Saturday, October 9, 2010

നോബേൽ സമ്മാനം ചൈനീസ് തടവറയിലേക്ക്...



ചൈനീസ് ഭരണകൂടത്തിന്റെ എതിർപ്പുകളെ അവഗണിച്ച് 2010ലെ സമാധാനത്തിനുള്ള നോബേൽ സമ്മാനം ചൈനീസ് തടവറയിലേക്ക് തന്നെ എത്തിച്ചേർന്നു. ചൈനീസ് ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷിയായ ലിയു ൿസിയോ ബോക്കാണ് ഇത്തവണത്തെ സമാധാനത്തിനുള്ള പരമോന്നത ബഹുമതി.ചൈനയിലെ ജനാധിപത്യവാദിയും മനുഷ്യാവകാശ പ്രവർത്തകനുമായ ലിയു ൿസിയോ ബോ ഇപ്പോൾ പതിനൊന്ന് വർഷത്തെ ജയിൽ ശിക്ഷ ചൈനീസ് തടവറയിൽ അനുഭവിച്ച് വരികയാണ്. ചൈനീസ് തടവറയിൽ കഴിയുന്ന അൻപത്തഞ്ചുകാരനായ ലിയു ൿസിയോ ബോക്ക് നോബേൽ സമ്മാനം നൽകാനുള്ള നോർവ്വെ സർക്കാരിന്റെ തീരുമാനത്തെ ചൈനീസ് ഭരണകൂടം നഖശിഖാന്തം എതിർത്തിരുന്നു. എന്നാൽ ചൈനയിൽ മനുഷ്യാവകാശങ്ങൾക്കായി ൿസിയോ ബോ നടത്തി വരുന്ന സമാധാനപരവും ദീർഘവുമായ പോരാട്ടങ്ങളാണ് അദ്ദേഹത്തെ സമാധാനത്തിനുള്ള നോബേൽ സമ്മാനത്തിന് അർഹനാക്കിയതെന്ന് നോബേൽ സമ്മാന സമിതി വ്യക്തമാക്കി. ഭരണകൂടത്തിന്റെ ശിക്ഷ അനുഭവിക്കുന്ന ൿസിയോ ബോക്ക് അവാർഡ് നൽകിയാൽ നോർവ്വെയുമായുള്ള ബന്ധം വഷളാകുമെന്ന് ചൈന ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ എല്ലാ മുന്നറിയിപ്പുകളെയും എതിർപ്പുകളെയും അവഗണിച്ച് നോർവ്വെ, ‘ഭരണകൂടത്തിന്റെ തടവുപുള്ളിക്ക്‘ തന്നെ സമാധാനത്തിനുള്ള നോബേൽ സമ്മാനം നൽകി! സാമ്പത്തിക-രാക്ഷ്ട്രീയ രംഗങ്ങളിൽ ചൈന ഇപ്പോൾ ആഗോള വൻശക്തിയാണെന്നും വൻശക്തികൾ വിമർശനത്തിനു വിധേയമാകുന്നത് സ്വാഭാവികമാണെന്നുമായിരുന്നു അവാർഡ് പ്രഖ്യാപനത്തിനു ശേഷം അവാർഡ് സമിതി ചെയർമാൻ തോർബ് ജോൺ ജാഗ്ലാൻഡിന്റെ പ്രതികരണം.

അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ൿസിയോ ബോയുടെ പോരാട്ടങ്ങൾ ചൈനീസ് ഭരണകൂടത്തിനു തലവേദനയായിരുന്നു. രാജ്യാന്തര പൊതുസമൂഹത്തിന്റെ പിന്തുണ ആർജ്ജിച്ച ൿസിയോ ബോ ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ സമവായമില്ലാത്ത സമരമുറകൾ സ്വീകരിച്ചു. അക്രമരാഹിത്യ സമരത്തിലൂടെ വളരെ സാവധാനം എന്നെന്നും നിലനിൽക്കുന്ന ഒരു സമൂല മാറ്റത്തിനായിരുന്നു അദ്ദേഹത്തിന്റെ ശ്രമങ്ങൾ. അക്രമാധിഷ്ഠിത സംഘർഷത്തിനു പകരം സമാധാനപരവും സമയബന്ധിതവുമായ രാക്ഷ്ട്രീയ മാറ്റം വേണമെന്ന ചിന്താഗതിയാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. ഇതിലെ ‘രാക്ഷ്ട്രീയ മാറ്റം‘ എന്ന ലക്ഷ്യം ചൈനീസ് ഭരണകൂടത്തെ ഏറെ ചൊടിപ്പിച്ചു. ൿസിയോ ബോയുടെ ജനപിന്തുണയിൽ ഭയചകിതരായ കമ്മ്യൂണിസ്റ്റ് ഭരണകൂടം രാജ്യത്ത് കിട്ടാവുന്ന എല്ലാ നിയമങ്ങളും ഉപയോഗിച്ച് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് കൂച്ചുവിലങ്ങിട്ടു. 1989 മുതൽ വിവിധ കുറ്റങ്ങൾ ചുമത്തി വിവിധ കാരണങ്ങൾ പറഞ്ഞ് ൿസിയോ ബോയെ തടവറയിലാക്കി.

2008ൽ ൿസിയോ ബോ, ചൈനയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാക്ഷ്ട്രീയ മേധാവിത്വം അവസാനിപ്പിക്കണമെന്നും ബഹുകക്ഷി ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും വേണമെന്ന് ആവശ്യപ്പെടുന്ന ‘ചാർട്ടർ08‘ എന്ന അവകാശപത്രികയുമായി രംഗത്തെത്തി. ആയിരത്തോളം പേർ ഒപ്പിട്ട ഈ അവകാശപത്രികയുടെ പേരിൽ ഭരണകൂടം അദ്ദേഹത്തെ വീട്ടു തടങ്കലിലാക്കി. പേരിനൊരു വിചാരണ നടത്തി കഴിഞ്ഞ ക്രിസ്മസ് നാളിൽ ൿസിയോ ബോക്ക് പതിനൊന്ന് വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു. 1989ൽ ചെക്കോസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിനു അന്ത്യംകുറിച്ച വെൽ‌‌വെറ്റ് വിപ്ലവത്തിനിടയാക്കിയ ‘ചാർട്ടർ77‘ നു സമാനമായിരുന്നു ൿസിയോ ബോയുടെ ‘ചാർട്ടർ08‘. ചൈനീസ് രാക്ഷ്ട്രീയത്തിന്റെ ജനാധിപത്യവത്കരണത്തെ അധികകാലം തടഞ്ഞു നിർത്താൻ കഴിയില്ലായെന്ന അവകാശപത്രികയിലെ പ്രഖ്യാപനം ഭരണകൂടത്തെ വീണ്ടും ചൊടിപ്പിച്ചു. തുടർന്നാണ് പതിനൊന്ന് വർഷത്തെ ശിക്ഷ നൽകി ൿസിയോ ബോയുടെ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കാൻ കമ്മ്യൂണിസ്റ്റ് ഭരണകൂടം തീരുമാനിച്ചത്. 1989ലെ ചെക്കോസ്ലോവാക്യയിലെ വെൽ‌വെറ്റ് വിപ്ലവത്തിന്റെ പരിണിത ഫലങ്ങളെ കുറിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നല്ല അറിവുണ്ടായിരുന്നു. ആ അറിവിന്റെ വെളിച്ചത്തിൽ ചരിത്രം ആവർത്തിക്കാതിരിക്കാൻ വേണ്ട മുൻ‌കരുതലുകളെല്ലാം ഭരണകൂടം കൈക്കൊണ്ടു!.

സമാധാനത്തിനുള്ള നോബൽ സമ്മാന നാമനിർദ്ദേശിക പത്രികകളുടെ എണ്ണത്തിൽ റെക്കോർഡ് സൃഷ്ടിച്ച വർഷമാണിത്. 237 നാമനിർദ്ദേശിക പത്രികകളിൽ നിന്നുമാണ് ൿസിയോ ബോയെ തെരെഞ്ഞെടുത്തത്. മുൻ നോബേൽ സമ്മാന ജേതാക്കളായ ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടിറ്റുവിന്റേയും ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടേയും പിന്തുണ ൿസിയോ ബോക്ക് ഉണ്ടായിരുന്നു. മുൻപ് ദലൈലാമയ്ക്ക് നോബേൽ സമ്മാനം നൽകിയപ്പോഴും ചൈന എതിർപ്പുമായി രംഗത്ത് എത്തിയിരുന്നു. മുതലാളിത്ത രാജ്യങ്ങളുടെ സ്വാധീനത്തിനു വഴങ്ങിയാണ് നോർവ്വെ സമാധാന സമ്മാനം ചൈനീസ് മനുഷ്യാവകാശ പ്രവർത്തകനു നൽകിയതെന്ന വിമർശനം ഉയർന്നിട്ടുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഏതു വിധേനയും തറപറ്റിക്കാൻ തക്കം പാർത്ത് കഴിയുന്ന സാമ്രാജ്യത്വ ശക്തികളുടെ മറ്റൊരു തന്ത്രമായും ഈ നോബേൽ സമ്മാനത്തെ വിലയിരുത്തുന്നുണ്ട്.




ചിത്രങ്ങൾക്ക് കടപ്പാട് : ഗൂഗിൾ