Saturday, August 8, 2009

ദേവദാസികളും തിരുവിതാം‌കൂര്‍ രാജാക്കന്മാരും

തിരുവിതാം‌കൂറില്‍ ദേവദാസികള് വളരെ മുന്നാക്ക രീതിയിലുള്ള സാഹചര്യങ്ങളിലാണ് ജീവിച്ചിരുന്നത്. എല്ലാ ജീവിതാവശ്യങ്ങളും നിര്‍വ്വഹിക്കുന്നതിനുള്ള പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിവുള്ള വ്യക്തികളോട് മാത്രമേ തിരുവിതാം‌കൂറിലെ ദേവദാസികള്‍ ലൈംഗിക വ്യാപാരത്തിനു തുനിഞ്ഞുള്ളു. തിരഞ്ഞെടുക്കുന്ന വ്യക്തികളെ വര്‍ഷം തോറും കൈമാറാനുള്ള സ്വാതന്ത്ര്യവും അവര്‍ക്കുണ്ടായിരുന്നു. ഉത്സവനാളുകളിലാണ് ഈ കൈമാറ്റം നടന്നിരുന്നത്. വിവാഹിതരും അവിവാഹിതരുമായ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ദേവദാസികള്‍ക്ക് തിരുവിതാം‌കൂറില്‍ അനുവാദം നല്‍കിയിരുന്നു. വേശ്യാവൃത്തിയെ പരസ്യമായി പ്രോത്സാഹിപ്പിച്ചിരുന്ന തിരുവിതാം‌കൂറില്‍ ആ കാലത്ത് സ്ത്രീ പുരുഷ ബന്ധത്തെപ്പറ്റിയുണ്ടായിരുന്ന ധാരണ വിചിത്രവും വികലവുമായിരുന്നു എന്നേ പറയാനാവൂ. അന്നത്തെ സാമൂഹിക ക്രമത്തില്‍ അത്തരം ബന്ധങ്ങള്‍ സാധുവായിരുന്നു.

ദേവദാസീ സമ്പ്രദായം നിലനിന്നിരുന്ന തിരുവിതാം‌കൂറില്‍ ഭരണത്തിന്റെ ഇടനാഴികളില്‍ ലാസ്യ നൃത്തം ചവിട്ടാന്‍ ഇവര്‍ക്ക് അവസരം ലഭിച്ചിരുന്നു. തിരുവിതാം‌കൂര്‍ ചരിത്രത്തിന്റെ ഗതി തിരിച്ചു വിടുന്നതില്‍ ദേവദാസികള്‍ മുഖ്യ പങ്ക് വഹിച്ചിരുന്നു. ദേവദാസി ബന്ധത്തിന്റെ പേരില്‍ ഭരണകാലത്ത് കാലിടറി വീണ രാജാക്കന്മാര്‍ തിരുവിതാം‌കൂര്‍ ചരിത്രത്തില്‍ ഉണ്ട്. തിരുവിതാം‌കൂറില്‍ ദേവദാസി സമ്പ്രദായം അനുവദിച്ചിരുന്നുവെങ്കിലും രാജാവുമായുള്ള അവിഹിത ബന്ധത്തിന്റെ പേരില്‍ സ്വത്തവകാശത്തിലുള്ള കൈകടത്തിലില്‍ നിന്നും ദേവദാസികളെ അകറ്റി നിര്‍ത്താന്‍ രാജവംശത്തിനു മടിയുണ്ടായിരുന്നില്ല.

തിരുവിതാം‌കൂറില്‍ ദേവദാസി ബന്ധത്തിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയനായ ഒരാള്‍ രാമവര്‍മ്മ രാജാവായിരുന്നു (ഭരണകാലം 1721-1729). രാമവര്‍മ്മ രാജാവ് ഭാര്യയായി സ്വീകരിച്ചിരുന്ന ഒരു ദേവദാസി സ്ത്രീയുടെ മക്കളാണ് പിന്നീട് രാജ്യാവകാശം ആവശ്യപ്പെട്ട് മുന്നോട്ട് വന്ന പപ്പുത്തമ്പിയും രാമന്‍‌തമ്പിയും. ഇവരുടെ അവകാശ വാദങ്ങള്‍ അംഗീകരിച്ചു കൊടുക്കാന്‍ പിന്നീട് ഭരണത്തിലെത്തിയ മാര്‍ത്താണ്ഡവര്‍മ്മ തയ്യാറായില്ല. എട്ടുവീട്ടില്‍പിള്ളമാരുടെ സഹായത്തോടെ അവര്‍ മാര്‍ത്താണ്ഡവര്‍മ്മക്കെതിരെ നടത്തിയ കരുനീക്കങ്ങള്‍ ലക്ഷ്യം കണ്ടില്ല. തിരുവിതാം‌കൂര്‍ രാജാക്കന്മാര്‍ ശൂദ്രസ്ത്രീകള്‍ക്ക് വസ്ത്രം കൊടുത്ത് പാര്‍പ്പിക്കുന്നതല്ലാതെ വിവാഹം കഴിക്കുക പതിവില്ലെന്നും ആ ബന്ധത്തില്‍ ഉണ്ടാവുന്ന കുട്ടികള്‍ക്ക് ചെലവിനു കൊടുത്തു പാര്‍പ്പിച്ചു വരുന്നതല്ലാതെ അവര്‍ക്ക് രാജ്യാവകാശത്തിനു അര്‍ഹരല്ലെന്നുമുള്ള പാരമ്പര്യ കീഴ്വഴക്കത്തെ ചൂണ്ടിക്കാട്ടിയാണ് മാര്‍ത്താണ്ഡവര്‍മ്മ തമ്പിമാരെ അകറ്റിയത്.

രാമവര്‍മ്മയുടെ മക്കളായ പപ്പുത്തമ്പിയും രാമന്‍ തമ്പിയും എട്ടുവീട്ടില്‍പിള്ളമാരുടെ സഹായത്തോടെ മാര്‍ത്താണ്ഡവര്‍മ്മക്കെതിരെ ഒളിപ്പോര്‍ തുടര്‍ന്നു. അവസാനം 1730ല്‍ മാര്‍ത്താണ്ഡവര്‍മ്മ തമ്പിമാരെ വധിക്കുകയും എട്ടുവീട്ടില്‍‌പിള്ളമാരെ തൂക്കിലേറ്റുകയും ചെയ്തു. എട്ടുവീട്ടില്‍‌പിള്ളമാരുടെ കുടുംബങ്ങള്‍ കുളം‌തോണ്ടിയതിനുള്ള തെളിവായി ഇന്നും തക്കലക്ക് സമീപത്തെ പത്മനാഭപുരം കൊട്ടാരത്തിനു പുറത്ത് തെക്കെകൊട്ടാരം സ്ഥിതി ചെയ്യുന്നുണ്ട്.



തെക്കെകൊട്ടാരത്തിന്റെ പൂമുഖം

മറ്റു കൊട്ടാരങ്ങളെ അപേക്ഷിച്ച് വളരെ പൊക്കം കുറച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഈ കൊട്ടാരത്തിന്റെ നിര്‍മ്മാണത്തിനു പിന്നില്‍ ഒരു കഥയുണ്ട്. മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് എട്ടു വീട്ടില്‍ പിള്ളമാരുടെ എതിര്‍പ്പുകളെ നേരിടേണ്ടി വന്നിരുന്നു എന്ന് പറഞ്ഞുവല്ലോ. ഒരിക്കല്‍ എട്ടു വീട്ടില്‍പിള്ളമാരില്‍ ഒരാളായ കുടമണ്‍‌പിള്ള രാജാവിനെ കാണാന്‍ പത്മനാഭപുരത്ത് എത്തി. രാജാവിന്റെ മുറിയുടെ വാതില്‍ പൊക്കം കുറഞ്ഞത് കാരണം കുടമണ്‍പിള്ളയ്ക്ക് തലകുനിച്ച് ഉള്ളില്‍ കടക്കേണ്ടി വന്നു. ഇതില്‍ അപമാനം തോന്നിയ കുടമണ്‍പിള്ള കുറച്ചകലെ മുളകുമൂട്ടില്‍ ഏറെ പൊക്കം കുറച്ച് ഒരു കൊട്ടാരം നിര്‍മ്മിച്ച്, പാലുകാച്ചിന് രാജാവിനെ ക്ഷണിച്ചു. മഹാരാജാവായ മാര്‍ത്താണ്ഡവര്‍മ്മക്ക് ഈ കൊട്ടാരത്തിന്റെ അകത്തളങ്ങളിലേക്ക് തലകുനിച്ച് കയറേണ്ടി വന്നു; രാജാവ് മറ്റൊന്നും വിചാരിക്കാതെയാണ് തലകുനിച്ച് കയറിയത്. എന്നാല്‍ ദളവയായ രാമയ്യന്, കുടമണ്‍പിള്ളയുടെ രാജാവിനെ അപമാനിക്കാനുള്ള തന്ത്രം മനസിലാക്കാന്‍ കഴിഞ്ഞു. തിരികെ പത്മനാഭപുരത്തെത്തിയപ്പോള്‍ ഇക്കാര്യം ദളവ, രാജാവിനെ അറിയിച്ചു. കുപിതനായ മാര്‍ത്താണ്ഡവര്‍മ്മ, രാ‍ജാവിനല്ലാതെ കൊട്ടാരം പണിയാനുള്ള കുടമണ്‍പിള്ളയുടെ ആഗ്രഹത്തെ ശിക്ഷിക്കാന്‍ തീരുമാനിച്ചു. മുളകുമൂട്ടിലെ കുടമണ്‍പിള്ളയുടെ കൊട്ടാരത്തെ നശിപ്പിച്ച് കുളം‌കോരാന്‍ ഉത്തരവായി. ഉടന്‍ സൈന്യം അവിടെയെത്തി കുടമണ്‍പിള്ളയുടെ കൊട്ടാരം ഇടിച്ച് നിരത്തി, ഉത്തരവും കഴുക്കോലുമടക്കം സകല സാധനങ്ങളും കണ്ടുകെട്ടി പത്മനാഭപുരത്തെത്തിച്ചു. അവിടെ നിന്നും കൊണ്ടു വന്ന സാധനങ്ങള്‍ ഉപയോഗിച്ച് പത്മനാഭപുരം കൊട്ടാരത്തിന് സമീപം തെക്കെ കൊട്ടാരം പുനസ്ഥാപിച്ചു. എന്നാല്‍ നാളിതുവരെ ഒരു കുടുംബവും തെക്കെ കൊട്ടാരത്തില്‍ പാര്‍ത്തിട്ടില്ല.

ദേവദാസീ ബന്ധത്തിന്റെ പേരില്‍ പ്രായോഗിക ഭരണത്തില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്ന മറ്റൊരാള്‍ സ്വാതിരുനാളാണ്. രാമവര്‍മ്മയുടേതെന്ന പോലെ സ്വാതിതിരുനാളിന്റെ ദേവദാസി ബന്ധവും തിരുവിതാം‌കൂര്‍ സിംഹാസനത്തെ പിടിച്ചുലച്ചിട്ടുണ്ട്. തിരുവിതാം‌കൂറില്‍ പിന്നെയും നൂറ്റാണ്ടുകളോളം ദേവദാസികള്‍ ആധിപത്യം പുലര്‍ത്തി. 1931ല്‍ തിരുവിതാം‌കൂറില്‍ ദേവദാസി സമ്പ്രദായം നിരോധിക്കുന്നതുവരേയും അധികാരത്തിന്റെ ഇടനാഴികളിലെ ദേവദാസികളുടെ ലാസ്യനൃത്തം അനസ്യൂതം തുടര്‍ന്നിരുന്നു.


അധികവായനക്ക് : പ്രബന്ധ മഞ്ജരി - എം ആര്‍ ബാലകൃഷ്ണ വാര്യര്‍
കേരളചരിത്രത്തിന്റെ അടിസ്ഥാനശിലകള്‍ - എം ജി എസ് നാരായണന്‍
ദേവദാസികള്‍ - ടി കെ ഡി മുഴപ്പിലങ്ങാട്
മലയാളസാഹിത്യചരിത്രം - പി കെ പരമേശ്വരന്‍ നായര്‍
Dissertation on the Malayalam Language; Indian Antiquary - F W Ellis
ജാതിവ്യവസ്ഥയും കേരളചരിത്രവും - പി കെ ബാലകൃഷ്ണന്‍.

64 comments:

ചാണക്യന്‍ said...

തിരുവിതാം‌കൂറിനെ ഉലച്ച ദേവദാസികള്‍....

ജിപ്പൂസ് said...

വേശ്യാപ്പണി ആയിരുന്നേലും ഇത്തിരി പവറൊക്കെ ഉണ്ടായിരുന്നല്ലേ ദേവദാസികള്‍ക്ക്.കൂടുതല്‍ റഫറന്‍സിനായി ഏതെങ്കിലും ചരിത്ര പുസ്തകങ്ങളുടെ പേരുകളും കൂടെ കൊടുക്കുകയാണേല്‍ നന്നായിരിക്കുമെന്ന് തോന്നുന്നു.

kichu / കിച്ചു said...

കഴിഞ്ഞ ദിവസം ടി വി യില്‍ “കുലം” എന്നൊരു സിനിമ കണ്ടു. മുഴുവനും കാണാനൊത്തില്ല, ആദ്യ ഭാഗങ്ങള്‍‍ കഴിഞ്ഞിരുന്നു വെച്ചപ്പോള്‍. ആ സിനിമ ഈ ലേഖനവുമയി കൂട്ടി വായിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് നന്ദി :)

വരവൂരാൻ said...

നന്നായിരിക്കുന്നു ആശംസകൾ

simy nazareth said...

ചാണക്യാ, വിജ്ഞാനപ്രദമാ‍യ ലേഖനം. രാമവര്‍മ്മ എന്നത് ധര്‍മ്മരാജാ എന്ന കഥയിലെ രാജാവുതന്നെയല്ലേ? ഈ വിവരങ്ങള്‍ ഏതു പുസ്തകത്തില്‍ നിന്നാണ്?

ramanika said...

വളരെ വിജ്ഞാന പ്രദം
ആശംസകൾ

അരുണ്‍ കരിമുട്ടം said...

ചാണക്യാ,
ഒരു അറിവുമില്ലാത്ത കാര്യങ്ങളായിരുന്നു ഇവ, പകര്‍ന്നു തന്നതിനു നന്ദി:)

chithrakaran:ചിത്രകാരന്‍ said...

ദേവദാസീ ബന്ധത്തിന്റെ പേരില്‍ പ്രായോഗിക ഭരണത്തില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്ന മറ്റൊരാള്‍ സ്വാതിതിരുനാളാണ്. രാമവര്‍മ്മയുടേതെന്ന പോലെ സ്വാതിതിരുനാളിന്റെ ദേവദാസി ബന്ധവും തിരുവിതാം‌കൂര്‍ സിംഹാസനത്തെ പിടിച്ചുലച്ചിട്ടുണ്ട്.

ഈ രാജാക്കന്മാര്‍ക്ക് മറ്റുരാജാക്കന്മാരെ അപേക്ഷിച്ച് ദേവദാസികളേയും മനുഷ്യരായി കണ്ടു എന്നൊരു പ്രത്യേകതയുണ്ടെന്നു തോന്നുന്നു.അവര്‍ വേശ്യകള്‍ക്ക് ഭാഗികമായെങ്കിലും ഭാര്യയുടെ സ്ഥാനം നല്‍കിയിരിക്കാം.
തിരുവനന്തപുരത്തെ അമ്മവീടുകള്‍ കൊട്ടാരങ്ങള്‍ തന്നെയാണല്ലോ !വെള്ളക്കാര്‍ ഉണ്ടാക്കിക്കൊടുത്ത സുന്ദരമായ കൊട്ടാരങ്ങള്‍.
(ആറാട്ടിനു പോകുന്ന പപ്പനാവദാസനായ പ്രായംകൊണ്ട് വളഞ്ഞുപോയ രാജാവിന്റെ തല മധുര സ്മരണകള്‍ അയവിറക്കിക്കൊണ്ട് ടേബിള്‍ ഫാന്‍പോലെ തിരിയുന്നത് കണ്ടിട്ടുണ്ട്.)
വേശ്യാവൃത്തി പ്രോത്സാഹിപ്പിക്കുന്നതിനായും, സ്വത്തും അധികാരവും അമ്മ തിരുമനസ്സുകളുടെ മടിയില്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായും നമ്മുടെ ആണ്‍ രാജാക്കന്മാരെ പെണ്ണുകെട്ടിക്കാതെ, അംബലക്കാളകളായി(ബ്ലോക്ക് കാള എന്നും പറയാം) വളര്‍ത്തിയിരുന്ന വ്യവസ്ഥിതിയല്ലേ...അന്നുണ്ടായിരുന്നത് ?!!!
ഇവരെ വെറുതെയല്ല ദേവദാസന്മാര്‍(പപ്പനാവ ദാസന്‍) എന്നു പറഞ്ഞിരിക്കുക. ദേവദാസി സ്ത്രീലിംഗത്തില്‍ പെട്ട വേശ്യയും, ദേവദാസന്‍ വേശ്യവൃത്തിയില്‍ ഏര്‍പ്പെടുന്ന പുരുഷനും !

നമ്മുടെ ശൂദ്ര രാജാക്കന്മാരുടെ കുലീനതയുടെ മുഖമൂടി എത്ര നേര്‍ത്തതാണെന്നും അവരനുഭവിച്ചിരുന്ന അടിമത്വവും,ഷണ്ഡത്വവും ഒരു നാട്ടിലെ ശൂദ്രരും ബ്രാഹ്മണരുമല്ലാത്ത ജനങ്ങളെ എങ്ങിനെയൊക്കെ കൊള്ളയടിക്കുന്ന ദുര്‍ഭരണമാക്കിയിരിക്കാം എന്നും ഈ പോസ്തിലൂടെ കാണാന്‍ കഴിയുന്നു.

നമ്മടെ ചോപ്പന്‍ പട്ടാളം തന്റെ അമ്മയേയും കൂട്ടി ശൂദ്ര രാജാവിനെ സലൂട്ടടിക്കാന്‍ പോയതും,...
ഉദ്ഘാടിക്കുന്നതിനായി സര്‍ക്കാരിന്റെ ലക്ഷ്വറി ബസ്സുമായി പിള്ളക്കുട്ടി
കൊട്ടാരം നിരങ്ങിയതും കുലിനമായ രാജകീയബന്ധങ്ങളുടെ
ഊഷ്മളതകൊണ്ടുതന്നെയാകില്ലേ ?
ആര്‍ക്കറിയാം...???

ചരിത്രം ഇങ്ങനെ പുറത്തുവരട്ടെ.
പഴയ തിരുവിതാംകൂറ് മഹാരാജ്യത്തിന്റെ
അസഹ്യമായ ശൂദ്രജാതി മണം കേരളത്തെ മുഴുവന്‍
ജാതി മാഹാത്മ്യത്തിലേക്ക് വലിച്ചുകൊണ്ടുപോകുന്നുണ്ട്. ഇതുപ്പോലെ സത്യത്തിന്റെ സൂര്യപ്രകാശം തട്ടിയാലേ അതു മാറു !

അഭിനന്ദനങ്ങള്‍, ചാണക്യ !!!!

അനില്‍@ബ്ലോഗ് // anil said...

ചാണക്യാ,
പണ്ടു പുരാതനകാലം തൊട്ട് അംഗീകൃത കുലത്തൊഴിലുകളൊന്നായിരുന്നു വേശ്യാ വൃത്തി എന്ന് മനസ്സിലാക്കിയിട്ടുണ്ട്. ദേവേന്ദ്രന്റെ സദസ്സിലടക്കം പരിപാലിക്കപ്പെട്ടുപോന്ന ഈ വിഭാഗത്തിന് മാന്യമായ സ്ഥാനവും നല്‍കപ്പെട്ടുപോന്നിരുന്നു എന്നും അനുമാനിക്കാം. ഇതിന്റെ തുടര്‍ച്ചയാവും രാജാക്കന്മാരുടെ ജീവിതം ആനന്ദഭരിതമാക്കാന്‍ നിയോഗിക്കപ്പെട്ടിരുന്ന ദേവദാസികളടക്കമുള്ളവര്‍.
ഇന്നു നാം പുലര്‍ത്തുന്നത്ര കാപട്യം അന്നത്തെ ഭരണാധികാരികള്‍ക്ക് ലൈഗികതയില്‍ ഉണ്ടായിരുന്നില്ലെന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്.
സെക്രട്ടറിയുടെ പിന്‍ഭാഗത്ത് ചൊറിഞ്ഞതിനും ആരെയോ തോണ്ടിയതിനും നമ്മുടെ നാട്ടില്‍ മന്ത്രി സ്ഥാനം വരെ പോകുന്നു.
:)
ചരിത്രകാര്യങ്ങളായതിനാല്‍ റഫറന്‍സ് കൂടി ആകാമായിരുന്നു, ചില വരികള്‍ക്കെങ്കിലും.

|santhosh|സന്തോഷ്| said...

ചരിത്ര വസ്തുതകളായതിനാല്‍ റഫറന്‍സുകള്‍ കൂടി വേണമായിരുന്നു..

കേട്ടിരിക്കുന്ന കഥകള്‍ തന്നെ പക്ഷേ ഈ പുരോഗമന-ആധുനിക കാലത്തിനേക്കാള്‍ സ്വാതന്ത്ര്യവും അധികാരവുമുണ്ടായിരുന്നു അന്ന ദേവദാസികളായിരുന്ന വേശ്യകള്‍ക്ക്.

Sabu Kottotty said...

അഭിനന്ദനങ്ങള്‍....

ദേവദാസികള്‍ വേറെ വേശ്യകള്‍ വേറെ, എന്നാല്‍ രണ്ടും ഒരുപോലെ തോന്നുകയും ചെയ്യും. രണ്ടുംകൂടി കൂട്ടുക്കുഴയ്ക്കേണ്ട.

കാപ്പിലാന്‍ said...

വിവരങ്ങള്‍ പങ്ക് വെച്ചതില്‍ നന്ദി ചാണക്യ :)

പ്രയാണ്‍ said...
This comment has been removed by the author.
പ്രയാണ്‍ said...

സ്വാതിതിരുനാളിന്റെ ദേവദാസി ബന്ധങ്ങള്‍ അദ്ദേഹത്തിന്റെ ഒരുപാട് നല്ല കോമ്പോസിഷനുകള്‍ക്ക് പ്രചോദനമായിട്ടുണ്ട് എന്നുള്ളത് മറക്കാന്‍ പറ്റില്ല....കുതിരമാളികയിലെ ആട്ടുകട്ടിലില്‍ സ്വാതിതിരുനാള്‍ പാടുന്നതും നിറഞ്ഞുനില്‍ക്കുന്ന പക്കവാദ്യങ്ങളും ദേവദാസികളുടെ ആട്ടവുമൊക്കെ സങ്കല്പ്പിച്ച് തരിച്ചു നിന്നുപോയിട്ടുണ്ട്. പണവും അധികാരവുമൊക്കെ ഇടയില്‍ വരുമ്പോഴാണ് കാര്യം മാറുന്നത്.

namath said...

നന്നായിരിക്കുന്നു. അവലംബം ഉണ്ടായിരുന്നെങ്കില്‍ ഒന്നു തിരയാമായിരുന്നു.

ചാണക്യന്‍ said...

@ kichu - നന്ദി.

@ വരവൂരാൻ - നന്ദി.

@ ramanika - നന്ദി.

@ അരുണ്‍ കായംകുളം - നന്ദി.

@ കൊട്ടോട്ടിക്കാരന്‍ - നന്ദി.

@ കാപ്പിലാന്‍ - നന്ദി.

@ പ്രയാണ്‍ - നന്ദി.

ചാണക്യന്‍ said...

@ സിമി - നന്ദി,
ധര്‍മ്മരാജാവ് എന്നറിയപ്പെട്ടിരുന്നത് 1733-1798 കാലയളവില്‍ തിരുവിതാം‌കൂര്‍ ഭരിച്ച രാജാവാണ്. ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രാമവര്‍മ്മ രാജായുടെ ഭരണകാലം 1721-1729 കാലഘട്ടമാണ്.
അധികവായനക്കുള്ള റഫറന്‍സുകള്‍ നല്‍കിയിട്ടുണ്ട്.

@ |santhosh|സന്തോഷ്| - നന്ദി,
അധികവായനക്കുള്ള റഫറന്‍സുകള്‍ നല്‍കിയിട്ടുണ്ട്.

ചാണക്യന്‍ said...

@ chithrakaran:ചിത്രകാരന്‍ - നന്ദി,

അതെ ഈ രാജാക്കന്മാര്‍ അവരെ അംഗീകരിച്ചുവെങ്കിലും അധികാര സ്ഥാനത്ത് നിന്നും അതിലുണ്ടായ സന്തതികളെ ഒഴിവാക്കി നിര്‍ത്തിയില്ലെ. തമ്പിമാരും മാര്‍ത്താണ്ഡവര്‍മ്മയും തമ്മിലുള്ള ശത്രുതക്ക് പിന്നിലെ പ്രധാന കാരണം അധികാരത്തെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു.

ചാണക്യന്‍ said...

@ അനിൽ@ബ്ലൊഗ് - നന്ദി,
പുരാണത്തിലെ ദേവേന്ദ്രന്‍ ചെയ്തെന്നു വച്ച് ചരിത്രത്തിലെ ഭരണകര്‍ത്താക്കള്‍ക്ക് അത് ആവര്‍ത്തിക്കാമോ?:)

വേശ്യാവൃത്തിയും ദേവദാസി പണിയും തമ്മില്‍ വ്യത്യാസം കാണണ്ട, രണ്ട് വിഭാഗത്തിന്റേയും ‘പണി‘ ഒന്നു തന്നാ. സാദാ വേശ്യ ഒളിഞ്ഞും മറഞ്ഞും പ്രവര്‍ത്തിച്ചപ്പോള്‍ ദേവദാസികള്‍ ഭരണകൂടത്തിന്റേയും മതത്തിന്റേയും സംരക്ഷണത്തില്‍ അരങ്ങ് തകര്‍ത്തു അത്രേ ഉള്ളൂ.

സെക്രട്ടറിയെ ചൊറിഞ്ഞതിനു മന്ത്രീടെ സ്ഥാനം പോയത് സ്ത്രീ പീഢനത്തിന്റെ പേരിലല്ലെ? രാജാവിനു സീറ്റ് തെറിച്ചത് സ്ത്രീ പീഢനത്തിന്റെ പേരിലല്ല, മറിച്ച് പരസ്യമായുള്ള ദേവദാസി ബന്ധത്തിന്റെ കാരണത്താലാണ്.

അധികവായനക്കുള്ള റഫറന്‍സുകള്‍ കൂട്ടി ചേര്‍ത്തിട്ടുണ്ട്.

@ നമതു വാഴ്വും കാലം - നന്ദി,
അധികവായനക്കുള്ള റഫറന്‍സുകള്‍ കൂട്ടി ചേര്‍ത്തിട്ടുണ്ട്.

ചാണക്യന്‍ said...

@ സിമി - ധര്‍മ്മരാജാവിന്റെ ശരിക്കുള്ള പേര് കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ എന്നാണ്. മാര്‍ത്താണ്ഡവര്‍മ്മ എന്ന ചരിത്രാഖ്യായികയുടെ തുടര്‍ച്ചയാണ് ധര്‍മ്മരാജാ. സി.വി. രാമന്‍പിള്ളയാണ്‌ ഇതിന്റെ കര്‍ത്താവ്.

yousufpa said...

a nice post. keep it up.

ബാബുരാജ് said...

വളരെ നല്ല കുറിപ്പ്‌ ചാണക്യന്‍. ഒത്തിരി താല്‍പര്യമുള്ള വിഷയമാണ്‌ കേരള ചരിത്രം. പിള്ളമാരുടെ അമ്മ ദേവദാസിയായിരുന്നു എന്നത്‌ പുതിയ അറിവാണ്‌. രാജാക്കന്മാര്‍ക്ക്‌ ദേവദാസി ബന്ധം ഉണ്ടായിരുന്നപ്പോള്‍ ഭരണാധികാരികളായിരുന്ന സ്ത്രീകള്‍ക്കും സമാന ബന്ധങ്ങള്‍ ഉണ്ടായിരുന്നിരിക്കണം. ഉമയമ്മ റാണിയുടെ 'സ്റ്റഡ്‌' ആയായിരുന്നു കോട്ടയം കേരള വര്‍മ്മയുടെ രാഷ്ട്രീയ പ്രവേശം എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു.

ദീപക് രാജ്|Deepak Raj said...

ദേവദാസി സമ്പ്രദായങ്ങളെ പറ്റി കേട്ടിരുന്നു. ഇവരുടെ ചരിത്രം കേട്ടപ്പോള്‍ പാവം നീലനും,ജോസഫും എത്രയോ പാവങ്ങള്‍. തൊട്ടതിനും തലോടിയതിനും അധികാരം നഷ്ട്ടപ്പെട്ടത്‌ കാണുമ്പോള്‍ കൂടെ പൊറുപ്പിച്ച രാജാക്കന്മാര്‍ക്ക് എന്ത് കൊടുക്കണം. സ്വാതി തിരുനാളിന്റെ ഒരു മുഖം മാത്രമല്ല വിടനായ രാജാവെന്ന ചരിത്രവും അറിയാമായിരുന്നു.
എട്ടുവീട്ടില്‍ പിള്ളമാരുടെ നാശത്തിനു കാരണമായ കൊട്ടാരത്തിന്റെ പുതിയ അറിവായിരുന്നു. അഹങ്കാരികളായ അവരുടെ നാശം അറിയാമായിരുന്നു. മാര്‍ത്താണ്ഡവര്‍മ്മ പിള്ളമാരുടെ പെണ്ണുങ്ങളെ മുക്കുവര്‍ക്ക് ദാനം ചെയ്ത കാര്യം കൂടി പോസ്റ്റില്‍ ഇടാമായിരുന്നു. പ്രഭുക്കന്മാര്‍ കഴിക്കുന്നത്‌ സാധാരണക്കാര്‍ക്കും നല്‍കുന്ന മാര്‍ത്താണ്ഡവര്‍മ്മ ഒരു കമ്മ്യൂണിസ്റ്റ്‌ ആയിരുന്നോ എന്ന് തോന്നിപ്പോവുന്നു..
അല്പം ചില ലിങ്കുകള്‍ കൂടി ആവാമായിരുന്നു. മനോഹരമായ ഒരു പോസ്റ്റ്‌.
പല രാജാക്കന്മാരുടെയും കാമപ്പെക്കൂത്തുകള്‍ ചരിത്രകാരന്മാര്‍ ഒളിപ്പിക്കുകയിരുന്നു.

ചാണക്യന്‍ said...

@ യൂസുഫ്പ - നന്ദി.

@ ബാബുരാജ് - നന്ദി,
മാഷെ പിള്ളമാരുടെ അല്ല പപ്പുതമ്പിയുടേയും രാമന്‍ തമ്പിയുടേയും....

ദീപക് രാജ്|Deepak Raj said...

ഏറ്റവും പുരാതനമായ തൊഴില്‍ വേശ്യാവൃത്തി ആയിരുന്നെങ്കിലും അതോഴിച്ചുകൂടാന്‍ കഴിയാത്ത ഭരണകര്‍ത്താക്കള്‍ സ്ഥാനം ത്യാഗിച്ചു "ഫുള്‍ ടൈം" ഇതിനു പോകുന്നതായിരുന്നു നല്ലത്.

ഓഫിനു ക്ഷമിക്കണം..

ചാണക്യന്‍ said...

@ ദീപക് രാജ്|Deepak Raj - നന്ദി,

രാമനാ മഠത്തില്‍ പിള്ള, മാര്‍ത്താണ്ഡ മഠത്തില്‍ പിള്ള, കുളത്തൂര്‍ പിള്ള, കഴക്കൂട്ടത്തു പിള്ള, ചെമ്പഴന്തി പിള്ള, പള്ളിച്ചല്‍ പിള്ള , കുടമണ്‍ പിള്ള, വെങ്ങാനൂര്‍ പിള്ള എന്നിവരാണ് എട്ട് വീട്ടില്‍ പിള്ളമാര്‍ എന്ന് അറിയപ്പെട്ടിരുന്നത്. ഇവര്‍ക്ക് കീഴില്‍ നായര്‍ പട്ടാളത്തെ സംഘടിപ്പിക്കുന്നതിനു രാജവംശം അധികാരം നല്‍കിയിരുന്നു. തമ്പിമാരെ കൂട്ടുപിടിച്ച് ഇവര്‍ മാര്‍ത്താണ്ഡവര്‍മ്മക്കെതിരെ ചരട് വലികള്‍ തുടങ്ങിയതോടെയാണ് ഇവരുടെ കഷ്ടകാലം ആരംഭിച്ചത്. മാര്‍ത്താണ്ഡവര്‍മ്മ പിള്ളമാരെ തൂക്കിലേറ്റി. അവരുടെ വീട്ടിലെ ഉപ്പുചിരട്ട വരെ കണ്ടുകെട്ടി വീടുകള്‍ കുളം തോണ്ടുകയും സ്ത്രീകളെ മുക്കുവര്‍ക്ക് പിടിച്ചു കൊടുക്കയും ചെയ്തു. പിള്ളമാരുടെ സന്തതി പരമ്പരയെ ഉന്മൂലനം ചെയ്യാനുള്ള കുടിലതയാണ് സ്ത്രീകളെ മുക്കുവര്‍ക്ക് കൊടുത്തതിലൂടെ വെളിവാകുന്നത്. എന്നാല്‍ പിള്ളമാരുടെ വലം കയ്യായി വര്‍ത്തിച്ചിരുന്ന ചില പോറ്റിമാരെ നാടുകടത്തുക മാത്രമാണ് മാര്‍ത്താണ്ഡവര്‍മ്മ ചെയ്തത്. ബ്രാഹ്മണവധം ധര്‍മ്മത്തിനു വിരുദ്ധമായതിനാലാണ് വധിക്കാതെ നാടുകടത്തിയത്. ബ്രാഹ്മണനെ തിരുവിതാം‌കൂറിലെ പൊന്നുതമ്പുരാന്‍ ഭയന്നിരുന്നു...!!!!!

മാവേലികേരളം(Maveli Keralam) said...

ചാണക്യാ എനിക്കു പറയാനുള്ളത്
ഇവിടെ പറ്ഞ്ഞിരിക്കുന്നു>

വയനാടന്‍ said...

വളരെ വിജ്നാനപ്രദം.നന്ദി

Lathika subhash said...

ചാണക്യാ,
നമ്മുടെ ചരിത്രത്തിന്റെ ഭാഗമായിത്തിർന്ന ഈ കാര്യങ്ങൾ നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു.അറിവു പങ്കു വച്ചതിന് പ്രത്യേകം നന്ദി.

Unknown said...

ചാണു വളരെ വിശദമായ വിവരണം അതെ നിങ്ങള്
ചാണക്യൻ തന്നെ അല്ലെ ഈ പുരാതനകാലത്തെകുറിച്ച്
ഇത്രയും വിശദമായ ഒരറിവ് ഉണ്ടാകില്ല

Jayasree Lakshmy Kumar said...

“ദേവന്റെ ഭാര്യ എന്ന അര്‍ത്ഥമാണ് ആ വാക്കിലുള്ളതെങ്കിലും അവളൊരിക്കലും ദേവന്റെ ദാസിയായിരുന്നില്ല; മറിച്ച് പുരോഹിത-ഭരണവര്‍ഗ്ഗത്തിന്റെ ദാസിമാത്രമായിരുന്നു.“

വായിച്ചവയിൽ ഭൂരിഭാഗവും ദേവദാസി സമ്പ്രദായത്തെ കുറിച്ച് ഇത്തരം പൊതുവായ ഒരഭിപ്രായം തന്നെയാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ ദേവദാസികൾ “ദേവന്റെ ദാസികൾ” മാത്രമായിരുന്ന ഒരു കാലവും സംഗീതനൃത്താദികൾ ദേവപ്രീതിക്കു മാത്രമായി ഉപയോഗിച്ച് ക്ഷേത്രത്തോടനുബന്ധിച്ചുള്ള പ്രത്യേക ഗൃഹങ്ങളിൽ താമസിച്ചിരുന്നതായും വായിച്ചിരിക്കുന്നു. അന്വേഷണം കുറേക്കൂടി പുറകിലേക്കു കൊണ്ടു പോകാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ. [അറിയാനുള്ള താൽ‌പ്പര്യം കൊണ്ടു മാത്രം]

എതിരന്‍ കതിരവന്‍ said...

കാലഗണയിൽ തെറ്റുണ്ടല്ലൊ. രാമവർമ്മയുടെ കാലം 1729 വരെ ആയിരുന്നെങ്കിലും അന്ന് മാർത്താണ്ഡവർമ്മ രാജാവായി. 1758 ഇൽ മരിച്ചു. ധർമ്മരാജ പിന്നീട് 1798 വരെ രാജ്യം ഭരിച്ചു.

രാമവർമ്മ വിവാഹം ചെയ്തത് ദേവദാസ്സിയെ അല്ല. വടക്കെ ഇൻഡ്യയിൽ നിന്നും സഹൊദരനോടൊപ്പം വന്ന ഒരു സ്ത്രീയെ ആണ്. മക്കൾക്ക് രാജ്യാധികാരം നൽകാമെന്ന പ്രതിജ്ഞയിലാൺ ഇവർ വിവാഹത്തിനു സമ്മതിച്ചത്. മക്കത്തായം തന്നെ. മരുമക്കത്തായത്തെ വെല്ലുവിളിച്ച് തനിയ്ക്കവകാശപ്പെട്ട രാജ്യാധികാരം നഷ്ടപ്പെടുത്തുന്നതിൽ മാർത്താണ്ഡവർമ്മയ്ക്ക് രാമവർമ്മയുടെ മക്കളായ എട്ടുവീട്ടിൽ പിള്ളമാരുമായി യുദ്ധം ചെയ്യുക തന്നെ നിവൃത്തി.
മരുമക്കത്തായം മക്കത്തായത്തിനു വഴിമാറുന്നതിലെ ഉൽക്കണ്ഠയായിരിക്കണം സി. വി. രാമൻ പിള്ളയെക്കൊണ്ട് ഭക്തിപ്രധാനമായ ‘മാർത്താണ്ഡ വർമ്മ” എഴുതിച്ചത്. പക്ഷെ യാഥാർഥ്യവുമായി അദ്ദേഹത്തിനു പൊരുത്തപ്പെടേണ്ടി വന്നു. ധാർഷ്ട്യക്കാരനായ അമ്മാവൻ മക്കൾക്ക് വഴിപ്പെടുന്ന പ്രമേയമുള്ള “സീതാലക്ഷ്മി’ എന്നൊരു നാടകം എഴുതിയത് ഒരു തരം മാപ്പു പറച്ചിൽ ആയിരുന്നു. ( ഇത് ആ‍്ധുനീകരിച്ച് മലയാളം സിനിമ ആക്കിയിട്ടുണ്ട്. ജയറാം നായകനായി, കലാമണ്ഡലം കേശവൻ അമ്മാവനായി, കെ. പി. എ. സി. ലളിത അമ്മായി)

ദേവദാസിസമ്പ്രദായം വേശ്യാവൃത്തിയുമായി ബന്ധപ്പെട്ടത് 13, 14 നൂറ്റാണ്ടോടു കൂടിയാണ്. അന്നു വരെ നൃത്തസംഗീതാദികളിൽ നിപുണരായവരെ ക്ഷേത്രം ചെലവിനു കൊടുത്തു നിയമിച്ചവരായിരുന്നു കൂത്ത് അച്ചിമാർ. സമൂഹത്തിൽ ആഢ്യപദവി. കുലശേഖര ആൾവാർ മകളെ ശ്രീരംഗത്ത് ദേവദാസിയാക്കി.തെങ്ങനാട്ട് കുഴുവന്റെ മകൾ ആയ് കുലമഹാദേവിയാ‍ായ മുരുകഞ്ചേന്തി ദേവദാസിയാക്കപ്പെട്ടു. ശുകസന്ദേശത്തിൽ ദേവദാസികളേയും വേശ്യകളേയും വെവ്വേറെ ആണു പരാമർശിച്ചിട്ടുള്ളത്.സന്ദേശകാവ്യങ്ങളിലെ ഉണ്ണിയച്ചിയും ഉണ്ണിച്ചിരുതേവിയും സതീരത്നങ്ങളാണ് (ഇളംകുളം കുഞ്ഞൻ പിള്ള)

അധികാരവും പണവും സ്ത്രീവിഷയ്ത്തിൽ സ്വാതന്ത്ര്യം നൽകുന്നു എന്നത് ഇന്നും കാണുന്ന കാഴച്ച ആണല്ലൊ. സ്വാതി തിരുന്നാളിനു സുഗന്ധവല്ലി എന്ന നർത്തകി (ഇവർ ദേവദാസി അല്ലായിരുന്നു) ‘അഫയർ” ആയിരുന്നോ എന്നതിനു തെളിവില്ല. അവർക്ക് വീടു പണിതു നൽകി എന്നതു ശരിയാണ്. കലാകാർനമാർക്കും കലാകാരികൾക്കും സംഭാവനകൾ വാരിക്കോരി ചൊരിഞ്ഞതിന്റെ ഭാഗം മാത്രമല്ലെ എന്നു അന്വേഷിക്കേണ്ടതായിരിക്കുന്നു. തിരുനാളിന്റെ ഭാര്യ നാരായണിപ്പിള്ള ഒരു സാധാരണ സ്ത്രീ ആയിരുന്നു സംഗീതവിദുഷി ആയതിൽ ഭ്രമിച്ച് കല്യാണം കഴിച്ചതാണ്. ഒരു ദേവദാസിയുമായുള്ള ബന്ധത്തിൽ അദ്ദേഹത്തിനു രാജ്യാധികാരം നഷ്ടപ്പെട്ടു എന്ന് ചരിത്രം പറയുന്നില്ല.

ഇന്ന് “വേശ്യ” എന്നത് തരം പോലെ എടുത്തുകളിയ്കാനുള്ള വാക്കായിരിക്കുന്നു. മരുമക്കത്തായകാലത്തെ സ്ത്രീകളും ദേവദാസികളും വേശ്യകൾ ആയിരുന്നെന്ന് കൂവിയാർക്കുന്നവർ നളിനി ജമീലയുടെ ആത്മകഥ പാഠപ്പുസ്തകമാക്കണമെന്ന് പറയുന്നു. പണ്ടത്തെ വേശ്യകൾ മോശക്കാരും ഇന്നത്തെ വേശ്യകൾ നല്ലവരും.

ദേവദാസികളെക്കുറിച്ചുള്ള നല്ല ഒരു പഠനം എൻ. എം. പെൻസറുടെ Poison Damsels and Other Essays ആണ്. ഇളംകുളം കുഞ്ഞൻ പിള്ളയുടെ “തേവിടിച്ചിസ്ഥാനം’ എന്ന ലേഖനവും.

Pongummoodan said...

നല്ല ലേഖനം.

ആ കാലത്ത് ജീവിക്കാനായില്ലല്ലോന്ന കുണ്ഠിതം തോന്നുന്നു. :)

ബിനോയ്//HariNav said...

ചാണക്യാ, നന്ദി :))

പൊങ്ങുമ്മൂടന്‍റെ കുണ്ഠിതം കുറച്ച് ഞാനും മേങ്ങിപ്പിടിച്ചിരിക്കണൂ :)))

ശ്രീ said...

ഏതോ ചരിത്ര പുസ്തകം വായിച്ച ഒരു പ്രതീതി.
കൊള്ളാം മാഷേ

chithrakaran:ചിത്രകാരന്‍ said...

ഹഹഹ....
പണ്ടത്തെ വേശ്യകള്‍ മോശക്കാരും ഇന്നത്തെ
വേശ്യകള്‍ നല്ലവരും....
ഇയ്യാളിത് ഇത്രയും മാസങ്ങള്‍ മനസ്സില്‍
കൊണ്ടു നടന്നതോര്‍ത്ത് ചിത്രകാരന്‍ അത്ഭുതപ്പെടുന്നു !
നളിനി ജമീലയെക്കുറിച്ച്
മഹാനായ ചിത്രകാരന് മതിപ്പുണ്ടെന്നത് ശരിയാണ് :)
എന്നാല്‍ അത് അവരുടെ ജോലിയിലെ
പ്രാവീണ്യത്തിന്റെ പേരിലോ,അവരുടെ
ജീവിതം മാതൃകാപരമാണെന്ന തോന്നലിലോ
അല്ല. അവരുടെ സത്യസന്ധതയും,
ആര്‍ജ്ജവവും,കാഴ്ച്ചപ്പാടും,പ്രായോഗിക ബുദ്ധിയും
അസാധാരണമാണെന്നതിനാലാണ്.
നന്മയും,മാനുഷികതയും ഏതു വൃത്തികേടില്‍
കണ്ടാലും ചിത്രകാരന്‍ ഒന്നു നമിച്ചെന്നുവരും.
ക്ഷമിക്കുക.
ചിത്രകാരന്‍ ആരുടേയും,കുലമഹിമയോ,
ധനമഹിമയോ,സദാചാര വീക്ഷണമൊ,ജാതിയോ,മതമോ,
വംശമോ,നിറമോ നോക്കി ആരേയും ബഹുമാനിക്കാറില്ല;അപമാനിക്കറുമില്ല.

നക്ഷത്ര വേശ്യാലയങ്ങളിലെ കുലിന തംബുരാട്ടിമാര്‍
തങ്ങള്‍ അനുഷ്ടിച്ചുവന്നിരുന്ന കുലിന ജോലി വേശ്യവൃത്തിതന്നെയായിരുന്നു എന്ന് തിരിച്ചറിവുനേടി,അത് സമൂഹത്തോട് വിളിച്ചുപറഞ്ഞിരുന്നെങ്കില്‍ ...സായിപ്പും, ടിപ്പുസുല്‍ത്താനുമൊക്കെ വന്ന് നമ്മേ സദാചാരം പഠിപ്പിക്കേണ്ടി വരുമായിരുന്നില്ല.
അച്ചിമാരുടെ എഴുതപ്പെടാത്ത ആ പുസ്തകം പാഠപുസ്തകമാക്കുന്നതിലൂടെ
നമ്മുടെ രാജ്യം സാംസ്ക്കാരികമായ കുതിച്ചുചാട്ടം തന്നെ നടത്തിയേനെ !!!

സത്യസന്ധത ... അതാണ് പുരോഗമിക്കാന്‍ കൊതിക്കുന്ന സമൂഹത്തിന്റെ മാര്‍ഗ്ഗമാകേണ്ടത്.
അല്ലാതെ ദുരഭിമാനത്തിന്റെ നാറുന്ന പൊങ്ങച്ച കഥകളാകരുത്.

കൂവിവിളി പ്രാകൃതമാണ്.
പക്ഷേ,സംസ്കൃതത്തേക്കാള്‍ മാനവികമാണ് :)

smitha adharsh said...

കിടിലന്‍ പോസ്റ്റ്‌..ചരിത്ര പ്രാധാന്യമുള്ള ഈ വിഷയം വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു..
ഇത് ഡിഗ്രിയ്ക്കും,ബിരുദാനന്തര ബിരുദത്തിനും പഠിക്കുമ്പോള്‍ വല്ലാത്ത പുതുമയായിരുന്നു..
പിന്നെ, ലക്ഷ്മി പറഞ്ഞത് ഒരു വാസ്തവമല്ലേ?
ഞാന്‍ അങ്ങനെ പഠിച്ചതായി ഓര്‍ക്കുന്നുണ്ട്..
ശ്രീധരമേനോന്‍ ന്റെ 'കേരള ചരിത്രം" ത്തില്‍ അങ്ങനെ പറയുന്നുണ്ട് എന്നാണു ഓര്‍മ്മ.

സന്തോഷ്‌ പല്ലശ്ശന said...

നല്ല പോസ്റ്റെന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ...നല്ല എഴുത്ത്‌ ബ്ളോഗ്ഗിനെ അതിന്‍റെ എല്ലാ അര്‍ഥത്തിലും ശക്തമായി ഉപയോഗിക്കുന്നതു കാണുമ്പോള്‍ ചെറുതല്ലാത്ത ഒരു സന്തോഷം ഉണ്ട്‌....

ബാബുരാജ് said...

എതിരന്റെ മറുപടി കണ്ടപ്പോള്‍, തമ്പിമാരുടെ അമ്മയെപ്പറ്റി, ഇങ്ങനൊന്ന് എവിടെയോ വായിച്ചിരുന്നല്ലോ എന്നൊരോര്‍മ്മ. കൈയ്യിലുള്ള പുസ്തകങ്ങള്‍ തപ്പി, കണ്ടെത്തിയത്‌ ഇത്‌;

രാമവര്‍മ്മയുടെ പുത്രന്മാരായ തമ്പിരാമന്‍ രാമന്‍, തമ്പിരാമന്‍ ആദിച്ചന്‍ എന്നീ രണ്ടു പേരെ തിരുവിതാംകൂര്‍ ചരിത്രകാരന്മാര്‍ പപ്പു തമ്പി, രാമന്‍ തമ്പി എന്നീ പേരുകള്‍ നല്‍കി രണ്ടു ദുഷ്ട കഥാപാത്രങ്ങളായി ചിത്രീകരിച്ചിട്ടുണ്ട്‌. അവരുടെ പേരുകള്‍ അവര്‍ മക്കത്തായികളായിരുന്നുവെന്ന് സൂചിപ്പിക്കുന്നുണ്ട്‌. എന്തെന്നാല്‍ അവരുടെ മാതുലന്റെ പേര്‌ കൊച്ചു കുമാരപിള്ള എന്നാണ്‌ ഔദ്യോഗിക രേഖയില്‍.(രാജ്യകാര ചുരുണ M.Doc CXXX,ഓല 29) അവരുടെ മാതാവ്‌ ശൈവവെള്ളാല സ്ത്രീയും അവര്‍ മക്കത്തായികളും ആയിരുന്നുവെന്നു സ്പഷ്ടം.

(പുസ്തകം: വേണാടിന്റെ പരിണാമം, കെ.ശിവശങ്കരന്‍ നായര്‍. പേജ്‌ 154.)
ഇത്‌ വെച്ച്‌ തമ്പിമാരുടെ അമ്മയും സഹോദരനും വടക്കുനിന്ന് വന്നവരാകാന്‍ വഴിയില്ല. പക്ഷെ, എതിരന്‍ പറഞ്ഞതു പോലെ മുന്‍പ്‌ എവിടെയോ വായിച്ച നല്ല ഓര്‍മ്മയുണ്ട്‌. റഫറന്‍സ്‌ ഒന്നു തരുമോ?

ശാന്ത കാവുമ്പായി said...

മാർത്താണ്ടവർമ്മയും ധർമ്മരാജയുമൊക്കെ പഠിച്ചിരുന്നെങ്കിലും തമ്പിമാരുടെ ദേവദാസീബന്ധം പുതിയ അറിവാണ്‌.കൂടുതൽ പഠിപ്പിച്ചതിന്‌ നന്ദി.

എതിരന്‍ കതിരവന്‍ said...

ബാബുരാജ്:
മാർത്താണ്ഡവർമ്മയ്ക്കു മുൻപുള്ള ചരിത്രം കെട്ടുകഥകളാൽ ജഡിലമാണ്. പാച്ചുമൂത്തതിന്റേത് അതിലൊന്ന്. കെ. ശിവശങ്കരൻ നായരുടെ പഠനങ്ങളാണ് കൂടുതൽ ഉൽക്കാച്ച തരുന്നത്.
രാമവർമ്മ വിവാഹം കഴിച്ചത് വടക്കു നിന്നും പദ്മനാ‍ാഭസ്വാമിക്ഷേത്രത്തിൽ തൊഴാൻ വന്ന സ്ത്രീയെ ആണെന്ന് ഞാൻ ധരിച്ചത് കൃത്യമാകണമെങ്കിൽ കൂടുതൽ പുസ്തകങ്ങൾ പരതേണ്ടിയിരിക്കുന്നു. റ്റി. കെ. വേലുപ്പിൾലയുടെ ട്രാവങ്കൂർ സ്റ്റേറ്റ് മാനുവൽ ആധികാരികമാണ്. സർദാർ. കെ. എം. പണിയ്ക്കരുടെ പുസ്തകങ്ങളും.
Travancore Dynastic Records എന്ന ലേഖനപരമ്പരയിലൂടെ എം. രാജരാജവർമ്മ കേരളാ സൊസൈറ്റി പേപേഴ്സിൽ പ്രസിദ്ധപ്പെടുത്തിയ വലിയ കൊട്ടാരം രേഖകൾ വളരെ വിലപ്പെട്ടതാണ്. എവിടെ കിട്ടും ഇത് എന്നറിയാൻ വയ്യ..

Typist | എഴുത്തുകാരി said...

പണി ഒന്നു തന്നെ ആയിരുന്നെങ്കിലും ദേവദാസീന്നൊക്കെ കേക്കുമ്പോഴൊരു കൂടിയ എന്തോ ആണെന്നു തോന്നുന്നില്ലേ?

വശംവദൻ said...

ഒത്തിരി വിവരങ്ങൾ നൽകിയതിനു് നന്ദി.
ആശംസകൾ

കണ്ണനുണ്ണി said...

ശരിക്ക് പറഞ്ഞാല്‍ ബാര്‍ബര്‍ ഷോപ്പിനെ ജന്റ്സ് ബ്യൂട്ടി പര്‍ലൌര്‍ എന്ന് വിളിക്കുമ്പോഴും....
വീട്ടു വേലക്കാരിയെ .... ഹൌസ് അസിസ്റ്റന്റ്‌ എന്ന് വിളിക്കുമ്പോഴും
ഉണ്ടെന്നു തോന്നുന്ന..ഒരു വില
അത്രേയുമല്ലേ ഉള്ളു ദേവദാസി എന്ന പദത്തിന്റെയും

ചാണക്യന്‍ said...

@ വയനാടൻ - നന്ദി.

@ ലതി - ചേച്ചീ നന്ദി.

@ അനൂപ് കോതനല്ലൂർ - നന്ദി,
ഓ അത്രക്കൊന്നും ആയിട്ടില്ലെന്നെ:):):)

@ lakshmy - നന്ദി,
തീർച്ചയായും, ചരിത്രാന്വേഷണം നിലയ്ക്കാത്ത പ്രക്രിയയാണ്. വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ശ്രമിക്കാം.

@ പോങ്ങുമ്മൂടൻ - നന്ദി,
പോങ്ങു അക്കാലത്ത് ജീവിക്കാത്തത് അവരുടെ നല്ല കാലം...:):):)

@ ബിനോയ്//Binoy - നന്ദി,
കൂട്ടിന് പോങ്ങു കൂടെ വേണമായിരുന്നു അല്ലെ:):):)

@ ശ്രീ - നന്ദി.

@ smitha adharsh - നന്ദി,
അത് ഇനിയൊരു പോസ്റ്റിൽ വിശദീകരിക്കാൻ ശ്രമിക്കാം.

@ സന്തോഷ്‌ പല്ലശ്ശന - നന്ദി.

@ ശാന്തകാവുമ്പായി - നന്ദി.

@ Typist | എഴുത്തുകാരി - ചേച്ചീ നന്ദി.

@ വശംവദൻ - നന്ദി.

@ കണ്ണനുണ്ണി - നന്ദി.

ചാണക്യന്‍ said...

@ എതിരന്‍ കതിരവന്‍ - നന്ദി,

കാലഗണനയിൽ തെറ്റില്ലല്ലോ,

രാമ വർമ്മ രാജാ - 1721- 1729
രാമവർമ്മ രാജാ 1729ൽ മരിക്കുന്നു തുടർന്ന് മാർത്താണ്ഡവർമ്മ രാജാവായി 1729-1758
അദ്ദേഹം 1758ൽ മരിച്ചതിനെ തുടർന്ന് ധർമ്മരാജാ സ്ഥാനമേൽക്കുന്നു (1758-1798). (സിമിക്ക് കൊടുത്ത മറുപടി കമന്റിൽ ധർമ്മരാജായുടേത് 1733 എന്ന് തെറ്റായി ടൈപ്പിയത് ആണ്)

“ മരുമക്കത്തായത്തെ വെല്ലുവിളിച്ച് തനിയ്ക്കവകാശപ്പെട്ട രാജ്യാധികാരം നഷ്ടപ്പെടുത്തുന്നതിൽ മാർത്താണ്ഡവർമ്മയ്ക്ക് രാമവർമ്മയുടെ മക്കളായ എട്ടുവീട്ടിൽ പിള്ളമാരുമായി യുദ്ധം ചെയ്യുക തന്നെ നിവൃത്തി.“ -

അതെങ്ങനെ? രാമവർമ്മയുടെ മക്കളാണോ എട്ട് വീട്ടിൽ പിള്ളമാർ!!

രാമവർമ്മ വിവാഹം ചെയ്തത് ഒരു ദേവദാസി സ്ത്രീയെ ആണെന്ന് ചില ഗ്രന്ഥങ്ങളിൽ പറഞ്ഞു കാണുന്നു( റഫറൻസുകൾ ശ്രദ്ധിക്കുക). ആ ബന്ധത്തിൽ ഉണ്ടായത് മൂന്ന് പേർ, പപ്പുതമ്പി, രാമൻ‌തമ്പി, ഉമ്മിണി‌തങ്കച്ചി. ഈ തമ്പിമാർ, എട്ടുവീട്ടിൽ പിള്ളമാരുടെ കൂടെ കൂടി മാർത്താണ്ഡവർമ്മക്കെതിരെ കരുനീക്കം നടത്തിയതിനെ തുടർന്നാ‍ണ് വധിക്കപ്പെട്ടത്.

സ്വാതിതിരുനാളിന്റെ ദേവദാസീ ബന്ധത്തെ തുടർന്നുണ്ടായ വിമർശനങ്ങൾ കാരണമാണ് അദ്ദേഹത്തിനു പ്രായോഗിക ഭരണത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കേണ്ടി വന്നത്.

സജി said...

ചാണക്യാ,
പറയാനുള്ളത്, പലരായി പറഞ്ഞു കഴിഞ്ഞു. ഇവിടെ എത്താന്‍ താമസിച്ചും പോയി.

സി വി യുടെ സ്ഥലകാല വര്‍ണ്ണനയുടെ സ്വാധീനത്തില്‍ തിരുനന്തോരം, സ്ഥിരതാമസത്തിനു തിരഞ്ഞെടുക്കണമെന്നു വിചാരിച്ച നാളുകള്‍ പോലുമു‍ണ്ടായിരുന്നു. പല കഥാപാത്രങ്ങളും, ഇന്നും മനസ്സില്‍ നിന്നും പോയിട്ടില്ല. ഒക്കെ ഒന്നു കൂടി ഓര്‍ക്കാനും, പിന്നെ പരാമര്‍ശിച്ച വിഷയത്തെ, ഇത്തരത്തില്‍ ഗ്രഹിക്കാനും കഴിഞ്ഞതില്‍ വളരെ സന്തോഷം!

(എന്നാലും, “ഞാനാ ചാണക്യന്‍“ എന്നു പറഞ്ഞൊള്ള ആ നില്‍‍പ്പ് ഉണ്ടല്ലോ...അമരാവതി റിസോര്‍ട്ടിന്റെ മുന്‍പില്‍...)

Basheer Vallikkunnu said...

ചാണക്യന് ഒരു ഡോക്ടറേറ്റ് തരാന്‍ ഞാന്‍ അച്ചുമാമനോട് പറയാം.

ചാണക്യന്‍ said...

@ സജി - നന്ദി..:):)

@ ബഷീര്‍ Vallikkunnu - നന്ദി,

ബുദ്ധിമുട്ടണ്ട മാഷെ, ചാണക്യൻ ആരുടേയും ഔദാര്യത്തിനു കൈനീട്ടാറില്ല:):):):)

എതിരന്‍ കതിരവന്‍ said...

ധർമ്മരാജാ 1733 മുതൽ 1798 വരെ എന്നു കണ്ടു,മുകളിൽ ഒരു കമന്റിൽ. അതുകൊണ്ടാ.
മക്കളായ എട്ടുവീട്ടിൽ പിള്ളമാർ എന്ന് ഞാൻ എഴുതിയത് അബദ്ധമാൺ!. ഒരു വാചകം ഇടയ്ക്കു വിട്ടുപോയി.

ഉമ്മിണിത്തങ്കയുമായി പ്രണയം നടിച്ച് രാമൻ-പപ്പു തമ്പിമാരുടെ നീക്കങ്ങൾ അറിഞ്ഞ് അവരെ ചതിയ്ക്കുകയായിരുന്നു മാർത്താണ്ഡവർമ്മ എന്നും ഉണ്ട്.
ചരിത്രമെഴുതിയ ശങ്കുണ്ണി മേനോനും നാഗമയ്യയും രാജഭക്തി മൂത്ത് ചില മാറ്റിമറിയ്ക്കലുകൽ നടത്തി എന്ന് റ്റി. കെ. വേലുപ്പിള്ള മുതൽ ഇങ്ങോട്ടെഴുതിയ വസ്തുതകളിൽ തെളിയുന്നു. ഉമയമ്മറാണിയുടെ മക്കളെ കളിപ്പാൻ കുളത്തിൽ മുക്കിക്കൊന്നു എന്നത് അതിലൊരു കഥ. ഉമയമ്മറാണിയ്ക്ക് മക്കളേ ഇല്ലായിരുന്നുവത്രെ. ചരിത്രം സസൂക്ഷ്മം പഠിച്ചുവെന്ന് തോന്നിയ ഉള്ളൂരിനു വരെ തെറ്റി.

രാമവർമ്മയുടെ മക്കളുടെ പേര് തമ്പി രാമൻ രാമൻ, തമ്പി രാമൻ ആതിച്ചൻ എന്നായിരുന്നു. “കണക്കു തമ്പിമാർ” ആയിരുന്ന ഇവർ കുഞ്ചു തമ്പിമാർ എന്ന് അറിയപ്പെട്ടു.”പപ്പു തമ്പിയെന്നും രാമൻ തമ്പീയെന്നും കഥാകൃത്തുകൾ മനപൂർവം മാറ്റിയതാവാം” എന്ന് ശിവശങ്കരൻ നായർ. ഇവരുടെ അമ്മ ശൈവ വെള്ളാള ആയിരുന്നു, അമ്മാവൻ കൊച്ചുകുമാരപിള്ള എന്നും കൂടുതൽ വായനയിൽ നിന്നും അറിഞ്ഞു.

ഗീത said...

ചരിത്രം കുറേ മനസ്സിലാക്കാന്‍ സഹായിച്ചു. ഇനിയും വരട്ടേ ചരിത്രത്തിന്റെ ഏടുകള്‍.

പാവപ്പെട്ടവൻ said...

നമ്മള്‍ പലപ്പോഴും ആലോചിക്കുന്നത് ചരിത്രെത്തെ കുറിച്ചാണ് .ചരിത്രങ്ങല്‍ പാഠങ്ങള്‍ പകുത്തു വെച്ചിരിക്കുന്നു .അക്കാലത്ത് നമ്മുടെ സസ്കാരങ്ങളില്‍ അങ്ങനെയുണ്ടായിരുന്നു മനുഷ്യ ലൈംഗികതയെ പെരുപ്പിചെഴുതുന്ന ഇന്നത്തെ അലക്ഷൃ മാധ്യമങ്ങള്‍ ഇതൊന്നും വായിക്കുന്നില്ലേ

കുഞ്ഞായി | kunjai said...

ചരിത്രപരമായ അറിവുകള്‍ പകരുന്ന നല്ല പോസ്റ്റ്.
ആശംസകള്‍

Sureshkumar Punjhayil said...

Charithram athra vashamillathathukondu ithu upakaramaayi...!
Nannayirikkunnu, Ashamsakal...!!!

വികടശിരോമണി said...

വായിച്ചെന്റെ ചാണൂ...കലക്കീട്ട്ണ്ട്.കാണാൻ വൈകീന്നേ ഉള്ളൂ.
ഇവിടെ പറയാം,
ലേലു അല്ലൂ...ലേലു അല്ലൂ...

siva // ശിവ said...

ഞാന്‍ ഈയിടെ ഈ വഴിയൊക്കെ ഒന്നു സഞ്ചരിച്ചിരുന്നു.... ഞാന്‍ അറിഞ്ഞതിലെറെയുണ്ട് ഈ പോസ്റ്റില്‍ വായിക്കാന്‍.... നന്ദി കൂട്ടുകാരാ....

രഞ്ജിത് വിശ്വം I ranji said...
This comment has been removed by the author.
രഞ്ജിത് വിശ്വം I ranji said...

ചാണക്യാ.. ദേവദാസികള്‍....അല്ലെങ്കില്‍ സമാനാര്ത്ഥമുള്ള വിവിധ പേരുകളില്‍ അറിയപ്പെട്ടിരുന്ന സ്ത്രീകള്‍ അല്ലേ ലോകചരിത്രത്തെ തന്നെ ഏറ്റവും അധികം സ്വാധീനിച്ചിട്ടുള്ളത്. അതിനെക്കൂറിച്ചു കൂടി ഒന്ന് അറിവ് പകര്ന്നു തന്നാല്‍ നന്നയിരുന്നു
ഈ വഴി വരാന്‍ അല്പം താമസിച്ചു പോയി.
അതിനാല്‍..
ഓണാശംസകള്‍

Akbar said...

ചാണക്യന്‍,
ചരിത്രം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു. നമ്മള്‍ ചരിത്രം പഠിക്കുന്നു. എന്നാല്‍ ചരിത്രത്തില്‍ നിന്ന് ഒന്നും പഠിക്കുന്നില്ല. ദേവദാസികളുടെ പിന്മുറക്കാര്‍ ഇന്നും നമുക്ക് ചുറ്റും ജീവിക്കുന്നു. പുതിയ പേരില്‍, രൂപത്തില്‍ .
"ചാണക്യ സൂത്രം" പോലെ‌ മറ്റൊരു നല്ല പോസ്റ്റ്‌
-നന്ദി -

ഉസ്മാന്‍ പള്ളിക്കരയില്‍ said...

നവോത്ഥാനത്തിന്റെ വില പുതുതലമുറയ്ക്ക് മനസ്സിലാകണമെങ്കില്‍ കഴിഞ്ഞ കാലത്തെ കറുത്ത ഏടുകളെപറ്റി അറിഞ്ഞിരിക്കണം.

ചാണക്യന്റെ പരിശ്രമങ്ങള്‍ക്കെ അതിനാല്‍ സാമുഹികപ്രസക്തിയുണ്ട്.

ആശംസകള്‍.

വീകെ said...

ദേവദാസികളെക്കുറിച്ച് പറഞ്ഞ് തിരുവിതാംകൂർ ചരിത്രവും കടന്ന്,പോസ്റ്റും അതിന്റെ കമന്റുകളും ബഹു കേമം.

ഇതു വരെ അറിയാത്ത പലതും അറിയാനായി. ഇനിയും ഇതു പോലെ അറിയാത്ത ചരിത്രവുമാ‍യി വീണ്ടും വരണം ..

പുതിയ അറിവുകൾക്ക് നന്ദി.

Rakesh R (വേദവ്യാസൻ) said...

വളരെ വിലയേറിയ സംവാദങ്ങള്‍ ... വീക്ഷിയ്ക്കുന്നു :)

കാട്ടിപ്പരുത്തി said...

മിക്കവാറുമെല്ലാ രാജവംശങ്ങള്‍ക്കു കീഴിലും ദേവദാസികള്‍ ഉണ്ടായിരുന്നു. അവര്‍ക്കെല്ലാം മാന്യതയും ലഭിച്ചിരുന്നു. ബ്രിട്ടിഷ് ഭരണം മുതലാണു അവരുടെ അധോഗതി തുടങ്ങുന്നത്,

മറ്റൊരു ഭാഷയില്‍ ദേവദാസികളെന്നത് ദൈവപ്രീതിക്കായിയര്‍പ്പിക്കുന്ന മഹത്തായ ഒരു കര്‍മമായിരുന്നു. അതിനാല്‍ തന്നെ ഒരു ദൈവപ്രീതിയും ഇങ്ങിനെ ഒരു സമ്പ്രദായത്തിന് പിന്നിലുണ്ട്. ദൈവനാമത്തിലുള്ള ഒരു ചുഷണമായിരുന്നുവെന്നും പറയാം.

പിന്നെ പെണ്ണല്ലെ, ഒരാണിന്റെ ഏറ്റവും വലിയ വീക്നെസ്സ്- എത്ര വേണ്ടന്നു കരുതിയാലും ചിലരോട് മനസ്സടുക്കാതിരിക്കുമോ- അപ്പോള്‍ സ്വാധീനങ്ങളും സ്വാഭാവികം. ചരിത്രത്തില്‍ ക്ലിയോപാട്രകളുണ്ടാകുന്നതെല്ലാം അങ്ങിനെ ത്തന്നെയല്ലെ.

ഇതിനെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ പി-സുരേന്ദ്രന്‍ നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ പല ദേവദാസി വിഭാഗങ്ങളെകുറിച്ചുള്ള വിവരങ്ങള്‍ നമുക്കാപുസ്തകത്തില്‍ നിന്നും ലഭിക്കുന്നു

ഈ രാജാക്കന്മാര്‍ക്ക് മറ്റുരാജാക്കന്മാരെ അപേക്ഷിച്ച് ദേവദാസികളേയും മനുഷ്യരായി കണ്ടു എന്നൊരു പ്രത്യേകതയുണ്ടെന്നു തോന്നുന്നു.എന്ന ചിത്രകാരന്റെ കമെന്റ് തെറ്റാണ്, മിക്ക രാജാക്കന്മാര്‍ക്കു കീഴിലും ഇവര്‍ക്ക് നല്ല ജീവിത സാഹചര്യങ്ങള്‍ തന്നെയായിരുന്നു, അന്നത്തെ മറ്റു സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോള്‍, കാരണം അവര്‍ പൊതുമുതലായിരുന്നില്ല. ഭരണ-പുരോഹിതരുടെ സ്വത്തുക്കളായിരുന്നു. ഒരു വേശ്യയുടെ ഗുണഗണങ്ങളറിയാന്‍ മനുസ്മൃതി ഒന്നു നോക്കിയാല്‍ മതി.
(അതോ കാമശാസ്ത്രമോ- പഴയ ഓര്‍മയാണ്)
നല്ല പോസ്റ്റ് - അഭിനന്ദനങ്ങള്‍

Parvathy Sukumaran said...

@chaanakyan,
Atleast these Kings, Queens & devadasis of the past had the guts to be open about their relationships unlike the modern day politicians, & the 'educated' malayalis!. Besides women were respected in those times, despite their morality or lack of it. Women had the freedom to choose multiple partners & they were open about it as well. Now a days, Kerala is ruled by hypocritical moral police & our society is most vulgar in its attitude against women. That is y no woman can travel safely in Kerala after 700PM. Suryanelli, Vithura, ,Icecream, Solar, Paravoor ... the list is endless. So wat hypocrisy of the Kings r u referring to? The Kings atleast showed respect to these women unlike the today's politicians & people. Besides, 'marumakkathayam' was the accepted system through out all castes(except Brahmins & we all know about the sufferings of antharjanams) of ancient Kerala from 10Century, was also the reason behind the high status of women in our society. So it wasn't just Kings who remained unmarried but the general populace was also like that.
Swati Tirunal was never forced to withdraw from active reign. He had lot of problems with the resident of the time, Cullen. There r letters available on the internet, written by Swati Tirunal himself to Madras, complaining about Cullen's unlawful interference in the administration. I had read of another point about Swati Tirunal's failing health(rumours of poisoning) which led to his less participation & finally his death at the age of 33! Check b4 u post nonsense.
Now a days, modern generation also r loosing faith in marriage & more couples r opting 4 'live in' relationships/dating. Wat does this 'live in' relationship/dating means? It is the modern version of 'sambandham'(ie, a couple living 2gether with out the sanctity of marriage). Teens r now openly saying that 'sambandham' was a nice set up. This entire article of urs reflects the "moral policing" attitude of today's male Keralites, being judgemental on past customs. Every era has its share of good & bad things, but it is not at all fair to be judgemental about it. Atlleast, they didn't raped small babies like today.
@Deepak Raj
How can u justify Neelan/Joseph's behaviour??? What they did was gross sexual abuse on women without their consent. The Kings & devadasis, Queen & their consorts lived 2gether with mutual consent. How can u compare sexual abuse by above mentioned politicians to mutually consent relationships of the past???
@chitrakaran,
ur comment reeks of ur gross sexism, casteism & misogynism. Inheritence in those days were through daughters & sons had no share of property. That system ensured women's security & that is exactly the reason 4 Kerala women's high status & education. Those "old, stooping, frail-bodied Padmanabhadasas" weren't hypocrites/sexists like u & many other commentators on this blog. They respected women, which is the symbol of their civilised behaviour. The vulgar sexist attitude of men like u is the reason y India is called the most unsafe place 4 women in the world.
In reality men like u r the real "അമ്പലകാള".