്നത്തെ സമൂഹം ചെയ്യുന്നത്. സ്ത്രീയുടെ നഗ്നതയും ആര്‍ത്തവരക്തവും ശുക്ലവും കാമവുമായി ബന്ധപ്പെട്ട പലതും ആരാധനാ വസ്തുക്കളല്ലാതായി കഴിഞ്ഞിരിക്കുന്നു. ശാസ്ത്രാവബോധവും ജീവിതത്തെപ്പറ്റിയുള്ള പുതിയ കാഴ്ച്ചപ്പാടുകളും സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുമൊക്കെയാണ് ഈ മാറ്റത്തിനു പിന്നിലെ പ്രചോദനങ്ങള്‍....


ചരിത്രത്തിന്റെ ഗതിവിഗതികളിലെ മൂകസാക്ഷിയാണ് ശിവലിംഗം.......







ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Friday, February 13, 2009

രവിവര്‍മ്മയും ഹുസൈനും



ഈ ചിത്രം രാജാ രവിവര്‍മ്മ വരച്ചത്...



ഇത് എം എഫ് ഹുസൈന്‍ വരച്ചത്....

ഹൈന്ദവതയെ മന:പൂര്‍വ്വം അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ എം എഫ് ഹുസൈന്‍ ബ്രഷ് ചലിപ്പിച്ചതിന്റെ ഫലമാണോ ഈ ചിത്രം...
എന്നാണ് ഇവിടെ പറയുന്നത്

എം എഫ് ഹുസൈന്‍ എന്ന കലാകാരനില്‍ ഹൈന്ദവ വിദ്വേഷം ഒളിഞ്ഞിരുപ്പുണ്ടോ?
ഹുസൈന്റെ ഉള്ളിലെ സ്പര്‍ദ്ധയുടെ ബഹിര്‍സ്ഫുരണമാണോ ഇത്തരം സൃഷ്ടികള്‍ക്ക് പിന്നില്‍?

അതെ എന്നാണ് ഉത്തരമെങ്കില്‍....

ഹുസൈനെന്ന മുസ്ലിം കലാകാരന് ഹിന്ദുമതത്തിനോട് സ്പര്‍ദ്ധയുണ്ടാവാന്‍ കാരണമെന്ത്?


ചിത്രങ്ങള്‍ ഗൂഗിളിനു സ്വന്തം

Wednesday, February 11, 2009

ദേവിയുടെ മുലകളുടെ എണ്ണം...




നെറ്റില്‍ നിന്നും കിട്ടിയ ഒരു ചിത്രമാണിത്...
ഈ ദേവിക്ക് എത്ര മുലകളുണ്ടെന്ന് നോക്കൂ..
ദൈവങ്ങള്‍ക്ക് രൂപം നല്‍കിയ മനുഷ്യന്റെ മറ്റൊരു കരവിരുതാണോ ഇത്?
ഈ ചിത്രത്തിലെ ദേവി ഏത് മതത്തിലുള്ളതാണെന്ന് ആര്‍ക്കെങ്കിലും അറിയാ‍മോ?
ഗ്രീക്കോ റോമനോ ഈജിപ്ഷ്യനോ സംസ്കാരത്തിന്റെ ഭാഗമായിരുന്നു എന്ന് തോന്നിപ്പിക്കുന്ന ഈ ദേവിയെ കുറിച്ച് അറിവുള്ളവര്‍ പറഞ്ഞു തരൂ.....


ചിത്രത്തിന് കടപ്പാട്: Picscrazy.com

Monday, February 9, 2009

പോലിസ്

ക്രമസമാധാനം പരിപാലിക്കുന്നതില്‍ ജാഗരൂകനായ ഒരു പോലിസ് ഉദ്യോഗസ്ഥന്‍ തന്റെ ഡ്യൂട്ടി നിര്‍വ്വഹിക്കുന്നതിന്റെ ചിത്രം കാണൂ...





സ്ത്രീകളുടെ ഇടയില്‍ ക്രമസമാധാന പരിപാലനത്തില്‍ വ്യാപൃതനായിരിക്കുന്ന ഇദ്ദേഹം വെറുമൊരു കോണ്‍സ്റ്റബിളല്ലെന്ന് അദ്ദേഹത്തിന്റെ തോളത്തെ നക്ഷത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. സര്‍ക്കിള്‍ ഇസ്പെക്ടര്‍ റാങ്കിലുള്ള ഈ ഉദ്യോഗസ്ഥന്റെ കയ്യ് ക്രമസമാധാന പരിപാലനത്തില്‍ വ്യാപൃതമല്ലെ....!!

Tuesday, February 3, 2009

സ്ത്രീ = ?

കഴിഞ്ഞ ദിവസം മെയിലില്‍ കിട്ടിയ ഒരു തിയറമാണ് താഴെ കാണുന്നത്.
പ്രശ്നങ്ങളുടെ ആകെ തുകയാണ് സ്ത്രീകള്‍ എന്നാണ് ഈ തിയറം കാണിക്കുന്നത്.
ഒന്ന് വിശകലനം ചെയ്തു നോക്കൂ....






ഈ വിശകലനം ശരിയാണോ?

എന്താ നിങ്ങളുടെ അഭിപ്രായം.......

Tuesday, January 27, 2009

സംഘപരിവാര്‍ ബ്ലോഗ് ആക്രമിക്കുമ്പോള്‍

മംഗലാപുരത്തെ പബ്ബില്‍ അതിക്രമിച്ചു കയറി സ്ത്രീകളെ മര്‍ദ്ദിച്ചതിന് ശ്രീരാമ സേനാ നേതാവ് പ്രസാദ് അത്താവറിനെ കര്‍ണ്ണാടക പോലിസ് അറസ്റ്റു ചെയ്തു. ഈ സംഭവവുമായി ബന്ധപ്പെട്ട പത്ത് ശ്രീരാമ സേനാ പ്രവര്‍ത്തകരെ ശനിയാഴ്ച്ച രാത്രി അറസ്റ്റു ചെയ്തിരുന്നു. സ്ത്രീകള്‍ പബ്ബുകളില്‍ പോകുന്നതും മദ്യപിക്കുന്നതും ഭാരതീയ സംസ്കാരത്തിന് യോജിച്ചതല്ല എന്നതാണ് സ്ത്രീകള്‍ക്ക് നേരെ നടന്ന ഈ കയ്യേറ്റത്തെ ന്യായീകരിച്ചു കൊണ്ട് ശ്രീരാമ സേനാ വ്യക്തമാക്കിയത്. സേനാ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ എട്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സംഭവവുമായി ബന്ധപ്പെട്ട ആരേയും അറസ്റ്റു ചെയ്യാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ജനരോക്ഷം ഭയന്നാണ് കര്‍ണ്ണാടക പോലിസ് പിന്നീട് ശ്രീരാമ സേനാ പ്രവര്‍ത്തകരേയും നേതാവിനേയും അറസ്റ്റു ചെയ്തത്.

സമാന സംഭവമാണ് റിപ്പബ്ലിക് ദിനത്തിന്റെ അന്ന് നാസിക്കില്‍ ഉണ്ടായത്. ഇവിടത്തെ ഒരു സ്കൂളില്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന പരിപാടിക്കെത്തിയ അദ്ധ്യാപകരേയും കുട്ടികളേയും രക്ഷിതാക്കളേയും മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സഭാ പ്രവര്‍ത്തകര്‍ ആക്രമിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടയില്‍ സിനിമാ ഗാനം ആലപിച്ചു എന്ന് ആരോപിച്ചായിരുന്നു ഇവിടെ ആക്രമണം നടത്തിയത്.

രണ്ട് സംഭവങ്ങളിലും ഭാരത സംസ്കാരത്തിന്റേയും ഹൈന്ദവതയുടേയും സംരക്ഷകര്‍ എന്ന് അവകാശപ്പെടുന്ന അതി ഹൈന്ദവന്‍‌മാരാണ് പ്രതി സ്ഥാനത്തുള്ളത്. സ്ത്രീകള്‍ പബ്ബില്‍ പോകുന്നത് ഇന്‍ഡ്യയില്‍ ശിക്ഷാര്‍ഹമായ കുറ്റമല്ല. പക്ഷെ ഹൈന്ദവ പ്രഭൃതികളെ സ്ത്രീകളുടെ ഈ പ്രവര്‍ത്തി അലോസരപ്പെടുത്തി എന്നതാണ് വസ്തുത. ഇന്‍ഡ്യയില്‍ അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യം അനുഭവിക്കാന്‍ സ്ത്രീകള്‍ക്ക് ഹൈന്ദവ സംഘടനകളുടെ അനുവാദം കൂടി വേണം എന്ന സന്ദേശം നല്‍കാനാണ് ശ്രീരാമന്റെ പേരിലുള്ള സംഘടന ഈ സംഭവത്തില്‍ കൂടി ശ്രമിക്കുന്നത്. നാസിക്കിലെ സ്കൂളില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടയില്‍ സിനിമാ ഗാനം ആലപിച്ചു എന്നതാണ് നവ നിര്‍മ്മാണ്‍ സഭക്കാരെ ആക്രമണത്തിനു പ്രേരിപ്പിച്ചത്. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടയില്‍ സിനിമാ ഗാനം ആലപിക്കുന്നത് തെറ്റാണെങ്കില്‍ അത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മഹാരാഷ്ട്രയില്‍ നിയമവും പോലിസും ഉണ്ട്. പക്ഷെ നവ നിര്‍മ്മാണ്‍ സഭക്കാര്‍ അത്തരം നിയമവാഴ്ച്ചയെ അംഗീകരിക്കുന്നില്ലെന്നും അവരുടേതായ നിയമം നടപ്പാക്കാനാണ് ശ്രമിച്ചതെന്നും മനസിലാക്കാം.

ശ്രീരാമ സേനയും നവ നിര്‍മ്മാണ്‍ സഭയും പേരുകളില്‍ വ്യത്യസ്തമാണെങ്കിലും രണ്ട് സംഘടനകളും മത തീവ്രവാദത്തിന്റെ വക്താക്കളാണെന്ന് അവരുടെ പ്രവര്‍ത്തികള്‍ തെളിയിക്കുന്നു. താലിബാന്റെ പ്രവര്‍ത്തന ശൈലി സ്വായത്തമാക്കി ഇന്‍ഡ്യന്‍ സംസ്കാരത്തിന്റെ സംരക്ഷകരെന്ന അവകാശവാദവുമായിട്ടാണ് നവ രാക്ഷ്ട്ര നിര്‍മ്മാണത്തിന് ഇവര്‍ ലക്ഷ്യമിടുന്നത്. ഇന്‍ഡ്യന്‍ സംസ്കാരം എന്തെന്നും അത് എങ്ങനെയൊക്കെ സംരക്ഷിക്കണമെന്നും തീരുമാനിക്കേണ്ടത് ഇത്തരത്തിലുള്ള ഹൈന്ദവ ഭീകരന്‍‌മാരാണോ? സംസ്കാരം കാത്തു സൂക്ഷിക്കാന്‍ ഇവര്‍ സ്വന്തം രാജ്യത്തെ സ്ത്രീകളേയും കുട്ടികളേയും ആക്രമിച്ച് പരിക്കേല്‍പ്പിക്കുമ്പോള്‍ മറ്റൊരു താലിബാന്റെ ജനനമല്ലെ സംഭവിക്കുന്നത്?

ഇന്‍ഡ്യയെ ഒരു ഹൈന്ദവ രാക്ഷ്ട്രമാക്കിയേ അടങ്ങൂ എന്ന ലക്ഷ്യവുമായുള്ള പ്രവര്‍ത്തനങ്ങളാണ് സംഘപരിവാറും അതുമായി ബന്ധപ്പെട്ട മറ്റ് പോഷക സംഘടനകളും ഇവിടെ നടത്തി വരുന്നത്. സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് വംശീയ ഹത്യകള്‍ നിരവധി തവണ ഇവിടെ അരങ്ങേറുകയുണ്ടായി. ഗുജറാത്ത് കലാപത്തില്‍ നേരിട്ട് പങ്കെടുത്ത സംഘപരിവാര്‍ നേതാക്കളില്‍ ഒരാളായ ബാബുബജ്‌രംഗിയുടെ സംഭാഷണം രഹസ്യ ക്യാമറയിലൂടെ പകര്‍ത്തിയത് തെഹല്‍ക്ക പുറത്തുവിടുകയുണ്ടായി. വര്‍ദ്ധിച്ച അഭിമാനത്തോടെ ഗുജറാത്ത് കൂട്ടക്കൊലയില്‍ ആവേശം പൂണ്ട ബജ്‌രംഗി പറയുന്നു....

“ ഒരൊറ്റ മുസ്ലിം കടയും ഞങ്ങള്‍ ഒഴിവാക്കിയിട്ടില്ല, ഞങ്ങള്‍ എല്ലാം തീയിട്ടു....ഇവറ്റയെ തീവയ്ക്കുന്നതിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. കാരണം ഈ തന്തയില്ലാത്തവന്മാര്‍ക്ക് സംസ്കരിക്കുന്നത് ഇഷ്ടമല്ല, അവറ്റകള്‍ക്ക് പേടിയാണ്....എനിക്ക് അവസാനമായി ഒരൊറ്റ ആഗ്രഹമേ ഉള്ളൂ. എന്നെ വധശിക്ഷക്ക് വിധിച്ചോട്ടെ, എന്നെ തൂക്കിക്കൊല്ലുന്നതിനു മുമ്പ് രണ്ട് ദിവസം തരണം. ഇവറ്റകള്‍ ഏഴോ എട്ടോ ലക്ഷംപേര്‍ താമസിക്കുന്ന ജുഹാപുരയില്‍ ഒന്ന് പോയി തകര്‍ക്കണം.....

ഫാസിസം അതിന്റെ ശിഥിലീകരണ പ്രവര്‍ത്തനങ്ങള്‍ ആഘോഷിക്കുന്നത് ഇത്തരം ബാബുബജ്‌രംഗിമാരിലൂടെയാണ്.

ഹിന്ദുത്വം അതിന്റെ ഉദ്ഭവകാലം മുതല്‍ നടത്തിക്കൊണ്ടിരിക്കുന്നത് ഇതാണ്. ഹിന്ദു ഫാസിസം ഉയര്‍ത്തിപ്പിടിക്കുന്ന സവര്‍ണ്ണ കേന്ദ്രീകൃതവും മതവിദ്വേഷത്തിലധിഷ്ഠിതവുമായ സങ്കുചിത ദേശീയതയുടെ അപകടകരമായ ഉദാഹരണങ്ങളാണ് മംഗലാപുരത്തെ പബ്ബാക്രമണവും നാസിക്കിലെ സ്കൂള്‍ ആക്രമണവും. ഹിറ്റലര്‍ക്ക് ദേശീയതയെന്നാല്‍ ആര്യവംശമായിരുന്നു, ഗോള്‍വാള്‍ക്കര്‍ക്ക് ഹിന്ദുത്വവും.

“ ഹിന്ദുരാക്ഷ്ട്രത്തെ പുനര്‍നിര്‍മ്മിക്കുകയും പുനരുത്തേജിപ്പിക്കുകയും ജനത്തെ മോചിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടുകൂടിയ പ്രസ്ഥാനങ്ങള്‍ മാത്രമേ ശരിക്കും ദേശീയമാകുന്നുള്ളു. സ്വന്തം ഹൃദയത്തിന് തൊട്ടടുത്തായി ഹിന്ദുവംശത്തെ മഹത്വവത്കരിക്കണം. അങ്ങനെ ചെയ്യുന്നവര്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ ദേശീയമാകുന്നുള്ളൂ“ (ഗോള്‍വാള്‍ക്കര്‍, നാം അഥവാ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു)

ഗോള്‍വാള്‍ക്കറുടെ ഈ ആശയങ്ങളില്‍ പ്രചോദനം കൊള്ളുന്ന സംഘപരിവാറുകാരന്‍ ഹൈന്ദവതയെ ഹൃദയത്തില്‍ മഹത്വവത്ക്കരിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഗുജറാത്തും, മംഗലാപുരവും, നാസിക്കും ഉദാഹരണങ്ങളായി മാറുന്നത്. കായികമായ ഈ മഹത്വവത്ക്കരണത്തിനു പുറമെ ബൌദ്ധികമായ മഹത്വവത്ക്കാരണവും സംഘപരിവാറുകാരന്റെ അജണ്ടയില്‍പ്പെടും. കലയും സാഹിത്യവും അന്ധവിശ്വാസങ്ങള്‍ക്കെതിരേയും ജാതീയത പോലുള്ള സാമൂഹിക തിന്മകള്‍ക്കെതിരേയും അച്ചടിമാധ്യമത്തിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും ശക്തമായ സാമൂഹിക വിമര്‍ശനം അഴിച്ചു വിടുമ്പോള്‍ സംഘപരിവാറുകാരന്‍ അസഹിഷ്ണത പ്രകടിപ്പിക്കുന്നത് ഇത് കാരണമാണ്. കേരളത്തില്‍ ഭഗവാന്‍ കാലുമാറിയപ്പോള്‍ ഈ അസഹിഷ്ണത നാം കണ്ടതാണ്. ജാതീയ അടിത്തറയില്‍ നിന്ന് കളിക്കുന്ന ഹിന്ദുമതത്തിന് ജാതി ഇല്ലാതാവുന്നത് സ്വപ്നം കാണാന്‍ പോലും കഴിയില്ല. സ്വന്തം ഹൃദയത്തിന് തൊട്ടടുത്തായി ഹിന്ദുത്വത്തെ മഹത്വവത്കരിക്കാന്‍ പണിപ്പെടുന്ന സംഘപരിവാറുകാരന്‍ ജാതീയത തുടങ്ങിയ തിന്മകളെ എതിര്‍ക്കുന്നവര്‍ക്ക് നേരെ തിരിയുന്നത് ഇത്തരുണത്തിലാണ്.

ഇരുണ്ടകാലത്തിന്റെ എഴുതപ്പെടാത്ത ചരിത്രത്തിനെ പുനര്‍സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ ഭീഷണിപ്പെടുത്തിയും കായികമായി നേരിട്ടും വരുതിയിലാക്കാന്‍ ശ്രമിക്കുന്നത് പഴയകാല തിന്മകള്‍ പുതുതലമുറ അറിയരുത് എന്ന ഉദ്ദേശത്തോടെയാണ്. സ്കൂളുകളിലെ പാഠ്യപദ്ധതി ചിട്ടപ്പെടുത്തുന്നതില്‍ അധികാരത്തിന്റെ കൈകടത്തല്‍ പ്രകടമാവും. അതത് കാലത്തെ ഭരണവര്‍ഗത്തിന്റെ താല്പര്യങ്ങള്‍ക്കനുസരിച്ചാവും പാഠങ്ങള്‍ തയ്യാറാക്കുക. ഇവിടെ ചില ഊന്നലുകളും ഒഴിവാക്കലുകളും സംഭവിക്കും. ഭരണത്തില്‍ ഇടപെടാന്‍ കരുത്തുള്ള മത-സമുദായ സംഘടനകള്‍ പാഠ പുസ്തക കരിക്കുലം കമ്മിറ്റിയെ സ്വാധീനിക്കുന്നു. ചില പാഠങ്ങള്‍ പഠിപ്പിക്കരുതെന്നും ചില പുസ്തകങ്ങള്‍ ഒഴിവാക്കണമെന്നും ഉള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു. ഇത്തരം ഇടപെടലുകളിലൂടെ ടിപ്പു സുല്‍ത്താനെ മത്രഭ്രാന്തനോ ദേശസ്നേഹിയോ ആക്കാം. മലബാര്‍ കലാപത്തെ കര്‍ഷക കലാപമോ വര്‍ഗീയ ലഹളയോ ആക്കാം. പുന്നപ്ര-വയലാര്‍ സമരത്തെ കമ്മ്യൂണിസ്റ്റ് കലാപമോ സ്വാതന്ത്ര്യ സമരമോ ആക്കാം. കുത്തബ്‌മീനാര്‍ ഹിന്ദു സ്മാരകവുമാവാം.....

ഇത്തരത്തിലൊരു സെന്‍സര്‍ഷിപ്പിന് സംഘപരിവാര്‍ സദാ ജാഗരൂകരാണ്, കാരണം കഴിഞ്ഞ കാല സവര്‍ണ്ണ മേധാവിത്വ ചരിത്രങ്ങള്‍ പഠിക്കാന്‍ ഇട വന്നാല്‍ പുതിയ തലമുറ ഹിന്ദുത്വത്തെയും അതിന്റെ വക്താക്കളേയും തിരസ്കരിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. കേരള ചരിത്രത്തിലെ ഇരുളടഞ്ഞ അദ്ധ്യായങ്ങളായ ചാന്നാര്‍ ലഹള, മുലക്കരം പിരിവ്, വഴിനടക്കാനുള്ള സ്വാതന്ത്ര്യമില്ലായ്മ തുടങ്ങിയ ജാതിമേല്‍ക്കോയ്മയുടെ കൊടുംക്രൂരതകള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നതിനെ ഇവര്‍ എതിര്‍ക്കുന്നതിനു പിന്നിലുള്ള കാരണവും മറ്റൊന്നല്ല. സവര്‍ണ്ണപക്ഷ ചരിത്ര രചയിതാക്കള്‍ ഇതൊക്കെ മുന്‍‌കൂട്ടി കണ്ട് ഒഴിവാക്കേണ്ടതിനെ ഒഴിവാക്കി ചരിത്രം രചിക്കാന്‍ ശ്രദ്ധാലുക്കളായിരുന്നു. എന്നാല്‍ സംഘപരിവാര്‍ നിയന്ത്രണത്തിന് വഴിപ്പെടാതെ ചരിത്രം വിചിന്തനം ചെയ്യാന്‍ ശ്രമിക്കുന്നവരെ വരുതിയിലാക്കാന്‍ ഏതറ്റം വരെ പോകാനും അവര്‍ മടിക്കില്ല. നിരന്തരമായ വേട്ടയാടലിലൂടെ ഇത്തരം രചയിതാക്കളെ നിയന്ത്രിക്കാന്‍ ഇവര്‍ ശ്രമിച്ചു കൊണ്ടിരിക്കും. ഇങ്ങനെയുള്ള ഇടപെടലുകള്‍ കാരണം ഇവിടെ ഭഗവാന്‍ കാലുമാറുന്നു പോലുള്ളവ നിരോധിക്കപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ ഈ വക നിയന്ത്രണങ്ങള്‍ വിവിധ ചിന്താഗതികള്‍ തമ്മിലുള്ള സംവാദത്തിന്റെ അവസരം നിഷേധിക്കുകയാണ് ചെയ്യുന്നത്. പൌരസമൂഹത്തിന്റെ ചിന്തയുടെ കുത്തക ഏറ്റെടുക്കാനുള്ള വ്യഗ്രതയില്‍ ഇത് അവര്‍ക്ക് മനസ്സിലാവില്ല അഥവാ മനസിലായാലും അത് അനുവദിക്കാനുള്ള ചങ്കുറപ്പുകാണില്ല.

നിരന്തരം ഹിന്ദുത്വത്തിന്റെ ശിഥിലതകളിലേക്ക് ഒരാള്‍ വെളിച്ചം വീശാന്‍ ശ്രമിച്ചാല്‍ ഇവര്‍ പ്രകോപിതരാവുന്നത് അത് കൊണ്ടാണ്. പഴയകാല കറുത്ത ചരിത്രത്തിന്റെ ഇന്നത്തെ വക്താക്കളായി പരിലസിക്കുന്നവര്‍ ജാതി വ്യവസ്ഥക്കെതിരെയുള്ള മുന്നേറ്റങ്ങളെ ജാതി ഭത്സനങ്ങളായി ചിത്രീകരിക്കാന്‍ വെമ്പുന്നത് ഹിന്ദുത്വത്തെ ഹൃദയത്തിനു തൊട്ടടുത്ത് പ്രതിഷ്ടിച്ചിരിക്കുന്ന സംഘപരിവാറുകാരന്‍ സ്വാധീനം ചെലുത്തുന്നത് കാരണമാണ്. സരസ്വതിയുടെ മുലകളുടെ എണ്ണം തിരക്കിയതിനല്ല്ല്ല ജാതീയമായി ആക്ഷേപിച്ച് തെറിപറഞ്ഞതിനാണ് പരാതി കൊടുത്തതെന്ന് പ്രത്യക്ഷത്തില്‍ പറയുമ്പോഴും ജാതിക്കെതിരേയും ഹൈന്ദവതക്കെതിരേയും പ്രതികരിച്ചതിലുള്ള പ്രതികാര നടപടിയാണു ഇവരുടെ ഹിഡന്‍ അജണ്ടയിലുള്ളത്. സംഘപരിവാറിന്റെ അജണ്ടകള്‍ക്ക് തടസ്സമാവുന്ന മീഡിയം അത് ബ്ലോഗായാലും തങ്ങളുടെ വരുതിയിലാക്കണം എന്നതാണ് ഉദ്ദേശം. ജാതീയമായി തെറി പറഞ്ഞതിലുള്ള പ്രതിഷേധത്തിനുപരി സവര്‍ണ്ണ മേല്‍ക്കോയ്മക്ക് നേരെയുണ്ടായ വിമര്‍ശനത്തിന്റെ മുനയൊടിക്കുകയാണ് ലക്ഷ്യമിടുന്നത്.

സംഘപരിവാര്‍ ജാഗരൂകരാണ്, ഇനിയും ബ്ലോഗുകള്‍ ആക്രമിക്കപ്പെടാം....

Monday, January 26, 2009

മലയാളി വനിതകള്‍ തീവ്രവാദ പരിശീലനത്തില്‍

മുംബൈയ് തീവ്രവാദി ആക്രമണങ്ങള്‍ക്ക് ശേഷം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ ആശങ്കാ ജനകമാണ്. ഇന്‍ഡ്യയിലും അഫ്‌ഗാനിസ്ഥാനിലും തീവ്രവാദ പ്രവര്‍ത്തനം നടത്താന്‍ പാക് അധിനിവേശ കാശ്മീരില്‍ 300 വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കിയതായിട്ടാണ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ പത്ത്പേര്‍ ചാവേറുകളാണ്. 100 ചാവേറുകള്‍ ഉള്‍പ്പെടുന്ന 400 വനിതകളടങ്ങിയ രണ്ടാം ബാച്ചിന്റെ പരിശീലനം ഇപ്പോള്‍ നടന്നുവരികയാണ്. ഈ പുതിയ ബാച്ചില്‍ 40 പേര്‍ ഇന്‍ഡ്യക്കാരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് കാശ്മീരില്‍ അറസ്റ്റിലായ വനിതാ തീവ്രവാദി മുംതാസ് അസിയ മാലിക്കിനെ ചോദ്യം ചെയ്ത കേന്ദ്ര ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ കേരളത്തില്‍ തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് സ്ത്രീകളുടെ റിക്രൂട്ട്മെന്റ് വര്‍ധിക്കുന്നതായി എടുത്തു പറഞ്ഞിരിക്കുന്നു. ഇന്‍ഡ്യയില്‍ തീവ്രവാദ റിക്രൂട്ടിംഗ് ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന നാലു വനിതകളില്‍ രണ്ടുപേര്‍ മലയാളികളാണ്. മലപ്പുറം തിരൂര്‍ പൊറത്തൂര്‍ സ്വദേശിനി സബു നിസാ, നിലമ്പൂര്‍ മമ്പാട് സ്വദേശിനി ഉമുസല്‍ മാബി എന്നിവരാണ് മലയാളി ഏജന്റന്‍‌മാര്‍. ലഷ്കറെ തോയ്‌ബയുമായി ബന്ധമുള്ള കറാച്ചി സ്വദേശി ഫാത്തിമാ സൈറാ, കാശ്‌മീര്‍ സ്വദേശി മനിഷാ ബീഗം എന്നിവര്‍ക്കാണ് വനിതാ റിക്രൂട്ട്മെന്റിന്റെ മുഖ്യ ചുമതല. വനിതകളെ റിക്രൂട്ട് ചെയ്യുന്ന നാലംഗ സംഘം കഴിഞ്ഞ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ തിരുവനന്തപുരത്തും നിലമ്പൂരിലെ ചെട്ടിപ്പടിയിലും താമസിച്ചിരുന്നതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു.

തമിഴ്‌നാട്ടില്‍ പിടിയിലായ അബ്‌ദുള്‍ ഗഫൂറിന്റെ ചെന്നൈ രംഗനാഥ് റോഡിലുള്ള വസതി പരിശോധിച്ച അന്വേഷണ സംഘത്തിന് നാലംഗ വനിതാ സംഘത്തെക്കുറിച്ച് വിവരം ലഭിച്ചെങ്കിലും വ്യക്തമായ വിലാസം കിട്ടിയിരുന്നില്ല. ദക്ഷിണേന്‍ഡ്യയിലെ 12 തീവ്രവാദ വനിതാ റിക്രൂട്ടിംഗ് കേന്ദ്രങ്ങളില്‍ പഴയങ്ങാടി, മഞ്ചേരി, കഴക്കൂട്ടം എന്നിവിടങ്ങള്‍ ഉള്‍പ്പെടുന്നു.

റിക്രൂട്ട് ചെയ്യപ്പെടുന്ന വനിതകള്‍ക്ക് തദ്ദേശീയ കേന്ദ്രങ്ങളിലാണ് ആദ്യ പരിശീലനം. പിന്നീട് തീവ്രവാദി പരിശീലന കേന്ദ്രങ്ങളിലെത്തിക്കും. ഇവിടങ്ങളിലെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പാക് അധിനിവേശ കാശ്‌മീരിലെ പിം‌ബര്‍, പതിഡാര്‍, കോട്‌ലി എന്നിവിടങ്ങളില്‍ പരിശീലനം നല്‍കും. ചാവേര്‍ പരിശീലനവും ഇവിടെയാണ്. ഐ എസ് ഐ, ലഷ്‌കറെ തോയ്‌ബ എന്നിവയില്‍ നിന്നാണ് പരിശീലകര്‍.

കേരളത്തിനു പുറമെ ഗുജറാത്ത്, യു പി എന്നിവിടങ്ങളിലെ വനിതകളും തീവ്രവാദ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ കണ്ണികളായ വനിതകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ ഗുജറാത്ത് പോലിസിന്റെ പ്രത്യേക സംഘം കേരളത്തിലെത്തിയിട്ടുണ്ട്. കണ്ണൂര്‍, മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഗുജറാത്ത് പോലിസ് പരിശോധന നടത്തും..

കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഈ റിപ്പോര്‍ട്ടുകള്‍ തികച്ചും ആശങ്കാ ജനകമാണ്. സ്ത്രീകള്‍ തീവ്രവാദികളാവുന്നതും ചാവേറുകളായി പൊട്ടിതകരുന്നതും എല്‍ റ്റി റ്റി ഇ പോലുള്ള തീവ്രവാദ സംഘടനകളില്‍ പുതുമയുള്ള കാര്യമല്ല. കേരളത്തില്‍ തീവ്രവാദ പ്രസ്ഥാനങ്ങള്‍ വേരൂന്നിയതായി സ്ഥീരീകരിക്കപ്പെടുന്നത് അടുത്ത കാലത്താണ്. ഇവിടം തീവ്രവാദത്തിനു വളക്കൂറുള്ള മണ്ണല്ലെന്ന് പ്രത്യാശിക്കുമ്പോള്‍ തന്നെ അതൊക്കെ അസ്ഥാനത്താണെന്ന് തെളിയിക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍. സ്ത്രീകളെയും ചാവേറുകളാക്കി മാറ്റാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ മലയാള മണ്ണില്‍ ഇവരുടെ വളര്‍ച്ച വളരെ വേഗത്തിലായിരുന്നു എന്ന് വേണം കരുതാന്‍.


ലോകത്തിലെ തന്നെ ഏറ്റവും വലിയ തീവ്രവാദ സംഘടനയായി അറിയപ്പെടുന്ന എല്‍ റ്റി റ്റി ഇക്ക് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു വനിതകളെ തീവ്രവാദികളാക്കി റിക്രൂട്ട് ചെയ്യാന്‍. 1976ല്‍ നിലവില്‍ വന്ന എല്‍ റ്റി റ്റി ഇ നീണ്ട എട്ട് വര്‍ഷത്തെ നിരന്തര ശ്രമങ്ങള്‍ക്കൊടുവില്‍ 1984ലാണ് വനിതാ ഗ്രൂപ്പിനു തുടക്കമിട്ടത്. അതിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അതി വേഗത്തില്‍ വളര്‍ച്ച പ്രാപിച്ചു എന്നു വേണം കരുതാന്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ റിക്രൂട്ടിംഗ് ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന നാലു സ്ത്രീകളില്‍ രണ്ട് പേര്‍ കേരളത്തിലുള്ളവരാണ് എന്നത് കേരള മണ്ണിലെ തീവ്രവാദികളുടെ ആഴത്തിലുള്ള വേരോട്ടത്തെ സൂചിപ്പിക്കുന്നു.

കേരളം, അശാന്തിയുടെ തീരമായി മാറുകയാണോ?

Sunday, January 18, 2009

ദേവിയുടെ മുലകളും വയറും

ശബ്ദം പുറപ്പെടുവിക്കുന്ന കാഞ്ചീദാമത്തോടുകൂടിയവളും ആനക്കുട്ടിയുടെ മസ്തകത്തിനു സദൃശമായ സ്തനകുംഭങ്ങളുടെ ഭാരം കൊണ്ട് കുനിഞ്ഞവളും ഇടുങ്ങിയ അരക്കെട്ടോടുകൂടിയവളും ശരത്കാലപൂര്‍ണ്ണ ചന്ദ്രനെപ്പോലെ ശോഭിക്കുന്ന മുഖമുള്ളവളും വില്ല്, അമ്പുകള്‍, കയറ്, തോട്ടി എന്നിവ കരതലത്തില്‍ ധരിച്ചവളും പുരമഥനന്റെ അഹങ്കാര സ്വരൂപിണിയുമായ അല്ലയോ ദേവി, നിന്തിരുവടി ഞങ്ങളുടെ മനസ്സില്‍ ഭവിക്കട്ടെ......

ഹിന്ദു മത വിശ്വാസികള്‍ സരസ്വതിയായും ലക്ഷ്മിയായും പാര്‍വ്വതിയായും സങ്കല്‍പ്പിച്ച് ആരാധിക്കുന്ന ദേവിയുടെ ശരീര സൌന്ദര്യത്തെക്കുറിച്ചുള്ള ഒരു ഭക്തന്റെ വര്‍ണ്ണനയാണ് മുകളില്‍ വായിച്ചത്. ദേവിയുടെ സ്തനകുംഭങ്ങള്‍ അതായത് മുലകള്‍ ആനക്കുട്ടിയുടെ മസ്തകത്തിനു സദൃശമത്രെ! വലിപ്പമേറിയ മുലകളുടെ ഭാരം താങ്ങാനാവാതെ കുനിഞ്ഞവളും, ഇടുങ്ങിയ അരക്കെട്ടോടുകൂടിയവളുമാണ് ദേവിയെന്ന് ഭക്തന്‍. ആരാധിച്ച് വണങ്ങുന്ന ദൈവീകരൂപങ്ങളെ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച് വര്‍ണ്ണിക്കുന്ന ഭക്തന്റെ മനസില്‍ ഭക്തിയാണോ കാമമാണോ മുന്നിട്ട് നില്‍ക്കുന്നത്. ആദി പരാശക്തിയായി പരിലസിക്കുന്ന നിന്തിരുവടിയെ ഒരു സാദാ സ്ത്രീയായിക്കണ്ട് കാമം സ്ഫുരിക്കുന്ന കണ്ണുകളോടെ അവയവങ്ങളുടെ കൊഴുപ്പിനെ അശ്ലീലചുവയോടെ വര്‍ണ്ണിച്ച് സായൂജ്യമടയാനാണോ ഈ ഭക്തന്‍ ശ്രമിക്കുന്നത്. എല്ലാം ഈശ്വരിനില്‍ അര്‍പ്പിച്ച് അല്ലെങ്കില്‍ ദേവിയില്‍ അര്‍പ്പിച്ചു കഴിയുന്ന മറ്റൊരു ഭക്തനെ ഈ ദേവീ ശരീര വര്‍ണ്ണന ഏത് തരത്തില്‍ സ്വാധീനിക്കും.

ദേവിയുടെ നാഭി(പൊക്കിള്‍)യെ കുറിച്ചുള്ള ഭക്തന്റെ വര്‍ണ്ണന കാണുക,

പര്‍വ്വതപുത്രിയായ അല്ലയോ ദേവീ, നിന്തിരുവടിയുടെ നാഭി സ്ഥിരമായ ഗംഗാവര്‍ത്തമാകുന്നു. സ്തനങ്ങളാകുന്ന രണ്ടു പൂമൊട്ടുകളോടു കൂടിയ രോമാവലിയാകുന്ന ലതക്ക് അത് ആലവലമാകുന്നു. നിന്തിരുവടിയുടെ നാഭി മന്മഥന്റെ തേജസ്സാകുന്ന അഗ്നി എരിഞ്ഞു കൊണ്ടിരിക്കുന്ന കുണ്ഡമാകുന്നു. അത് രതീദേവിയുടെ വിലാസഗൃഹമാകുന്നു. ഗിരിനയനങ്ങളുടെ തപസ്സിദ്ധിക്കു നിന്തിരുവടിയുടെ നാഭി ഗുഹാദ്വാരമാകുന്നു. അപ്രകാരം അനിവചനീയമായ നിന്തിരുവടിയുടെ നാഭി സര്‍വ്വോത്കര്‍ഷേണ വര്‍ത്തിക്കുന്നു!....കൊള്ളാം..ഭേഷ്....ബലെ...ബലെ..ഭേഷ്..

ദേവിയുടെ നാഭീ പ്രദേശത്തെ രോമരാജികളെക്കുറിച്ചും അതിലെ ചുഴികളെകുറിച്ചും വര്‍ണ്ണിക്കുന്ന ഭക്തന്‍ ദേവിയുടെ നാഭി രതിയുടെ കേളീഗൃഹമാണെന്ന് കൂടി പറഞ്ഞിട്ടെ വര്‍ണ്ണന അവസാനിപ്പിക്കുന്നുള്ളൂ....

ഈ ഭക്തന്‍ തുടര്‍ന്ന് നടത്തുന്ന പല ദേവീ സ്തുതികളും അശ്ലീലതയുടെ അതിര്‍ വരമ്പുകള്‍ ലംഘിച്ചുള്ളതാണ്. ഒരു ഘട്ടത്തില്‍ ദേവിയുടെ തുടകള്‍, ആനകളുടെ തുമ്പിക്കൈകളെക്കാളും സൌന്ദര്യമുണ്ടെന്ന് വര്‍ണ്ണിക്കാനും മടിക്കുന്നില്ല...ദൈവം അല്ലെങ്കില്‍ ദേവി എന്ന സങ്കല്‍പ്പത്തില്‍ വിശ്വാസികള്‍ വണങ്ങുന്ന മിത്തുകളെ ഇത്തരത്തില്‍ ഒരു സാദാ സ്ത്രീയുടെ അവയവ സൌന്ദര്യത്തെ വര്‍ണ്ണിക്കുന്ന ലാഘവത്തില്‍ വര്‍ണ്ണിക്കുന്നത് ഒരു യഥാര്‍ത്ഥ ഭക്തനാവാന്‍ തരമില്ല. ഹിന്ദു മത വിശ്വാസികളുടെ വിശ്വാസത്തിന് കളങ്കം ചാര്‍ത്തുകയല്ലേ ഈ ഭക്തന്‍ ചെയ്യുന്നത്...അമ്മ, ലോകമാതാവ് എന്ന സങ്കല്പത്തെ വൃത്തികെട്ട രീതിയില്‍ അവയവ കൊഴുപ്പുള്ള ഒരു മദാലസയായി ചിത്രീകരിക്കുകയാണ് ഭക്തന്‍ ചെയ്യുന്നത്. അമ്മ എന്ന യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാന്‍ കഴിയാത്ത ഒരു സന്തതിയുടെ ജല്പനങ്ങള്‍ എന്ന് കണ്ട് ഈ അശ്ലീലതക്കെതിരെ പുറം തിരിഞ്ഞ് നില്‍ക്കാന്‍ കഴിയുമോ? ഇത് അംഗീകരിക്കാന്‍ പാടുണ്ടോ?

മേല്പറഞ്ഞ വര്‍ണ്ണനകള്‍ സംസ്കൃത ഭാഷയില്‍ എഴുതിയാന്‍ അംഗീകരിക്കണമോ?

ക്വണത് കാഞ്ചീദാമാ കരികലഭകുംഭസ്തനനതാ
പരിക്ഷീണാ മധ്യേ പരിണതശരച്ചന്ദ്രവദനാ
ധനുര്‍ബാണാന്‍ പാശം സൃണീമപി ദധാനാ കരതലൈ:
പുരസ്താദാസ്താം ന പുരമഥിതുരാഹോപുരിഷികാ

സ്ഥിരോ ഗംഗാവര്‍ത: സ്തനമുകുലരോമാവലിലതാ-
കലാവാലം കുണ്ഡം കുസുമശരതേജോഹുതഭുജ:
രതേര്‍ലീലാഗാരം കിമപി തവ നാഭിര്‍ഗിരിസുതേ
ബിലദ്വാരം സിദ്ധേര്‍ഗിരിശനയനാനാം വിജയതേ.

നേരത്തെ വായിച്ച ദേവിയുടെ അവയവവര്‍ണ്ണനകള്‍ പ്രതിപാദിക്കുന്ന സംസ്കൃത ശ്ലോകങ്ങളാണ് ഇവ. ദേവഭാഷയായ സംസ്കൃതത്തില്‍ പറയുന്ന കാര്യങ്ങള്‍ പച്ചതെറിയാണെങ്കില്‍ കൂടി അവയെ ദേവവാക്യങ്ങളായി എടുക്കണം എന്നാണ് ചിലര്‍ നിര്‍ബന്ധം പിടിക്കുന്നത്. ഇങ്ങനെ ദേവിയെ വര്‍ണ്ണിച്ച് ഭക്തര്‍ക്ക് മാതൃകയാവുന്നത് ഒരു ബ്രാഹ്മണനും അതിയാന്റെ പേര് ശങ്കരാചാര്യര്‍ എന്നുമാണെങ്കില്‍ പിന്നെ സംശയിക്കേണ്ടാ...ഈ ശ്ലോകങ്ങള്‍ക്ക് സഭ്യതയുടെ മാന്യതയുടെ ആധ്യാത്മികതയുടെ പരിവേഷം ചാര്‍ത്താന്‍ താമസമുണ്ടാവില്ല..

മുകളില്‍ പറഞ്ഞ രണ്ട് ശ്ലോകങ്ങളും അദ്വൈത സങ്കല്‍പ്പത്തിന്റെ വക്താവായ ശങ്കരാചാര്യരുടെ‍ വിഖ്യാതമായ ‘സൌന്ദര്യ ലഹരി‘ എന്ന ഗ്രന്ഥത്തില്‍ നിന്നും ഉദ്ദരിച്ചവയാണ്. ദേവിയെക്കാളും ഉയര്‍ന്ന ഈ ഭക്തന്റെ അവയവ കൊഴുപ്പിന്റെ വര്‍ണ്ണനകള്‍ നാം അംഗീകരിച്ചേ മതിയാവൂ. കാരണം എഴുതിയത് സംസ്കൃതത്തിലും എഴുതിയത് ബ്രാഹ്മണനായ ശങ്കരാചാര്യരുമാണ്. സ്വന്തം മാതാവിനേക്കാളും ഉയര്‍ന്ന തലത്തില്‍ സങ്കല്‍പ്പിക്കേണ്ട ദേവീ സങ്കല്‍പ്പത്തെ നിസാരമായി അവയവ വര്‍ണ്ണനകളിലൂടെ പുകഴ്ത്തിയാല്‍ ദേവീ പ്രസാദം ഉണ്ടാവും എന്ന വിശ്വാസമാണ് ശങ്കരാചാര്യരെ ഇങ്ങനെയൊക്കെ എഴുതാന്‍ പ്രേരിപ്പിച്ചത് എന്ന് കരുതാം. മനുഷ്യ സ്ത്രീയുടെ സൌന്ദര്യത്തെ പുകഴ്ത്തിയാല്‍ നേട്ടം ഉണ്ടാവും എന്ന കാഴ്ച്ചപ്പാടും അദ്ദേഹത്തെ ഈ സൌന്ദര്യ വര്‍ണ്ണനക്ക് പ്രേരിപ്പിച്ചിരിക്കാം.

പക്ഷെ ഇന്നത്തെ സാഹചര്യത്തില്‍ ആരെങ്കിലും ഈ രീതിയില്‍ ദേവിയെ വര്‍ണ്ണിക്കാന്‍ ശ്രമിച്ചാല്‍ എന്തായിരിക്കും ഫലം?

ഹൈന്ദവന്റെ രക്തം തിളക്കും......ഉള്ളിന്റെയുള്ളില്‍ നിത്യവും ആരാധിക്കുന്ന ദേവിയെക്കുറിച്ച് അശ്ലീലം പറയുന്നോ? എന്നതാവും പിന്നത്തെ പ്രതികരണം....അത്തരം വര്‍ണ്ണനകള്‍ ഹിന്ദുവിന്റെ മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നും വാദമുണ്ടാവും. സരസ്വതി ദേവിക്ക് നാലു കയ്യുണ്ടെന്ന് ഒരു മതം പഠിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അങ്ങനെയുള്ള രൂപത്തിന് എത്ര മുലയുണ്ടാവും എന്ന് ഒരാള്‍ക്ക് ന്യായമായും സംശയിച്ചു കൂടെ. മുല എന്നത് അശ്ലീലമാണെങ്കില്‍ ശങ്കരാചാര്യരും അശ്ലീലതയുടെ വക്താവാണ്. ശങ്കരാചാര്യരുടെ അവയവ വര്‍ണ്ണന കണ്ട് ഹാലിളകാത്തവര്‍ മുലയുടെ എണ്ണത്തില്‍ സംശയം പ്രകടിപ്പിച്ചതിനെതിരെ എന്തിനു ഹാലിളകണം...

അഭിപ്രായമെന്നത് ഇരുമ്പുലക്കയല്ല.....അമ്മയെ തല്ലിയാലും രണ്ടഭിപ്രായക്കാരുണ്ടാവും.

ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ പാങ്ങില്ലാതെ വരുമ്പോള്‍ പോലിസിനെ വിട്ട് പിടിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുകയും അങ്ങനെ തന്നെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ അതിലൂടെ അനുഭവിക്കുന്ന രതിസുഖം സ്വയംഭോഗത്തിനു തുല്യമാണ്. ഇരുണ്ട കാലഘട്ടത്തിന്റെ വൃത്തികെട്ട ചരിത്രം പുനര്‍ വിചാരണ ചെയ്യപ്പെടുമ്പോള്‍, അതിന്റെ തിരുശേഷിപ്പുകളെന്ന് സ്വയം അവകാശപ്പെടുന്നവര്‍ സ്വത്വം മറന്ന് അല്ലെങ്കില്‍ സ്വയം തിരിച്ചറിയാന്‍ കഴിയാതെ വിചാരണയെ ഭയപ്പെടുന്നത് സാധാരണമാണ്. ഒരാളിന്റെ ആശയത്തെ അംഗീകരിക്കാം അംഗീകരിക്കാതിരിക്കാം, അത് വായിക്കുന്നവരുടെ മനോധര്‍മ്മമാണ്.

ചിത്രകാരന്‍ എന്ന ബ്ലോഗര്‍ തന്റെ പോസ്റ്റുകളിലൂടെ അശ്ലീലം പ്രചരിപ്പിക്കുന്നു എന്ന് കാണിച്ച് മറ്റൊരു ബ്ലോഗര്‍ സൈബര്‍ സെല്ലില്‍ കേസുകൊടുത്തു. ഇന്‍ഡ്യന്‍ ഐ ടി നിയമം 67 അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കേസു കൊടുത്ത സ്ഥിതിക്ക് നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടെ. പക്ഷെ ബൂലോകത്തെ ഇത്തരം പ്രവണതകള്‍ ഒരു നല്ല കീഴ്വഴക്കത്തിനല്ല തുടക്കമിടുന്നത്. എങ്ങനെ ബ്ലോഗണമെന്നും പോസ്റ്റുകളില്‍ എങ്ങനെ കമന്റിടണമെന്നും ഇനി തീരുമാനിക്കും എന്ന രീതിയില്‍ മറ്റൊരു ബ്ലോഗര്‍ ഭീഷണി സ്വരത്തില്‍ വ്യക്തമാക്കുകയും ചെയ്തു. ഇവിടെ ചിത്രകാരന്‍ എന്ന് ബ്ലോഗറല്ല വിഷയം. ബ്ലോഗെഴുതുന്നവന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു നേരെ അതേ മാധ്യമത്തിലെ ആള്‍ക്കാര്‍ തന്നെ നിയമനടപടി എന്ന ഭീഷണി ഉയര്‍ത്തുന്നു എന്നത് അങ്ങേയറ്റം ലജ്ജാവഹമാണ്.

പ്രിയപ്പെട്ട ബൂലോകരെ, ബൂലോകത്തെ നശിപ്പിക്കാന്‍ ഛിദ്രശക്തികള്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു.....!

Wednesday, January 14, 2009

നയന്‍‌താരയും മൊബൈലും




അനുവാദമില്ലാതെ ചിത്രമെടുത്തതില്‍ കലിപൂണ്ട് സിനിമാ താരം നയന്‍‌താര ആരാധകന്റെ കാമറ മൊബൈല്‍ ഫോണ്‍ എറിഞ്ഞുടച്ചതായി പത്ര വാര്‍ത്ത....

കോട്ടയം, കോടിമത വിന്‍‌സര്‍ കാസില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ താരസുന്ദരിയെ കണ്ട് കോട്ടയം സ്വദേശിയായ ജോബി എന്ന യുവാവാണ് മൊബൈല്‍ കാമറയില്‍ ചിത്രമെടുക്കാന്‍ ശ്രമിച്ചത്. അംഗരക്ഷകര്‍ക്കൊപ്പം താക്കീതു നല്‍കി അടുത്തെത്തിയ നയന്‍‌താര കാമറ പിടിച്ച് വാങ്ങി നിലത്തേക്ക് എറിയുകയായിരുന്നത്രേ. രണ്ടുദിവസം മുമ്പായിരുന്നു സംഭവം. സിദ്ദിഖിന്റെ ദിലീപ് ചിത്രമായ ബോഡിഗാര്‍ഡില്‍ നായികയായ നയന്‍‌താര ചിത്രീകരണവുമായി ബന്ധപ്പെട്ട് ആഴ്ച്ചകളായി കോട്ടയത്തുണ്ട്. താന്‍ ചിത്രമെടുത്തില്ലെന്നാണ് അബ്കാരി കൂടിയായ ആരാധകന്‍ പറയുന്നത്. സംഭവശേഷം പോലിസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും പരാതി നല്‍കാന്‍ നയന്‍‌താര വിസമ്മതിച്ചതോടെ വിട്ടയച്ചു--
മംഗളം വാര്‍ത്ത, 2009 ജനുവരി 14.

കാമറയുള്ള മൊബൈല്‍ ഫോണുകള്‍ ഒരു സാമൂഹിക പ്രശ്നമായി മാറിയിരിക്കുന്നു....
മറ്റുള്ളവരുടെ ,പ്രത്യേകിച്ച് സ്ത്രീകളുടെ സ്വകാര്യതയിലേക്ക് ചാരകണ്ണുമായി കടന്നു കയറുന്ന ഈ വില്ലന്‍‌മാര്‍ വരുത്തി വയ്ക്കുന്ന വിനകള്‍ ചില്ലറയല്ല. മൊബൈല്‍ ഫോണ്‍ വില്ലനായ മറ്റൊരു സംഭവം ഈയടുത്ത് ഉണ്ടായി. ഒരു യുവാവ് തന്റെ മൊബൈലില്‍ പരിചയക്കാരും അല്ലാത്തവരുമായ സ്ത്രീകളുടെ ചിത്രങ്ങള്‍ എടുത്ത് അത് കാണിച്ച് ഇരകളെ ബ്ലാക്ക് മെയില്‍ ചെയ്യുന്ന ഇടപാടുമായി വിലസിയിരുന്നു. ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ചിത്രം പകര്‍ത്തി അയാള്‍ അവളെ നിരന്തരം ശല്യപ്പെടുത്താന്‍ തുടങ്ങി. സഹികെട്ട വിദ്യാര്‍ത്ഥിനി സംഭവം വീട്ടുകാരെ അറിയിച്ചു. അല്പ സ്വല്പം വെട്ടും കുത്തും വശമാക്കിയിരുന്ന പെണ്‍കുട്ടിയുടെ വീട്ടിലെ ആണ്‍ പ്രജകള്‍ ഒരു ക്വട്ടേഷന്‍ ടീമിന്റെ സഹായത്തോടെ വില്ലനെ ഒതുക്കാന്‍ തന്നെ തീരുമാനിച്ചു. നീണ്ട കാത്തിരിപ്പിനൊടുവില്‍ അനുകൂല സാഹചര്യം ഒത്ത് കിട്ടിയപ്പോള്‍ ടീം തല്പരകക്ഷിയുടെ വലതു കരം വെട്ടി മാറ്റി വിജയശ്രീലാളിതരായി മടങ്ങി. സംഭവം വാര്‍ത്തയായപ്പോഴാണ് ക്വട്ടേഷന്‍ ടീമിനു പിണഞ്ഞ അബദ്ധം പുറത്തറിഞ്ഞത്. ആളുമാറി നിരപരാധിയായ ഒരു വിദ്യാര്‍ത്ഥിയുടെ കൈപത്തിയാണ് ടീം വെട്ടി മാറ്റിയത്. യഥാര്‍ത്ഥ വില്ലന്‍ പിടിയിലാവാതെ കുറച്ച് കാലം കഴിച്ചുവെങ്കിലും പോലിസ് അന്വേഷണത്തിനൊടുവില്‍ വലയിലായി. ഒരു മൊബൈല്‍ ഫോണ്‍ വരുത്തിയ വിന കാരണം, നിരപരാധിയായ ഒരു വിദ്യാര്‍ത്ഥിക്ക് തന്റെ വലതു കരം നഷ്ടമായി.....

നമ്മുടെ സാമൂഹിക ചുറ്റുപാടില്‍ ഇത്തരം സംഭവങ്ങള്‍ പുനര്‍വിചിന്തനം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു....തന്റെ ഫോട്ടോ എടുത്തതിന് കാമറ പിടിച്ച് വാങ്ങി തല്ലിതകര്‍ക്കാന്‍ നയന്‍‌താരക്ക് കഴിഞ്ഞു....മറ്റുള്ളവര്‍ക്ക് കഴിയുമോ?

വൈകൃത മനസിന്റെ ഉടമകളുടെ കയ്യിലിരിക്കുന്ന കാമറ മൊബൈലുകളെ പേടിച്ച് സ്ത്രീകള്‍ ജീവിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൂപ്പു കുത്തിയോ?

ട്രെയിനിലും ബസിലും എന്തിന് റോഡിലും ഇത്തരം മൊബൈലുകളുമായി ഇരകളെ ലക്ഷ്യമിടുന്നവരെ സ്ത്രീകള്‍ എങ്ങനെ നേരിടും?

Wednesday, January 7, 2009

www.songs.pk

മുംബൈയില്‍ നടമാടിയ ഭീകരാക്രമണ പരമ്പരകള്‍ക്ക് ശേഷം ഇന്‍ഡ്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം നാള്‍ക്ക് നാള്‍ വഷളാവുകയാണ്. ഭീകരാക്രമണങ്ങളിലുള്ള പാക് ഭീകരുടെ ബന്ധം ആദ്യം നിഷേധിച്ചുവെങ്കിലും ഇന്‍ഡ്യയുടെ തെളിവുകള്‍ കൈമാറലും അതോടൊപ്പമുണ്ടായ നിരന്തര സമ്മര്‍ദ്ദവും കാരണം പാകിസ്താന്‍ ചുവട് മാറ്റാന്‍ തയ്യാറായി. അന്താരാഷ്ട്ര സമൂഹത്തിന്റെ എതിര്‍പ്പിന് വിധേയമായ പാകിസ്താന്‍, ഭീകരരെ ഇന്‍ഡ്യക്ക് കൈമാറില്ലെന്നും വേണമെങ്കില്‍ ഇന്‍ഡ്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അവരെ പാക് മണ്ണില്‍ വെച്ച് ചോദ്യം ചെയ്യാം എന്ന നിലപാടിലാണ് എത്തി നില്‍ക്കുന്നത്.

ഒരു യുദ്ധ സാധ്യത രണ്ട് രാജ്യങ്ങളും തള്ളിക്കളയുന്നുണ്ടെങ്കിലും ഇരുവരും തങ്ങളുടെ അതിര്‍ത്തികളില്‍ കൊണ്ടുപിടിച്ച സന്നാഹങ്ങള്‍ നടത്തുന്നുണ്ട്. പലേടത്തു നിന്നും പട്ടാളത്തെ പിന്‍‌വലിച്ച് അതിര്‍ത്തിയില്‍ വിന്യസിക്കുന്ന നടപടി ഇരു ഭാഗത്തും പുരോഗമിക്കുകയാണ്. ഇതിനിടെ ഇന്‍ഡ്യന്‍ പോര്‍വിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന് പാകിസ്താന്‍ പരാതിപ്പെടുകയുണ്ടായി. എന്നാല്‍ സാധാരണയുള്ള നിരീക്ഷണ പറക്കല്‍ മാത്രമെ നടത്തിയുള്ളൂ എന്ന വിശദീകരണമാണ് ഇന്‍ഡ്യ നല്‍കിയത്.

മുംബൈ ആക്രമണത്തിനു ശേഷം ഭീകരര്‍ വെറുതെ ഇരിക്കുന്നില്ല എന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ തരുന്ന മുന്നറിയിപ്പ്. ഇന്‍ഡ്യയിലെ കം‌പ്യൂട്ടര്‍ ശൃംഖല തകര്‍ക്കാനുള്ള പദ്ധതികളുമായി അവര്‍ സജീവമാണ്. ഒരു സൈബര്‍ യുദ്ധത്തിനുള്ള സാധ്യത അന്വേഷണ ഏജന്‍സികള്‍ തള്ളിക്കളയുന്നില്ല. വിവിധ വെബ് സൈറ്റുകളിലൂടെ ഇന്‍ഡ്യന്‍ നെറ്റ് വര്‍ക്കുകളിലേക്ക് നുഴഞ്ഞ് കയറാന്‍ പാകിസ്താനി ഹാക്കര്‍മാര്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി കേന്ദ്ര ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ഇന്‍ഡ്യയില്‍ നിന്നും ധാരാളം ഹിറ്റുകള്‍ പ്രവഹിക്കുന്ന പാക് വെബ് സൈറ്റുകള്‍ ഇതിനായി ഉപയോഗപ്പെടുത്താന്‍ പാക് ഹാക്കര്‍മാര്‍ ശ്രമിക്കും. അത്തരത്തിലൊരു വെബ് സൈറ്റാണ് www.songs.pk ദിനേന 15 ലക്ഷത്തോളം ഇന്‍ഡ്യക്കാര്‍ ഈ സൈറ്റ് സന്ദര്‍ശിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വെബ് സൈറ്റ് ദുരുപയോഗം ചെയ്തു മാത്രം നിമിഷ നേരം കൊണ്ട് ഇന്‍ഡ്യയിലെ ലക്ഷക്കണക്കിന് കം‌പ്യൂട്ടറുകളില്‍ വൈറസ് ആക്രമണം നടത്താന്‍ ഹാക്കര്‍മാര്‍ക്ക് കഴിയും.

ശേഷി കുറഞ്ഞ വൈറസുകള്‍ക്ക് പകരം ബോട്നെറ്റ്, സുംബീ തുടങ്ങിയ വിനാശകാരികളെ കടത്തിവിട്ടായിരിക്കും പാക് ഹാക്കര്‍മാര്‍ ഇന്‍ഡ്യന്‍ സെര്‍വറുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുക. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ പാക് സൈറ്റുകളില്‍ നിന്നും ഗാനങ്ങള്‍ ഡൌണ്‍‌ലോഡ് ചെയ്തവര്‍ക്ക് പുതിയ ഇനം വൈറസുകളും വേമുകളും ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഭീകരര്‍ പദ്ധതിയിട്ടിരിക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് മുന്നോടിയായിരിക്കാം ഇതെന്നാണ് ആഭ്യന്തര വകുപ്പ് വൃത്തങ്ങളുടെ നിഗമനം.

ലഭ്യമായ വിവരങ്ങള്‍ വച്ച് നോക്കുമ്പോള്‍ www.songs.pk എന്ന സൈറ്റ് ദുരുപയോഗം ചെയ്ത് ഭീകരര്‍, ഇന്‍ഡ്യന്‍ ശൃംഖലകളെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു എന്ന് വേണം കരുതാന്‍. ഇന്റലിജന്‍സ് വൃത്തങ്ങള്‍ ഈ സൈറ്റ് സന്ദര്‍ശിക്കുന്നതില്‍ നിന്നും ഉപഭോക്താക്കളെ വിലക്കുന്നുണ്ട്.

സൂക്ഷിക്കുക, നിങ്ങള്‍ ഡൌണ്‍‌ലോഡ് ചെയ്യുന്ന ഒരു ഗാനം വഴിയായിരിക്കാം മാരക വൈറസുകള്‍ നിങ്ങളുടെയും, മറ്റുള്ളവരുടെയും അതുവഴി ഈ രാജ്യത്തിന്റെ ആകമാനവും കം‌പ്യൂട്ടറുകളെ നശിപ്പിക്കുന്നത്...

So beware of www.songs.pk