Saturday, October 9, 2010

നോബേൽ സമ്മാനം ചൈനീസ് തടവറയിലേക്ക്...



ചൈനീസ് ഭരണകൂടത്തിന്റെ എതിർപ്പുകളെ അവഗണിച്ച് 2010ലെ സമാധാനത്തിനുള്ള നോബേൽ സമ്മാനം ചൈനീസ് തടവറയിലേക്ക് തന്നെ എത്തിച്ചേർന്നു. ചൈനീസ് ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷിയായ ലിയു ൿസിയോ ബോക്കാണ് ഇത്തവണത്തെ സമാധാനത്തിനുള്ള പരമോന്നത ബഹുമതി.ചൈനയിലെ ജനാധിപത്യവാദിയും മനുഷ്യാവകാശ പ്രവർത്തകനുമായ ലിയു ൿസിയോ ബോ ഇപ്പോൾ പതിനൊന്ന് വർഷത്തെ ജയിൽ ശിക്ഷ ചൈനീസ് തടവറയിൽ അനുഭവിച്ച് വരികയാണ്. ചൈനീസ് തടവറയിൽ കഴിയുന്ന അൻപത്തഞ്ചുകാരനായ ലിയു ൿസിയോ ബോക്ക് നോബേൽ സമ്മാനം നൽകാനുള്ള നോർവ്വെ സർക്കാരിന്റെ തീരുമാനത്തെ ചൈനീസ് ഭരണകൂടം നഖശിഖാന്തം എതിർത്തിരുന്നു. എന്നാൽ ചൈനയിൽ മനുഷ്യാവകാശങ്ങൾക്കായി ൿസിയോ ബോ നടത്തി വരുന്ന സമാധാനപരവും ദീർഘവുമായ പോരാട്ടങ്ങളാണ് അദ്ദേഹത്തെ സമാധാനത്തിനുള്ള നോബേൽ സമ്മാനത്തിന് അർഹനാക്കിയതെന്ന് നോബേൽ സമ്മാന സമിതി വ്യക്തമാക്കി. ഭരണകൂടത്തിന്റെ ശിക്ഷ അനുഭവിക്കുന്ന ൿസിയോ ബോക്ക് അവാർഡ് നൽകിയാൽ നോർവ്വെയുമായുള്ള ബന്ധം വഷളാകുമെന്ന് ചൈന ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ എല്ലാ മുന്നറിയിപ്പുകളെയും എതിർപ്പുകളെയും അവഗണിച്ച് നോർവ്വെ, ‘ഭരണകൂടത്തിന്റെ തടവുപുള്ളിക്ക്‘ തന്നെ സമാധാനത്തിനുള്ള നോബേൽ സമ്മാനം നൽകി! സാമ്പത്തിക-രാക്ഷ്ട്രീയ രംഗങ്ങളിൽ ചൈന ഇപ്പോൾ ആഗോള വൻശക്തിയാണെന്നും വൻശക്തികൾ വിമർശനത്തിനു വിധേയമാകുന്നത് സ്വാഭാവികമാണെന്നുമായിരുന്നു അവാർഡ് പ്രഖ്യാപനത്തിനു ശേഷം അവാർഡ് സമിതി ചെയർമാൻ തോർബ് ജോൺ ജാഗ്ലാൻഡിന്റെ പ്രതികരണം.

അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ൿസിയോ ബോയുടെ പോരാട്ടങ്ങൾ ചൈനീസ് ഭരണകൂടത്തിനു തലവേദനയായിരുന്നു. രാജ്യാന്തര പൊതുസമൂഹത്തിന്റെ പിന്തുണ ആർജ്ജിച്ച ൿസിയോ ബോ ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ സമവായമില്ലാത്ത സമരമുറകൾ സ്വീകരിച്ചു. അക്രമരാഹിത്യ സമരത്തിലൂടെ വളരെ സാവധാനം എന്നെന്നും നിലനിൽക്കുന്ന ഒരു സമൂല മാറ്റത്തിനായിരുന്നു അദ്ദേഹത്തിന്റെ ശ്രമങ്ങൾ. അക്രമാധിഷ്ഠിത സംഘർഷത്തിനു പകരം സമാധാനപരവും സമയബന്ധിതവുമായ രാക്ഷ്ട്രീയ മാറ്റം വേണമെന്ന ചിന്താഗതിയാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. ഇതിലെ ‘രാക്ഷ്ട്രീയ മാറ്റം‘ എന്ന ലക്ഷ്യം ചൈനീസ് ഭരണകൂടത്തെ ഏറെ ചൊടിപ്പിച്ചു. ൿസിയോ ബോയുടെ ജനപിന്തുണയിൽ ഭയചകിതരായ കമ്മ്യൂണിസ്റ്റ് ഭരണകൂടം രാജ്യത്ത് കിട്ടാവുന്ന എല്ലാ നിയമങ്ങളും ഉപയോഗിച്ച് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് കൂച്ചുവിലങ്ങിട്ടു. 1989 മുതൽ വിവിധ കുറ്റങ്ങൾ ചുമത്തി വിവിധ കാരണങ്ങൾ പറഞ്ഞ് ൿസിയോ ബോയെ തടവറയിലാക്കി.

2008ൽ ൿസിയോ ബോ, ചൈനയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാക്ഷ്ട്രീയ മേധാവിത്വം അവസാനിപ്പിക്കണമെന്നും ബഹുകക്ഷി ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും വേണമെന്ന് ആവശ്യപ്പെടുന്ന ‘ചാർട്ടർ08‘ എന്ന അവകാശപത്രികയുമായി രംഗത്തെത്തി. ആയിരത്തോളം പേർ ഒപ്പിട്ട ഈ അവകാശപത്രികയുടെ പേരിൽ ഭരണകൂടം അദ്ദേഹത്തെ വീട്ടു തടങ്കലിലാക്കി. പേരിനൊരു വിചാരണ നടത്തി കഴിഞ്ഞ ക്രിസ്മസ് നാളിൽ ൿസിയോ ബോക്ക് പതിനൊന്ന് വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു. 1989ൽ ചെക്കോസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിനു അന്ത്യംകുറിച്ച വെൽ‌‌വെറ്റ് വിപ്ലവത്തിനിടയാക്കിയ ‘ചാർട്ടർ77‘ നു സമാനമായിരുന്നു ൿസിയോ ബോയുടെ ‘ചാർട്ടർ08‘. ചൈനീസ് രാക്ഷ്ട്രീയത്തിന്റെ ജനാധിപത്യവത്കരണത്തെ അധികകാലം തടഞ്ഞു നിർത്താൻ കഴിയില്ലായെന്ന അവകാശപത്രികയിലെ പ്രഖ്യാപനം ഭരണകൂടത്തെ വീണ്ടും ചൊടിപ്പിച്ചു. തുടർന്നാണ് പതിനൊന്ന് വർഷത്തെ ശിക്ഷ നൽകി ൿസിയോ ബോയുടെ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കാൻ കമ്മ്യൂണിസ്റ്റ് ഭരണകൂടം തീരുമാനിച്ചത്. 1989ലെ ചെക്കോസ്ലോവാക്യയിലെ വെൽ‌വെറ്റ് വിപ്ലവത്തിന്റെ പരിണിത ഫലങ്ങളെ കുറിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നല്ല അറിവുണ്ടായിരുന്നു. ആ അറിവിന്റെ വെളിച്ചത്തിൽ ചരിത്രം ആവർത്തിക്കാതിരിക്കാൻ വേണ്ട മുൻ‌കരുതലുകളെല്ലാം ഭരണകൂടം കൈക്കൊണ്ടു!.

സമാധാനത്തിനുള്ള നോബൽ സമ്മാന നാമനിർദ്ദേശിക പത്രികകളുടെ എണ്ണത്തിൽ റെക്കോർഡ് സൃഷ്ടിച്ച വർഷമാണിത്. 237 നാമനിർദ്ദേശിക പത്രികകളിൽ നിന്നുമാണ് ൿസിയോ ബോയെ തെരെഞ്ഞെടുത്തത്. മുൻ നോബേൽ സമ്മാന ജേതാക്കളായ ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടിറ്റുവിന്റേയും ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടേയും പിന്തുണ ൿസിയോ ബോക്ക് ഉണ്ടായിരുന്നു. മുൻപ് ദലൈലാമയ്ക്ക് നോബേൽ സമ്മാനം നൽകിയപ്പോഴും ചൈന എതിർപ്പുമായി രംഗത്ത് എത്തിയിരുന്നു. മുതലാളിത്ത രാജ്യങ്ങളുടെ സ്വാധീനത്തിനു വഴങ്ങിയാണ് നോർവ്വെ സമാധാന സമ്മാനം ചൈനീസ് മനുഷ്യാവകാശ പ്രവർത്തകനു നൽകിയതെന്ന വിമർശനം ഉയർന്നിട്ടുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഏതു വിധേനയും തറപറ്റിക്കാൻ തക്കം പാർത്ത് കഴിയുന്ന സാമ്രാജ്യത്വ ശക്തികളുടെ മറ്റൊരു തന്ത്രമായും ഈ നോബേൽ സമ്മാനത്തെ വിലയിരുത്തുന്നുണ്ട്.




ചിത്രങ്ങൾക്ക് കടപ്പാട് : ഗൂഗിൾ

Thursday, September 30, 2010

അയോധ്യയിലെ അശാന്തിയുടെ നാൾ‌വഴികളിലൂടെ....

അയോധ്യയെ അശാന്തിയുടെ ഭൂമിയാക്കിയ സംഭവങ്ങളുടെ നാൾ‌വഴികളിലൂടെ
---------------------------------------------------------



എ ഡി 1527 : ചിത്തോഡ്ഗഢിലെ രാജാവ് റാണാ സംഗ്രാമ സിംഗിനെ ഫത്തേപ്പൂർ സിക്രി യുദ്ധത്തിൽ മുഗൾ ചക്രവർത്തിയായ ബാബർ പരാജയപ്പെടുത്തി. തന്റെ പടത്തലവനായിരുന്ന മിർഖബിയെ പ്രതിപുരുഷനായി വാഴിച്ച ശേഷമാണ് ബാബർ മടങ്ങിയത്. അതുവരേയും അയോധ്യ ഉൾപ്പെട്ട ചിത്തോഡ്ഗഢ് ഒരു ഹൈന്ദവരാജ്യമായിരുന്നു. 1528ൽ ബാബറിന്റെ പേരിൽ അവിടെ ഒരു പള്ളി സ്ഥാപിച്ചു. അവിടെ ഉണ്ടായിരുന്ന ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതെന്നാണ് ഒരു വാദം. ശ്രീരാമൻ ജനിച്ച സ്ഥലമാണ് അതെന്ന് ഹൈന്ദവർ വിശ്വസിക്കുന്നു.

1767 : വിവാദ ഭൂമിയിൽ ഹൈന്ദവർ രാമനവമി ആഘോഷിച്ചിരുന്നതായി ജസ്യൂട്ട് പുരോഹിതനായ ജോസഫ് ടിഫൻ‌താലർ രേഖപ്പെടുത്തിയിട്ടുണ്ട്.

തർക്കത്തിന്റെ തുടക്കം
---------------------
1853 : തർക്കഭൂമിയിലെ മന്ദിരത്തിൽ നിർമോഹി അഘാര എന്ന സംഘടന അവകാശം ഉന്നയിച്ചു. അവിടെ ക്ഷേത്രം ഉണ്ടായിരുന്നു, ബാബർ അതു തകർത്തു എന്നായിരുന്നു അവരുടെ വാദം.

ബ്രിട്ടീഷ് തന്ത്രം
----------------
1857 : ബ്രിട്ടീഷ് ഭരണത്തിനെതിരെ ഒന്നാം സ്വാതന്ത്ര്യ സമരം. ഹിന്ദു-മുസ്ലിം ഐക്യം അപകടമാണെന്ന് ബ്രിട്ടീഷുകാർ കണക്കുകൂട്ടി. തുടർന്ന് മസ്ജിദിൽ ഒരു വേലി സ്ഥാപിച്ചു. ഹിന്ധുക്കൾ അവിടെ പ്രാർത്ഥിക്കണം എന്നായിരുന്നു അവരുടെ നിർദേശം. അതോടെ ഹിന്ദുക്കളും മുസ്ലിംകളും ഒരു വേലിക്ക് അപ്പുറത്തും ഇപ്പുറത്തുമായി. ഭിന്നിച്ച് ഭരിക്കുക എന്നതായിരുന്നു ബ്രിട്ടീഷുകാരുടെ തന്ത്രം. നിർമോഹി അഘോരയുടെ വാദം അതിന് സഹായകമായി.

1883 : തർക്ക ഭൂമിയിൽ ക്ഷേത്രം നിർമ്മിക്കാനുള്ള ശ്രമം ബ്രിട്ടിഷ് ഭരണകൂടം തടഞ്ഞു.

ആദ്യത്തെ കേസ്
----------------
1885 : മഹന്ത് രഘുബീർ ദാസ് ക്ഷേത്രം നിർമ്മിക്കാനുള്ള അനുമതി തേടി ആദ്യത്തെ ഹർജി ഫയൽ ചെയ്തു.

1886 : ഹർജി തള്ളി, അപ്പീലും തള്ളി.

തർക്കത്തിന്റെ രണ്ടാം ഘട്ടം
------------------------
1949 : പള്ളിക്കുള്ളിൽ ശ്രീരാമ വിഗ്രഹം പ്രത്യക്ഷപ്പെട്ടു. ഒരു സംഘം ഹിന്ദുക്കളാണ് അത് അവിടെ വെച്ചതെന്ന് പോലിസ് റിപ്പോർട്ട്. വിഗ്രഹം നീക്കാൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു ഉത്തരവിട്ടെങ്കിലും നടപ്പായില്ല. മുസ്ലിംങ്ങൾ പ്രതിഷേധിച്ചു. ഇരു കക്ഷികളും സിവിൽ കേസ് ഫയൽ ചെയ്തു. സ്ഥലം തർക്ക ഭൂമിയായി സർക്കാർ പ്രഖ്യാപിച്ചു. ഗേറ്റുകൾ പൂട്ടി.

1985 : ഗേറ്റുകൾ തുറന്നു കൊടുത്തു.

1989 : വിഗ്രഹങ്ങളുടെ പ്രതിഷ്ഠാ പൂജ നടത്തി.

ക്ഷേത്രം ഉണ്ടായിരുന്നതിനു തെളിവുണ്ടോ ?
------------------------------------

1970ലും 1992ലും 2003ലും തർക്ക സ്ഥലത്തും പരിസരത്തും പുരാവസ്ഥു വകുപ്പ് നടത്തിയ ഉൽഖനനത്തിൽ ഒരു ഹൈന്ദവ മന്ദിര സമുച്ചയം അവിടെ ഉണ്ടായിരുന്നു എന്നതിന് തെളിവുകൾ കിട്ടി. 2003ൽ പുരാവസ്ഥു വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിൽ ഉത്തരേൻഡ്യൻ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വ്യക്തമായ തെളിവുകൾ ഉള്ളതായി പറയുന്നു.

എന്നാൽ ഉൽഖനനത്തിൽ കണ്ടെത്തിയത് ആറാം നൂറ്റാണ്ടിലെ ഒരു ജൈന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളാണെന്ന് ജയിൻ സമത വാഹിനിയുടെ വാദം. 1527 വരെ ഒരു പ്രമുഖ ജൈന കേന്ദ്രമായിരുന്നുവത്രെ അയോധ്യ.

ഉടമസ്ഥാവകാശ കേസ്
---------------------

ഉടമസ്ഥാവകാശത്തിനു വേണ്ടിയുള്ള ആദ്യ കേസ് ഫയൽ ചെയ്തത് 1950ൽ.
ഹർജിക്കാരൻ ഗോപാ സിംഗ് വിശാരദ്. സ്ഥലത്ത് പൂജ നടത്താൻ അനുവാദം വേണമെന്ന് ഹരജിയിൽ ആവശ്യം.

രാംഹർജി നൽകിയത് പരമഹംസ രാംചന്ദ്രദാസ്, 1950ൽ. ഈ ഹർജി പിന്നീട് പിൻ‌വലിച്ചു.

1959 : തർക്കസ്ഥലത്തിന്റെ കൈവശാവകാശം ആവശ്യപ്പെട്ട് നിർമോഹി അഘാര മൂന്നാം ഹർജി ഫയൽ ചെയ്തു.

1961 : തർക്കസ്ഥലത്തിന്റെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് യു പി സുന്നി സെൻ‌ട്രൽ വഖഫ് ബോർഡ് നാലാമത്തെ ഹർജി ഫയൽ ചെയ്തു.

1989 : ഭഗവാൻ ശ്രീ രാംലാല വിരാജ്മാൻ എന്ന സംഘടന ഇതേ ആവശ്യം ഉന്നയിച്ച് ഹർജി സമർപ്പിച്ചു.

ഉടമസ്ഥാവകാശത്തിനു വേണ്ടിയുള്ള ഹർജികൾ ഫൈസാബാദ് സിവിൽ കോടതിയുടെ പരിഗണനയിൽ.

1989 : ഉത്തർപ്രദേശ് അഡ്വക്കേറ്റ് ജനറലിന്റെ അപേക്ഷ പ്രകാരം ഹർജികൾ അലഹബാദ് ഹൈക്കോടതിയിലേക്ക് മറ്റി.

കറുത്തദിനം - 1992 ഡിസംബർ 6
------------------------------

ബി ജെ പി, വിശ്വ ഹിന്ദു പരിക്ഷത്ത്, ആർ എസ് എസ് സംഘടനകളുടെ ഉന്നത നേതാക്കളുടെ സാന്നിദ്ധ്യത്തിൽ പട്ടാപ്പകൽ കർസേവകർ ബാബ്‌റി മസ്ജിദ് തകർത്തു. എൽ കെ അദ്വാനി ഉൾപ്പെടെയുള്ള നേതാക്കൾ അന്ന് അയോദ്ധ്യയിലുണ്ടായിരുന്നു. അടുത്ത ദിവസങ്ങളിൽ ഉണ്ടായ വർഗീയ സംഘർഷങ്ങളിൽ രണ്ടായിരത്തിലേറെ പേർക്ക് ജീവഹാനി.

1992 : മസ്ജിദ് തകർക്കാൻ ഇടയാക്കിയ സാഹചര്യങ്ങളെ കുറിച്ച് പഠിക്കാൻ കേന്ദ്രസർക്കാർ എം എസ് ലിബർഹാൻ കമിഷനെ നിയമിച്ചു.

1993 : ബി ജെ പി നേതാക്കൾക്കും കർസേവകർക്കും എതിരെ സി ബി ഐ കുറ്റപത്രം സമർപ്പിച്ചു.

1994 : ഉടമസ്ഥാവകാശം സംബന്ധിച്ച എല്ലാ കേസുകളിലും തീർപ്പു കൽ‌പ്പിക്കും വരെ തത്സ്ഥിതി നില നിർത്താൻ സുപ്രിം കോടതി ഉത്തരവിട്ടു.

2002 ഫെബ്രുവരി : ക്ഷേത്ര നിർമ്മാണത്തിന് വിശ്വ ഹിന്ദു പരിക്ഷത്ത് സമയ പരിധി പ്രഖ്യാപിച്ചു. നൂറുകണക്കിന് കർസേവകർ എത്തി. അവർ തിരിച്ചു പോകും വഴി ഗുജറാത്തിലെ ഗോദ്രാ റെയിൽ‌വെ സ്റ്റേഷനിൽ വെച്ച് അവരുടെ കമ്പാർട്ട്മെന്റിനു തീപിടുത്തമുണ്ടായി, 58 കർസേവകർ വെന്തുമരിച്ചു. തുടർന്ന് ഗുജറാത്തിൽ വർഗീയ കലാപം. ഒരു സമുദായത്തിലെ ആയിരക്കണക്കിന് ആളുകൾ കൊലചെയ്യപ്പെട്ടു.

2002 ഏപ്രിൽ : തർക്ക ഭൂമിയുടെ ഉടമസ്ഥാവകാശ ഹർജികളിൽ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബഞ്ച് വാദം കേട്ട് തുടങ്ങി. ആ വർഷം അവസാനം യു പി എ സർക്കാർ സി ബി ഐ കേസുകൾ വാദം കേൾക്കാനായി റായ്‌ബറേലി പ്രത്യേക കോടതിക്ക് വിട്ടു.

2003 മാർച്ച് : തർക്ക സ്ഥലത്ത് ക്ഷേത്രം നില നിന്നിരുന്നോ എന്ന് കണ്ടെത്താൻ അലഹബാദ് ഹൈക്കോടതി ഉത്തരവ് പ്രകാരം പുരാവസ്ഥു വകുപ്പ് ഉൽഖനനം നടത്തി. പള്ളി നിന്ന സ്ഥലത്ത് പത്താം നൂറ്റാണ്ടിലെ ക്ഷേത്രമോ ഹൈന്ദവ മന്ദിര സമുച്ചയമോ നിലനിന്നിരുന്നതായി കണ്ടെത്തി.

2009 ജൂൺ : ലിബർഹാൻ കമ്മിഷൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിനു റിപ്പോർട്ട് നൽകി. 17 വർഷത്തിനിടെ 48 തവണ കമ്മിഷന്റെ കാലാവധി നീട്ടിക്കൊടുത്തിരുന്നു.

2009 ജൂലൈ : കേസുമായി ബന്ധപ്പെട്ട 23 ഫയലുകൾ കാണാനില്ലെന്ന് യു പി ചീഫ് സെക്രട്ടറി അതുൽ ഗുപ്ത അലഹബാദ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. അതേപ്പറ്റി സി ബി ഐ അന്വേഷണത്തിന് കോടതി ഉത്തരവായി.

2009 നവംബർ : ലിബർഹാൻ റിപ്പോർട്ട് പാർലമെന്റിൽ വെച്ചു.

2010 സെപ്തംബർ 24 ന് ഉടമസ്ഥാവകാശ കേസിൽ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബഞ്ച് വിധി പറയാൻ നിശ്ഛയിച്ചു.

ഒത്തുതീർപ്പ് സാധ്യത ആരായാൻ വിധിപ്രഖ്യാപനം മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് രമേശ് ചന്ദ്ര ത്രിപാഠി സമർപ്പിച്ച ഹർജി ലഖ്നൌ ബഞ്ച് തള്ളിക്കളഞ്ഞു. തുടർന്ന് ത്രിപാഠി സുപ്രിം കോടതിയെ സമീപിച്ചു. വിധി പറയുന്നത് ഒരാഴ്ച്ച സ്റ്റേ ചെയ്ത സുപ്രിം കോടതി സെപ്തംബർ 28ന് ത്രിപാഠിയുടെ ഹർജി തള്ളി.

2010 സെപ്തംബർ 30 : ആറു ദശകമായി തുടരുന്ന അയോദ്ധ്യാ തർക്കത്തിന് ഒടുവിൽ വിധി. മൂന്ന് മാസത്തേക്ക് തത്സ്ഥിതി തുടരുകയും അതിനു ശേഷം തർക്ക ഭൂമി വിഭജിക്കണമെന്നുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.


വിധിയുടെ അടിസ്ഥാനത്തിൽ അയോധ്യാ ഭൂമി വിഭജിക്കേണ്ട ചുമതല ഭൂമിയുടെ റിസീവർ ആയ കേന്ദ്ര സർക്കാരിനാണ്. ഈ വിധി എല്ലാവരും അംഗീകരിച്ചാൽ അശാന്തി ഒഴിവാകും. എന്നാൽ അപ്പീൽ പോകാൻ കക്ഷികൾക്ക് അനുവാദമുണ്ട്......


വിവരങ്ങൾക്ക് കടപ്പാട് : മംഗളം

Friday, January 22, 2010

13 കാരിക്ക് 90 അടിയും രണ്ട് മാസം തടവും!

പതിമൂന്നുകാരിയായ പെൺകുട്ടിക്ക് തൊണ്ണൂറ് അടിയും രണ്ട് മാസത്തെ തടവും വിധിച്ചിരിക്കുന്നു സൌദി കോടതി!
ക്യാമറയുള്ള മൊബൈൽ ഫോണുമായി സ്കൂളിൽ ചെന്നതിനാണ് പെൺകുട്ടിക്ക് ഈ കടുത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്. സൌദിഅറേബ്യയിലെ പെൺകുട്ടികളുടെ സ്കൂളിൽ യന്ത്രോപകരണങ്ങൾ കൊണ്ട് പോകുന്നതിനു വിലക്കുണ്ടത്രെ. സൌദി ഭരണകൂടത്തിന്റെ ഈ വിലക്ക് ലംഘിച്ചതിനാണ് പതിമൂന്ന് വയസുമാത്രം പ്രായമുള്ള പെൺകുട്ടി ശിക്ഷിക്കപ്പെട്ടത്. സ്കൂളിലെ മറ്റ് കുട്ടികൾക്ക് മുന്നിൽ വച്ച് തൊണ്ണൂറ് അടി നൽകിയ ശേഷം രണ്ട് മാസം ജയിലിൽ കഴിയാനാണ് വിധി...




ഭരണകൂടങ്ങൾ പൌരന്മാരുടെ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ നിയമനിർമ്മാണം നടത്തുന്നതിൽ അസ്വാഭാവികത ഒന്നും തന്നെ ഇല്ല. പക്ഷെ ആ നിയമങ്ങൾ എല്ലാം തന്നെ സമൂഹത്തിന്റെ മുന്നോട്ടുള്ള പോക്കിനു തടസ്സം സൃഷ്ടിക്കാത്ത തരത്തിൽ മനുഷ്യാവകാശങ്ങളെ ലംഘിക്കാത്ത തരത്തിലുള്ളതായിരിക്കണം. അല്ലാതെയുള്ളവ കാടൻ നിയമങ്ങളുടെ പട്ടികയിൽ ഇടം തേടും. സൌദി ഭരണകൂടം തന്റെ പതിമൂന്നുകാരിയായ പ്രജയെ അതിക്രൂരമായി ശിക്ഷിക്കുക വഴി കാടൻ നിയമവ്യവസ്ഥയുടെ വക്താക്കളായി മാറിയിരിക്കുന്നു. പരിഷ്കൃത സമൂഹം എന്ന് അവകാശപ്പെടുന്ന ഒരു വിഭാഗത്തിന്റെ അവകാശപ്പെടലുകൾ വെറും വാചക കസർത്തുകൾ മാത്രമാണെന്ന് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നു. പതിമൂന്ന് വയസുമാത്രം പ്രായമുള്ള പെൺകുട്ടിക്ക് തൊണ്ണൂറ് അടിയും രണ്ട് മാസം തടവുമാണ് പരിഷ്കൃതരായ ഭരണാധികാരികളുടെ നിയമ വ്യവസ്ഥ വിധിച്ചിരിക്കുന്നത്. വിലക്കുള്ള സ്കൂളിൽ ക്യാമറയുള്ള മൊബൈലുമായി പോയി എന്നതാണ് കുറ്റം!

മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത മതഭ്രാന്തൻ‌മാരാൽ നയിക്കപ്പെടുന്ന ഭരണകൂടങ്ങൾ ഇതിലും ഭീകരമായ ന്യായാന്യായങ്ങളില്ലാത്ത കാടൻ നിയമങ്ങളുമായി പതിയിരിക്കുന്നുണ്ട്, സ്വന്തം പ്രജകളെ ശിക്ഷിക്കാൻ.....



വാർത്തക്ക് കടപ്പാട്: മാധ്യമം