Friday, July 25, 2008

ദേവദാസി

ചരിത്രാരംഭം മുതല്‍ പുരോഹിതന്‍‌മാരുടെയും ഭരണാധികാരികളുടെയും അഭിലാഷങ്ങള്‍ക്കൊപ്പം ചുവട് വയ്ക്കുകയും വഴിയിലെവിടെയോ വച്ച് പുറന്തള്ളപ്പെടുകയും ചെയ്ത ഒരു വിഭാഗമാണ് ദേവദാസികള്‍. ദേവദാസി എന്നാല്‍ ദേവന്റെ ഭാര്യ എന്ന അര്‍ത്ഥമാണ് ആ വാക്കിലുള്ളതെങ്കിലും അവളൊരിക്കലും ദേവന്റെ ദാസിയായിരുന്നില്ല; മറിച്ച് പുരോഹിത-ഭരണവര്‍ഗ്ഗത്തിന്റെ ദാസിമാത്രമായിരുന്നു. ക്ഷേത്രഭിത്തികളിലും ചിത്രതൂണുകളിലും തുടങ്ങി കവികള്‍ ആ നര്‍ത്തകികളെ കവിതയില്‍ പകര്‍ത്തി. കലാകാരന്‍‌മാര്‍ അവരെ സ്വാശീകരിച്ച് ക്ഷേത്രചുമരുകളില്‍ രതിശില്പവും സാലഭഞ്ജികകളുമാക്കി മാറ്റി. ലോകത്തില്‍ ക്ഷേത്രങ്ങള്‍ നിലവിലുണ്ടായിരുന്ന മിക്ക സ്ഥലങ്ങളിലും ക്ഷേത്രോപജീവികളെന്ന നിലയില്‍ ദേവദാസികള്‍ പ്രത്യക്ഷപ്പെട്ടു. അധികാരകേന്ദ്രങ്ങളോട് ചേര്‍ന്ന് നിന്ന ഒരു സമൂഹമായിരുന്നു മുന്‍പ് ദേവദാസികള്‍. ദേവനും ദേവിയും അവരുടെ ആരാധനാലയങ്ങളും രൂപപ്പെട്ടതിന്റെ ചരിത്രപരവും സാമൂഹികവുമായ കാരണങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ വിശ്വാസത്തെ ഒരു മനുഷ്യോല്പന്നമായിട്ടാണ് കണക്കാക്കേണ്ടി വരുക. അതുകൊണ്ട് തന്നെ വിഗ്രഹവും ക്ഷേത്രവും മനുഷ്യന്റെ സൃഷ്ടിയായി കരുതുകയും ചെയ്യുന്നു. അത്തരത്തില്‍ ദേവദാസിയും മനുഷ്യ സൃഷ്ടിയാണ്. മതങ്ങളുടെ തണലിലാണ് ഈ സമ്പ്രദായം ആരംഭിച്ചത്. ശൈവ-ശാക്തേയാരാധനയില്‍ പാട്ടും നൃത്തവും സാമൂഹ്യരതി ബന്ധവും മത്സ്യമാംസ ഭോജനവും മദ്യപാനവും വിലക്കപ്പെട്ടിരുന്നില്ല. അതിന്റെ സന്തതിയെന്ന നിലയിലാണ് ദേവദാസി സമ്പ്രദായം ഇന്‍ഡ്യയില്‍ ആരംഭിച്ചതും ഇന്നും നിലനില്‍ക്കുന്നതും.

നൂറ്റാണ്ടുകളായി ഭാരതത്തില്‍ സ്ത്രീ പുരുഷന്റെ അടിമയാണ്. ദൈവത്തെ ആരാധിക്കാന്‍ പുരുഷനും സ്ത്രീയും മുന്നോട്ട് വന്നു. പുരുഷന്‍‌മാര്‍ മന്ത്രതന്ത്രങ്ങളിലും പൌരോഹിത്യ വൃത്തിയിലും ഏര്‍പ്പെട്ടു. നാട്യക്കാരിയും ഗായികയും സംഭാഷണ ചാതുര്യവുമുള്ള സ്ത്രീകള്‍ ദേവദാസികളുമായി. സ്ത്രീയെ വെറുമൊരു ഭോഗവസ്തുവായി കാണുന്ന പുരുഷ മനസിന്റെ സൃഷ്ടിയാണ് ദേവദാസി സങ്കല്പം. അതിനിത്തിരി ദൈവീക പരിവേഷം നല്‍കിയാല്‍ സമൂഹത്തിന്റെ വിമര്‍ശനങ്ങളില്‍ നിന്നും രക്ഷപ്പെടാമെന്ന് പുരുഷന് നന്നെ അറിയാമായിരുന്നു. കെട്ട് കഥകളുടെ അകമ്പടിയോടേ പുരോഹിതവര്‍ഗ്ഗം പുതിയ സമ്പ്രദായത്തെ അവതരിപ്പിച്ചപ്പോള്‍ അന്നത്തെ സമൂഹം അതിനെ അംഗീകരിച്ചു. കുടുംബത്തിന്റെ ഉന്നമനത്തിനും, നാട്ടില്‍ മഴപെയ്യാനും എന്ന് വേണ്ട സകല ആവശ്യങ്ങളും ദൈവങ്ങളില്‍ നിന്ന് സാധിച്ചെടുക്കാന്‍ കന്യകയെ ദൈവത്തിന് സമര്‍പ്പിക്കാന്‍ പുരോഹിതവര്‍ഗ്ഗം സമൂഹത്തോട് നിര്‍ദ്ദേശിച്ചു. പ്രായപൂര്‍ത്തിയാവുന്നതിന് മുന്നെ തന്നെ ഇത്തരത്തില്‍ കന്യകകള്‍ ദേവന്റെ ദാസിമാരായി തീര്‍ന്നു. ആദ്യ ഘട്ടത്തില്‍ ക്ഷേത്രങ്ങളിലെ നിത്യ പൂജയ്ക്കുള്ള വസ്തുക്കള്‍ ശേഖരിക്കലാണ് ഇവര്‍ക്ക് വിധിച്ചിരുന്നുവെങ്കിലും പിന്നീട് കഥ മാറി. പുരോഹിതന്‍‌മാരുടെ രതിവൈകൃതങ്ങള്‍ക്ക് ഇവര്‍ വഴങ്ങിക്കൊടുക്കേണ്ടി വന്നു. ദേവന്റെ ദാസികളായി മാറിയ ഇവര്‍ക്ക് വിവാഹം നിഷേധിച്ചിരുന്നു. ദേവന്റെ പ്രതിപുരുഷന്‍‌മാരായി അറിയപ്പെട്ടിരുന്ന പുരോഹിതന്‍‌മാര്‍ക്ക് ഇവരെ ശാരീരിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തെല്ലും കഷ്ടപ്പെടേണ്ടി വന്നില്ല. അതിസുന്ദരികളായിരുന്ന സാലഭഞ്ജികമാരുടെ സം‌രക്ഷണ ചുമതല പിന്നീട് പുരോഹിതന്‍‌മാരില്‍ നിന്ന് രാജാക്കന്‍‌മാര്‍ ഏറ്റെടുത്തു. ഇവര്‍ക്ക് നല്ല വിദ്യാഭ്യാസവും ഉയര്‍ന്ന ജീവിതചര്യയും അനുവദിച്ച് നല്‍കാന്‍ ഭരണാധികാരികള്‍ തയ്യാറായി. വിദ്യാഭ്യാസം വിലക്കപ്പെട്ടിരുന്ന സമുദായങ്ങളിലെ പെണ്‍കുട്ടികളും ദേവന്റെ ദാസിമാരാകാന്‍ മുന്നോട്ട് വന്നു. കുടുംബത്തിന്റെ കഷ്ടസ്ഥിതി മാറ്റിയെടുക്കാനാണ് പലരും ദേവദാസികളായി മാറിയത്. പുരുഷന്റെ ആഗ്രഹനിവൃത്തിക്ക് മാത്രമായി പടച്ചുണ്ടാക്കിയ ഈ സമ്പ്രദായം പിന്നീട് അംഗീകരിക്കപ്പെട്ട വേശ്യാവൃത്തിയായി മാറിയെന്നത് ചരിത്രം.

ഭാരതത്തിന്റെ ഒരു യുഗ പാരമ്പര്യമെന്ന നിലയില്‍ ഇന്നും അവളുടെ പിന്‍‌തലമുറക്കാര്‍ ജീവിക്കുന്നു. ഉത്തരേന്‍ഡ്യയില്‍ മംഗലമുഖിയായും ദക്ഷിണേന്‍ഡ്യയില്‍ ദേവദാസിയായും ഇപ്പോഴും കഴിയുന്നവരെ പിന്തുണയ്ക്കുന്നതിന് മതവും ക്ഷേത്രവും ക്ഷേത്രാധികാരികളും സാമൂഹ്യപരമായി ഇന്നും വിശ്വാസാചാരങ്ങളുടെ പേരില്‍ തയ്യാറാവുന്നു. ഭാരതമൊഴിച്ച് ലോകത്തൊരിടത്തും ആധുനിക സമൂഹത്തില്‍ ദൈവത്തിന്റെ പേരില്‍ സ്ത്രീകളെ ദാസിയാക്കുകയും അതിന്റെ മറവില്‍ പരസ്യവും സ്വതന്ത്രവുമായ വ്യഭിചാരത്തിന് അവസരമുണ്ടാക്കുകയും ചെയ്യുന്ന സമ്പ്രദായം നിലവിലില്ല. കര്‍ണ്ണാടകയിലെയും ആന്ധ്രയിലെയും മഹാരാഷ്ട്രയിലെയും ബീഹാറിലെയും ഉത്തര്‍പ്രദേശിലെയും മറ്റും ചില ആചാരാനുഷ്ടാനങ്ങളും ജീവിത സാഹചര്യങ്ങളും സ്ത്രീയെ ഇന്നും വിശ്വാസത്തിന്റെ പേരില്‍ ദൈവത്തിന്റെ മണവാട്ടിയാക്കുന്നുണ്ട്. വ്യഭിചാരം ഒരു വന്‍ വ്യവസായമായി വളര്‍ന്ന് കഴിഞ്ഞിട്ടുള്ള പടിഞ്ഞാറന്‍ പൂര്‍വ്വേഷ്യന്‍ നാടുകളില്‍ ദൈവത്തിന് പങ്കൊന്നുമില്ല. ഇന്‍ഡ്യയില്‍ ദൈവത്തിന്റെ പേരില്‍ ക്ഷേത്രങ്ങള്‍ക്ക് സമര്‍പ്പിക്കപ്പെട്ട പെണ്‍‌കുട്ടികളില്‍ തൊണ്ണൂറ് ശതമാനവും പിന്നീട് ചെന്നെത്തുന്നത് മുംബയ്, പുനെ, ദല്‍ഹി, കൊല്‍ക്കത്ത തുടങ്ങിയ വന്‍‌നഗരങ്ങളിലെ വേശ്യാലയങ്ങളിലാണ്. പരമദയനീയമായ ഈ സാമൂഹ്യ ദുരന്തത്തിനെതിരെ ഭരണഘടനയ്ക്കോ മാറി മാറി വരുന്ന ഭരണകര്‍ത്താക്കള്‍ക്കോ ചെറുവിരലനക്കാന്‍ പോലും സാധിച്ചിട്ടില്ല. 1975ല്‍ ബല്‍ഗാമില്‍ ദേവദാസികളുടെ ഒരു സമ്പൂര്‍ണ്ണ സമ്മേളനം ആദ്യമായി നടന്നു. ദേവദാസിയായിരുന്ന ഗൌരീഭായി സാല്‍‌വാദേ ആയിരുന്നു സമ്മേളനത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ദേവദാസീ സമ്പ്രദായത്തിനെതിരെ ആദ്യത്തെ സംഘടിത ശബ്ദമുയര്‍ത്തിയതും ഗൌരീഭായി തന്നെയാണ്. 1980ല്‍ ‘മഹാത്മ ജ്യോതി റാവു ഫൂല്‍‌സമത പ്രതിഷ്ഠാന്‍’ എന്ന പേരില്‍ കര്‍ണ്ണാടകയിലെ മറ്റൊരു ദേവദാസി കേന്ദ്രമായ നിപ്പാനില്‍ ഒരു സമ്മേളനം നടന്നു. ഇതോടനുബന്ധിച്ച് പത്രങ്ങളില്‍ വന്ന വിപുലമായ വാര്‍ത്തകളാണ് സാമൂഹ്യ ക്ഷേമ ഏജന്‍‌സികളുടെ കണ്ണു തുറപ്പിച്ചത്. പിന്നീട് കര്‍ണ്ണാടക സംസ്ഥാനം മാത്രം ദേവദാസി സമ്പ്രദായത്തിനെതിരെ ചില നടപടികള്‍ എടുക്കുകയും ദേവദാസികളെ പുനരധിവസിപ്പിക്കാന്‍ തയ്യാറാവുകയും ചെയ്തു.

പണ്ടെങ്ങോ തുടങ്ങി തുടര്‍ന്ന് വന്ന ഒരാചാരം സൌകര്യപൂര്‍വ്വം പ്രയോജനപ്പെടുത്തുന്നവരുടെ തന്ത്രപരമായ പ്രോത്സാഹനങ്ങളാണ് ഇന്നും ദേവദാസികളെ സൃഷ്ടിക്കുന്നത്.


ചിത്രം കടപ്പാട്: ഗൂഗിള്‍

19 comments:

ചാണക്യന്‍ said...

കണ്ണുതുറക്കാത്ത ദൈവങ്ങളെ.....

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

കലക്കി ചാണക്യന്‍മാഷേ...
ദേവദാസി എന്ന
സങ്കല്‍പ്പത്തെക്കുറിച്ചും..
ഭക്തിയെ വില്‍പനച്ചരക്കാക്കുന്ന
പുരോഹിതവര്‍ഗ്ഗത്തിന്റെ
താല്‍പര്യമാണ്‌...
ദേവദാസി സങ്കല്‍പ്പത്തിന്‌
തന്നെ ഒരു പരിധിവരെ
കാരണമായത്‌....
പിന്നീട്‌ ഇവരുടെ സംരക്ഷണച്ചുമതല
രാജാക്കന്‍മാര്‍ ഏറ്റെടുത്തത്‌...
കലയെ അങ്ങ്‌ ഉദ്ധരിക്കാനോ..
ദേവദാസിമാരെ
സാക്ഷരരാക്കാനോ വേണ്ടിയല്ലെന്ന്‌
പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ...
ദേവദാസി സമ്പ്രദായം
നമ്മുടെ രാജ്യത്ത്‌ ഇന്നും
നിലനില്‍ക്കുന്നുവെന്നത്‌ വാസ്തവം...
അംഗീകാരമുള്ള വേശ്യാവൃത്തിയ്ക്കോ..
ദേവന്റെ പേര്‌ പറഞ്ഞുള്ള വ്യഭിചാരത്തിനോ..
ആ സാധുസ്ത്രീകള്‍ ഇരയാവുമ്പോള്‍
സന്തുഷ്ടരാവുന്ന ആ വര്‍ഗ്ഗമാണ്‌..
മതവികാരത്തിന്റെ പേരില്‍
മുതലെടുപ്പ്‌ നടത്തുന്നതും.....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഉശിരന്‍ കാഴ്ചപ്പാട്

ജിജ സുബ്രഹ്മണ്യൻ said...

കൊള്ളാം നല്ല ലേഖനം !! ഇപ്പോളും ഈ സമ്പ്രദായം ഉണ്ടോ ??

siva // ശിവ said...

ഈ ലേഖനം ഏറെ പ്രയോജനമാകും എനിക്ക്...വളരെ നാളായി ഇതിനെക്കുറിച്ച് അറിയണമെന്ന് ആഗ്രഹിക്കുന്നു...നന്ദി ഈ വിവരങ്ങള്‍ക്ക്...

സസ്നേഹം,

ശിവ.

അനില്‍@ബ്ലോഗ് // anil said...

ദൈവങ്ങള്‍ എന്തു പിഴച്ചു?
ദൈവത്തിന്റെ ഇടനിലക്കാരല്ലെ എല്ലായിടവും, എല്ലാ മതത്തിലും,ആചാരങ്ങള്‍ ഉണ്ടാക്കുന്നതു.

പാമരന്‍ said...

നല്ല ലേഖനം.. ഇപ്പോഴും ദേവദാസിമാരുണ്ടാവുന്നുണ്ടെന്നുള്ളത്‌ പുതിയ അറിവ്‌.. കഷ്ടം തന്നെ.

യാരിദ്‌|~|Yarid said...

നല്ല ലേഖനം ചാണക്യന്‍. ദൈവങ്ങള്‍ കണ്ണു തുറന്നില്ലെങ്കിലും കുറെ ചാണക്യന്മാരെങ്കിലും കണ്ണു തുറന്നിരുപ്പുണ്ടല്ലൊ അതു തന്നെ ധാരാളം..!

ഗുരുജി said...

വളരെ നല്ല ലേഖനം‌...മനസ്സറിഞ്ഞതുപോലെ..വായിക്കാനവസരമുണ്ടാക്കിയതിനു നന്ദി..

കാപ്പിലാന്‍ said...

രാവിലെ ഇത് വായിച്ചിരുന്നൂ.ഇത് എനിക്ക് പുതിയ അറിവാണ്‌ .ദേവ ദാസികള്‍ ഉണ്ടായിരുന്നൂ എന്നരിയമായിരുന്നൂ .ഇങ്ങനെ ആയിരുന്നൂ അവരുടെ ജീവിതം എന്നറിയില്ലായിരുന്നൂ.ചാനക്ക്യന്‍ കീ ജയ് .

മാവേലി കേരളം said...

പ്രിയ ചാണക്യന്‍

ശൈവ-ശാക്തേയാരാധനയില്‍ പാട്ടും നൃത്തവും സാമൂഹ്യരതി ബന്ധവും മത്സ്യമാംസ ഭോജനവും മദ്യപാനവും വിലക്കപ്പെട്ടിരുന്നില്ല. അതിന്റെ സന്തതിയെന്ന നിലയിലാണ് ദേവദാസി സമ്പ്രദായം ഇന്‍ഡ്യയില്‍ ആരംഭിച്ചതും ഇന്നും നിലനില്‍ക്കുന്നതും.

ശൈവ-ശാക്തേയം എന്നു പറഞ്ഞതുകോ‍ണ്ടുദ്ദേശിക്കുന്നതെന്താണ്‍് എന്നു വീശദമാക്കുമോ ചാണക്യാ.
മുകളില്‍ പറഞ്ഞ വിവരത്തിന്‍് റെഫറെന്‍സുണ്ടെങ്കില്‍ കാണിച്ചു തരുമല്ലോ?

ദേവദാസി സമ്പ്രദായവും ഇന്ത്യന്‍ സ്ത്രീത്വവും എന്നൊരു പോസ്റ്റ് കുറച്ചു മുന്‍പ് ഞാന്‍
എഴുതിയിരൂന്നു.

http://mahabalikeralam.blogspot.com/2007/08/blog-post.html.

സമായക്കുറവുകാരണം അതു പൂര്‍ണമാക്കാന്‍ കഴിഞ്ഞില്ല എങ്കിലും,

ഈ വിഷയത്തിലും അതില്‍ മറഞ്ഞുകിടക്കുന്ന ഇന്ത്യന്‍ ചരിത്രത്തിലും താല്പര്യമുള്ളവര്‍ ഉണ്ട് എന്നറിയുന്നതു സന്തോഷമുണ്ടാക്കുന്ന കാര്യമാണ്‍്.

പാര്‍ത്ഥന്‍ said...

ഇന്ദ്രിയഗോചരമായതെല്ലാം മനുഷ്യനാല്‍ സൃഷ്ടിക്കപ്പെട്ടതാണെന്ന്‌ ഭൗതികവാദികള്‍ പറയും. കൂട്ടത്തില്‍ ദൈവത്തിനെയും കൂട്ടിയെന്നുമാത്രം. കരിങ്കല്ലില്‍ കൊത്തിയ പ്രതിമയാണ്‌ ദൈവം എന്ന്‌ തെറ്റിദ്ധരിച്ചതുകൊണ്ടാണത്‌. പാവങ്ങള്‍. പക്ഷെ ദൈവത്തിന്റെ പേരിലുള്ള ആചാരങ്ങളെല്ലാം ഉണ്ടാക്കിയത്‌ മനുഷ്യന്‍ തന്നെയാണെന്ന സത്യത്തില്‍ നിന്ന്‌ ഒരിക്കലും ഒളിച്ചോടാനാവില്ല. ഒരു ദൈവവും ആചാരങ്ങള്‍ ഉണ്ടാക്കി എന്ന്‌ വിശ്വസിക്കാന്‍ എന്റെ യുക്തിബോധം അനുവദിക്കുന്നുമില്ല.

ചാണക്യന്‍ said...

പ്രിയ മാവേലി കേരളം,
അടുത്തിടെ ശ്രീ. ടി കെ ഡി മുഴുപ്പിലങ്ങാട് എഴുതിയ ദേവദാസികള്‍ എന്ന ഗ്രന്ഥം(കോണ്ടിനെന്റല്‍ പബ്ലിഷേഴ്സ്) വായിക്കാനിടയായി. അതിലെ 32ആം പേജില്‍ താങ്കള്‍ ആവശ്യപ്പെട്ടത് പറഞ്ഞിട്ടുണ്ട്.

എതിരന്‍ കതിരവന്‍ said...

ബുദ്ധമതത്തിന്റെ അപചയത്തൊടെയാണ് ദേവദാസികളുടെ ചരിത്രം തുടങ്ങുന്നത്. കൂടുതലും വൈഷ്ണവ ക്ഷേത്രങ്ങളോടനുബന്ധിച്ച്. ബുദ്ധ സന്യാസിനികളാണ് ദേവദാസികളായി മാറ്റപ്പെട്ടത് എന്നതിനു തെളിവുകള്‍ പ്രാബല്യത്തിലുണ്ട്. നര്‍ത്തകികള്‍ എല്ലാം ദേവദാസികള്‍ ആയിരുന്നില്ല.

ഈ ലിങ്ക് നോക്കുക:
http://ww.ambedkar.org/buddhism/devadasis_were_degraded_Buddhist_ nuns.htm

കേരളത്തില്‍ ദേവദാസികളുണ്ടായിരുന്നു എന്നതിനു തെളിവുകളില്ല എന്ന് കാവാലം നാരായണപ്പണിക്കര്‍ വാദിച്ചിട്ടുണ്ട്.

തമിഴ്നാട്ടിലെ ചില ഗ്രാമങ്ങളില്‍ ഇപ്പോഴും അനുഷ്ഠാനപരമായി പെണ്‍കുട്ടികളെ ദേവദാസികള്‍‍ ആക്കുന്നതിനെപ്പറ്റി ഈയിടെ ഒരു ഡോക്യുമെന്ററി കണ്ടു.

Unknown said...

ദേവദാസി പുരകളെകുറിച്ച് ധാരാളം കെട്ടിട്ടുണ്ട്.
അവരുടെ ജീവിതം എന്തെന്ന് അറിയാന്‍ കൂടുതല്‍
സഹായിച്ചു ഈ ലേഖനം.
നന്ദി

chithrakaran ചിത്രകാരന്‍ said...

ബ്രാഹ്മണ്യ ഹിന്ദു മതത്തിന്റെ മനുഷ്യത്വരഹിതമായ ചൂഷണ ത്വരയുടെ സൃഷ്ടിയാണ് ദേവദാസികളായി നരകിക്കേണ്ടി വരുന്ന സ്ത്രീകള്‍.വെടക്കാക്കി തനിക്കാക്കുക എന്ന ബ്രാഹ്മണ തന്ത്രം സ്ത്രീകളിലൂടെയും,ഐതിഹ്യ പുരാണ കഥകളിലൂടെയും ഇന്ത്യന്‍ ജനതയെ മൃതതുല്യമായ അവസ്ഥയിലെത്തിച്ചു.ബ്രാഹ്മണ്യം ക്ഷത്രിയരില്‍ നിന്നും സ്വത്തും അധികാരങ്ങളും കൊള്ളയടിച്ചെടുക്കുന്നതിനുവേണ്ടി അനവധി കുതന്ത്രങ്ങള്‍ ചെയ്തുകൂട്ടിയിട്ടുണ്ട്.ആ കുടില തന്ത്രങ്ങളുടെ വിഷബാധയില്‍ നിന്നും ഇന്നും നമ്മുടെ സമൂഹം മുക്തമായിട്ടില്ല.ലോകത്ത് ഒരിടത്തും ഇത്ര നികൃഷ്ടമായ മനുഷ്യദ്രോഹം സംഘടിതമായി ഒരു സമൂഹം നടത്തിയിരിക്കില്ല.അതും രണ്ടായിരം കൊല്ലാക്കാലം !
നമ്മള്‍ ഇപ്പോഴും ബ്രാഹ്മണര്‍ നയിക്കുന്ന ഭരണത്തിനും,സാംസ്കാരികതക്കും കീഴിലായതുകൊണ്ട് ഈ സത്യങ്ങളൊന്നും അംഗീകരിക്കാനാകാതെ ഇരുട്ടില്‍ തുടരുകയാണ്.

മാവേലി കേരളം said...

പ്രിയ ചാണക്യന്‍

റെഫറന്‍സു തന്നതില്‍ സന്തോഷം. പക്ഷെ ഇനി നാട്ടില്‍ വരുമ്പോഴേ ആ പുസ്തകത്തിന്റെ ഒരു കോപ്പി വങ്ങാന്‍ കഴിയുകയുള്ളുവല്ലോ?

ഞാന്‍ ചോദിച്ചതിന്റെ ഉദ്ദേശം:ശൈവ-ദ്രാവിഡ സംസ്കാരം സിന്ധു നദീതട സംസ്കാരത്തിന്റെ പിന്തുടര്‍ച്ചയാണല്ലോ?. എന്നാല്‍ സിന്ധൂ നദീതട സംസ്കാരത്തില്‍ നിന്നുറുത്തിരിഞ്ഞുവന്നതല്ല, ദേവദാസി സമ്പ്രദായം എന്നുള്ളതാണ്‍് എന്റെ അറിവ്.

എന്നു തന്നെയുമല്ല,ദേവ ദാസി സംസ്കാരവും വേശ്യാസംസ്കാരവും രണ്ടും രണ്ടാണു താനും.

ഈ സാഹചര്യത്തില്‍ സമൂഹ്യരതി ശൈവ സാംസ്കാരത്തിന്റെ ഭാഗമായിരുന്നു എന്നു പറയുന്നത് ഒരു വിവാദ ആശയമാണ്‍് എന്നുള്ളതാണ്‍് എന്റെ സംശയം.

എന്നാല്‍ സമൂഹ്യരതി എന്ന ലൈഗിക വൈകൃതം ഇന്ത്യയിലെ ബൂദ്ധസന്യാസീ സമ്പ്രദായവൂമായി ഇഴചേര്‍ന്നതാണ്‍് ദേവദാസി സമ്പ്രദായത്തിന്റെ തുടക്കം എന്നുള്ളത് ശരിയാണ്‍്‍.

എന്നാല്‍ അതു ഇന്ത്യയിലേക്കു കുടീയേറിയ ആര്യ സാമൂഹ്യ/ലൈംഗിക വ്യവസ്ഥിതിയുമായി ചേര്‍ത്തുകാണിക്കൂന്നതിനാണ്‍് തെളിവുകള്‍ ഉള്ളത്.

എന്റെ പോസ്റ്റില്‍ ഇതിന്റെ കൂടുതല്‍ തെളിവുകല്‍ ഞാന്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Rare Rose said...

ദേവദാസി സമ്പ്രദായത്തെ പറ്റി കേട്ടിട്ടുണ്ടെകിലും വ്യക്തമായി അറിയില്ലായിരുന്നു....കൂടുതലറിയാന്‍ ഈ പോസ്റ്റ് സഹായകമായി...ഇനിയും പോരട്ടെ ഇത്ത്രം വ്യത്യസ്തമായ പോസ്റ്റുകള്‍..:)

ജിപ്പൂസ് said...

കഷ്ടം തന്നെ.വായിക്കുമ്പോള്‍ വല്ലാത്ത വിഷമം തോന്നുന്നു.ചിത്രകാരന്‍ കമന്‍റിയത് പോലെ നമ്മള്‍ ഇപ്പോഴും ബ്രാഹ്മണര്‍ നയിക്കുന്ന ഭരണത്തിനും, സാംസ്കാരികതക്കും കീഴിലായതുകൊണ്ട് തന്നെയാകാം രണ്ടായിരം വര്‍ഷത്തോളം നമ്മുടെ സമൂഹത്തില്‍ നില നിന്ന ക്രൂരമായ ഈ ലൈംഗിക ചൂഷണത്തെക്കുറിച്ചുള്ള കാര്യമായ ചര്‍ച്ചകളോ പഠനങ്ങളോ നടക്കുന്നില്ലെന്ന് തോന്നുന്നു.

മുകളില്‍ "ദേവദാസി സംസ്കാരവും വേശ്യാസംസ്കാരവും രണ്ടും രണ്ടാണെന്ന" മാവേലിയുടെ കമന്‍റിനു ഒരു മറുപടി പ്രതീക്ഷിക്കുന്നു.പോസ്റ്റിനു നന്ദി ചാണക്യന്‍ ചേട്ടാ...