Wednesday, May 28, 2008

ശബരിമല മകരവിളക്ക് വിശേഷങ്ങള്‍......

ശബരിമലയിലെ മുഖ്യ തന്ത്രി കണ്ഠര് മഹേശ്വരര് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് സ്വയം തെളിയുന്നതല്ലെന്നും കത്തിച്ചു കാണിക്കുന്നതാണെന്നും പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. തന്ത്രി മുംബയിലായതിനാല്‍ ചെറുമകന്‍ രാഹുല്‍ ഈശ്വര്‍ ആണ് പത്രസമ്മേളനത്തില്‍ മഹേശ്വരര് ഒപ്പിട്ട പ്രസ്താവന പത്രക്കാര്‍ക്ക് വിതരണം ചെയ്തത്. ഇക്കാര്യങ്ങള്‍ ദേവസ്വം മന്ത്രി ജി. സുധാകരനെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സി. കെ . ഗുപതനെയും അറിയിച്ചതായും രാഹുല്‍ പത്രസമ്മേളനത്തില്‍ പറയുകയുണ്ടായി. രാവിലത്തെ പത്രത്തില്‍ നിന്ന് കാര്യങ്ങള്‍ അറിഞ്ഞ് ചാണക്യന്‍ ഞെട്ടി! മന്ത്രിയും പ്രസിഡന്റും ഞെട്ടിയോ എന്നറിയില്ല. അതേയ് ഈ തന്ത്രി എന്തിനുള്ള പുറപ്പാടാ... ഇനിയിവിടെ എന്തൊക്കെ നടക്കുമോ ശിവ ശിവ..... മകരജ്യോതി വേറെ മകരവിളക്ക് വേറെ, മകരജ്യോതി എന്നത് മകരനക്ഷത്രമാണ്. മകരവിളക്ക് പ്രതീകാത്മകമായി കത്തിക്കുന്ന ദീപാരാധനയാണ്. അതിനാലാണ് മൂന്നുവട്ടം ആലങ്കാരികമായി കാണിക്കുന്നത്.... തന്ത്രി തുടരുന്നു. മകരവിളക്ക് എന്ന പ്രതിഭാസം വിവാദമായ പശ്ചാത്തലിത്താണ് വളരെ ദുഖത്തോടെ മുതിര്‍ന്ന തന്ത്രി എന്ന നിലയില്‍ ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതെന്നും തന്ത്രി മുഖ്യന്‍. പോരെ പൂരം, എങ്ങനെയുണ്ട് വിശദീകരണം. മകരവിളക്ക് മനുഷ്യന്‍ കത്തിക്കുന്നതാണെന്നും അതുവഴി ജനത്തിന്റെ വിശ്വാസത്തെ മുതലെടുക്കുകയാണ് ചെയ്തു വന്നിരുന്നതെന്നും തന്ത്രിക്ക് നേരത്തെ അറിയാമായിരുന്നു എന്ന് സാരം. ഇപ്പോഴുണ്ടായ ഈ വെളിപ്പെടുത്തല്‍ ദു:ഖത്തോടെയാണെന്ന് തന്ത്രി. തന്ത്രിയുടെ ദു:ഖത്തിന് കാരണം ചാണക്യനു പിടികിട്ടുന്നില്ല. ആസൂത്രിതമായി രഹസ്യമായി കര്‍പ്പൂരം കത്തിച്ച് കാണിച്ചിട്ട് അത് ദൈവത്തിന്റെ മായാ പ്രവര്‍ത്തനമായി ജനത്തെ പറ്റിച്ചു വന്നത് തുറന്ന് പറയുന്നതില്‍ തന്ത്രി ദു:ഖിക്കുന്നതെന്തിന്. പൊന്നമ്പലമേട്ടില്‍ ശാസ്താവിന്റെ മൂലസ്ഥാനത്ത് പണ്ട് ആദിവാസികള്‍ വിളക്ക് തെളിച്ച് ദീപാരാധന നടത്തുന്നതാണ് മകരവിളക്കായി അറിയപ്പെട്ടത്. പരശുരാമനാണ് ഇത്തരത്തിലുള്ള ദീപാരാധന പൊന്നമ്പലമേട്ടില്‍ ആദ്യം തുടങ്ങിയതെന്ന് ഐതിഹ്യമുള്ളതായി തന്ത്രി പറയുന്നു. ഇന്നും പ്രതീകാത്മകമായി അത് ജ്വലിപ്പിക്കുന്നു. ഇത്രയൊക്കെ പറയാന്‍ ധൈര്യം കാട്ടിയ തന്ത്രിയോ ചെറുമകന്‍ രാഹുലോ ഇപ്പോള്‍ ഈ വിളക്ക് ആരാണ് തെളിക്കുന്നതെന്ന് പറയാന്‍ തയ്യാറായില്ല. ആദിവാസികളോ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരോ പോലിസോ വൈദ്യുതി ബോര്‍ഡ് ജീവനക്കാരോ ആയിരിക്കാമെന്ന ധാരണമാത്രമെ ഇവര്‍ക്കുള്ളൂ. എന്തായാലും തന്ത്രി അമിട്ടിന് തിരികൊളുത്തിക്കഴിഞ്ഞു! ഇത്രയും കാലം മറച്ചു വച്ച രഹസ്യം തന്ത്രി ഇപ്പോള്‍ പൊളിക്കാന്‍ തയ്യാറായതിനു പിന്നില്‍ ദേവസ്വം ബോര്‍ഡും തന്ത്രി കുടുംബവും തമ്മിലെ ശീതസമരമാണ് കാരണമെന്ന് ഒരു അണിയറ സംസാരമുണ്ട്. അതൊക്കെ അവര്‍ തമ്മിലുള്ള പ്രശ്നം. പക്ഷെ മകരവിളക്ക് കത്തിച്ചു കാണിക്കുന്നതാണെന്ന് വെളിപ്പെട്ട സ്ഥിതിക്ക് ആരാണ് അതിനു പിന്നിലെന്ന് വ്യക്തമാക്കാനുള്ള ബാധ്യത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുണ്ട്. തന്നെയുമല്ല ഇത്രയും കാലം കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും അയ്യപ്പ ഭക്തരെ വഞ്ചിച്ചതിന് ദേവസ്വം ബോര്‍ഡ് മാപ്പു പറയുകയും വേണമെന്നാണ് ചാണക്യമതം. പൊന്നമ്പലമേട്ടിലെ മകരവിളക്ക് തട്ടിപ്പാണെന്നും അത് തെളിയിക്കാമെന്നും പറഞ്ഞ് വിളക്ക് നാളില്‍ പൊന്നമ്പലമേട്ടിലേക്ക് യാത്ര തിരിച്ച ഒരു സംഘം യുക്തിവാദികളെ തല്ലിചതച്ച സംഭവം ചാണക്യന് ഓര്‍മ്മ വരുന്നു.
കുറെക്കാലത്തേക്ക് കുറച്ച് പേരെ പറ്റിക്കാം എന്നാല്‍ എക്കാലത്തും എല്ലാപേരേയും പറ്റിക്കാന്‍ സാധ്യമല്ലെന്ന് മകരവിളക്കുമായി ബന്ധപ്പെട്ട പുതിയ വിവാദം തെളിയിക്കുന്നു...........

11 comments:

ചാണക്യന്‍ said...

കുറെക്കാലത്തേക്ക് കുറച്ച് പേരെ പറ്റിക്കാം..
എക്കാലവും എല്ലാപേരേയും പറ്റിക്കാന്‍ കഴിയില്ല....

siva // ശിവ said...

ഈ വിശ്വാസ (അന്ധ) കച്ചവടത്തില്‍ ഒരിക്കലും അകപ്പെട്ടുപോകാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം...

vishnu വിഷ്ണു said...

സ്വാമിയേ ശരണമയ്യപ്പാ.....

അനില്‍@ബ്ലോഗ് // anil said...

ചാണക്യന്‍,
സ്വാമിശരണം, സ്വാമിശരണം. സ്വാമിയേ ശ്ശരണമയ്യപ്പ.

ഈ പോസ്റ്റിന്നാ കണ്ടത്.ദൈവിക ഋതു എന്നൊരു പോസ്റ്റിട്ടപ്പോള്‍.
കാപ്പിലാനു വഴിയും പറഞ്ഞു കൊടുത്തിട്ടുണ്ട്.

സ്വാമിശരണം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇതിപ്പഴാ കണ്ടെ. ചെറുപ്പം മുതലേ കേള്‍ല്‍ക്കുന്നുണ്ട് ഇങ്ങനത്തെ കഥകള്‍ . സത്യമെന്തെന്നു ഇതുവരെ തെളിയിക്കപ്പെട്ടിട്ടും ഇല്ല.
അതുകൊണ്ട് ഒന്നേ പറയാനുള്ളൂ “ സ്വാമിയേ ശരണമയ്യപ്പ ( പെണ്ണുങ്ങള്‍ക്കും ശരണം വിളിക്കാനറിയാം)

കാവാലം ജയകൃഷ്ണന്‍ said...

ന്നേരില്‍ കണ്ട്‌ വന്ദിക്കുവാനും, പൂജിക്കുവാനും സാക്ഷാല്‍ കലിയുഗവരദന്‍ സന്നിധാനത്ത് ഉള്ളപ്പോള്‍ എന്തിനാണ് മകരവിളക്കിന്‍റെ പുറകേ പോകുന്ന്നത്? എനിക്ക് അയ്യപ്പനെ കണ്ടാല്‍ മതി. വിളക്കു കാണണമെന്നില്ല...

സ്വാമി ശരണം

മാണിക്യം said...

തലമുറകളായി കൂടുംബം മുഴുവന്‍ വൃതശുദ്ധിയോടെ
അയ്യപ്പന്മാരെ തിരുമുടികെട്ടേന്തി ശരണം വിളിയോടെ
മലകയറ്റി. മണ്ഡലകാലം മൊത്തം കേരളീയര്‍
ഭയഭക്തിയോടെ മാലയിട്ട അയ്യപ്പനെ ബഹുമാനിച്ചിരുന്നു.
ആ കാലത്ത് മകരവിളക്കും മകരജ്യോതിയും ഉണ്ടായിരുന്നു.
ആ വിശ്വാസം കുറെ മനസ്സിനു ശക്തിയും ആയിരുന്നു..
മണ്ഡലകാലത്ത് വൃതം മുടക്കിയാല്‍ പുലിപിടിയ്ക്കും
മാലയിട്ട അയ്യപ്പനെ അവഹേളിച്ചാല്‍ വസൂരിവരും ..
എന്തായാലും കലിയുഗം തന്നേ!
സ്വാമിയേ അയ്യപ്പോ
സ്വാമി ശരണം
അയ്യപ്പശ രണം ..

കാപ്പിലാന്‍ said...

:)

ചാണക്യന്‍ said...

ഇവിടെ എത്തിയ എല്ലാവര്‍ക്കും സ്വാമി ശരണം...

chithrakaran:ചിത്രകാരന്‍ said...

മന്ത്രവാദികളായ ബ്രാഹ്മണര്‍ അടുത്ത അടവ് പ്രയോഗിക്കുന്നതാണ്.തന്ത്രിമാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് എല്ലാ തട്ടിപ്പുകളും
ഭക്തരെ പറ്റിക്കാനായി ആരംഭിക്കുന്നത്.
പിന്നീട് ദേവസ്വവും, സര്‍ക്കാരും തന്ത്രിമാരുടെ
നിര്‍മ്മിതിയായ വിഢിത്തങ്ങളെ ആചാരമായി ചുമന്നു നടക്കുകയാണു ചെയ്യുന്നത്.അതുകൊണ്ടുതന്നെ
തന്ത്രിമാരുടെ മറ്റൊരു ഗൂഢാലോചന എന്നേ
മകരവിളക്കിനെ തള്ളിപ്പറയുന്ന തന്ത്രിമാരുടെ പ്രവര്‍ത്തനത്തെ വിലയിരുത്താനാകു.

mukthaRionism said...

മകര്‍ജ്യോതിയില്‍ ഒരു ദൈവികതയുമില്ലെന്ന് ഇച്ചിരി അന്തമുള്ളവര്‍ക്കൊക്കെ അറിയാം.
സവര്‍ണ പൗരോഹിത്യവും ഭരണകൂടവും വിശ്വാസികളെ കാലാകാലങ്ങളഅയി വഞ്ചിച്ചു കൊണ്ടിരിക്കുകയാണ്.
നല്ല പോസ്റ്റ്.