Saturday, November 15, 2008

ചാണക്യനും വേശ്യകളും


മഹാമന്ത്രിയായ ശേഷവും കുടിലില്‍ താമസിച്ച് ഭരണം നടത്തിയിരുന്ന ചാണക്യന്‍ രാജഭണ്ഡാരത്തിലേക്ക് ധനം ശേഖരിക്കാനുള്ള വഴികളെ പറ്റി ആലോചിച്ച കുശാഗ്രബുദ്ധിയായ ഒരു മന്ത്രിയായിരുന്നു. വേശ്യാവൃത്തി നടത്തി പണം സമ്പാദിക്കുന്ന സ്ത്രീകളുടെ മേല്‍ നികുതി ഏര്‍പ്പെടുത്താന്‍ അദ്ദേഹം തുനിഞ്ഞത് ഇക്കാരണത്താലാണ്. ചാണക്യന്റെ അര്‍ത്ഥശാസ്ത്രം പൌരാണിക ഭാരതത്തിന്റെ സാമൂഹികാവസ്ഥയുടെ പരിഛേദമാണ്. ബി സി 300നും 200നും ഇടയ്ക്കാണു അര്‍ത്ഥശാസ്ത്രം രചിക്കപ്പെട്ടത്. ഭാവനയോ വൈകാരികമായ വിധേയത്വമോ ഇല്ലാതെ ഒരു നിയമ ഗ്രന്ഥത്തിന്റെ നിസ്സംഗതയോടെ കാര്യങ്ങള്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് അര്‍ത്ഥശാസ്ത്രത്തിന്റെ പ്രത്യേകത.

ഒരു സമൂഹത്തെ വേശ്യാവൃത്തി പോലുള്ള കുടിലതകളില്‍ നിന്നും മോചിപ്പിക്കാന്‍ ശ്രമിക്കുന്നതിനു പകരം വേശ്യാവൃത്തിയെ പ്രോത്സാഹിപ്പിച്ച് രാജഭണ്ഡാരത്തിന് മുതല്‍കൂട്ടാനാണ് കൌടില്യന്‍ ശ്രമിച്ചത്. പണം കൊടുത്ത് ബന്ധപ്പെടാവുന്ന കൂലിവേശ്യകളെന്ന നിലയിലാണ് അര്‍ത്ഥശാസ്ത്രം ആ വിഭാഗത്തെ അവതരിപ്പിക്കുന്നത്.

രാജഭരണത്തെയും രാജ്യത്തെ സാമ്പത്തികസ്ഥിതിയെപ്പറ്റിയും പറയുന്നതിനിടയില്‍ നിരവധി ഭരണ വകുപ്പ് അദ്ധ്യക്ഷന്‍‌മാരെ ചാണക്യന്‍ പേരെടുത്ത് വിശേഷിപ്പിക്കുന്നുണ്ട്. അവരുടെ അധികാരങ്ങളും ചുമതലകളും വ്യക്തമക്കുന്നുമുണ്ട്. ആ കൂട്ടത്തിലെ ഒരു വകുപ്പ് മേധാവിയാണ് ഗണികാദ്ധ്യക്ഷ. അതായത് വേശ്യകളെ ഭരിക്കുന്നതിനും അവരില്‍ നിന്നും കരം ഈടാക്കി രാജ ഭണ്ഡാരത്തില്‍ എത്തിക്കാനും ചുമതലപ്പെട്ടവള്‍! അര്‍ത്ഥശാസ്ത്രത്തില്‍ നാല്പത്തിനാലാം പ്രകരണം ഇരുപത്തിയേഴാം അദ്ധ്യായമായി ഈ വകുപ്പ് ചേര്‍ത്തിരിക്കുന്നു.

വേശ്യാവൃത്തിയെ സമൂഹത്തിന്റെയും ഭരണാധികാരികളുടേയും മുന്നില്‍ ഒരു വ്യവസ്ഥാപിത സമ്പ്രദായമാക്കി മാറ്റുന്നതില്‍ ചാണക്യന്‍ വിജയം കണ്ടിരുന്നു. മതപരമോ ദൈവീകമോ ആയ ബാധ്യതകളൊന്നുമില്ലാതെ കേവലമായ വാണിജ്യാടിസ്ഥാനത്തില്‍ വിവാഹത്തിനു പുറത്ത് പുരുഷന്‍ സ്ത്രീയുമായി നടത്തുന്ന ലൈംഗിക ബന്ധമെന്ന നിലയില്‍ വേശ്യാവൃത്തിയെ ലാഘവത്തോടെ കാണാനുള്ള വ്യഗ്രതയാണ് ചാണക്യനെന്ന രാഷ്ട്രതന്ത്രജ്ഞനില്‍ നടമാടിയിരുന്നത്.

എന്നാല്‍ അക്കാലത്ത് ക്ഷേത്രമതിലുകള്‍ക്കകത്ത് ഭക്തന്‍‌മാരുടെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങി ജീവിച്ചിരുന്ന ദേവദാസികളെപ്പറ്റി ചാണക്യന് മിണ്ടാട്ടമില്ല. ബ്രാഹ്മണരുടെ അധികാരാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് അര്‍ത്ഥശാസ്ത്രത്തിലൂടെ ചാണക്യന്‍ ആവും വിധം ശ്രമിച്ചിട്ടുണ്ട്. ദേവദാസി ആ നിലയില്‍ പ്രത്യേക സംരക്ഷണത്തിന്റെ പരിധിക്കകത്തായതാവാം കാരണം. മൌര്യകാലത്തെ സമൂഹത്തെ വേശ്യാവൃത്തി എന്ന ഹീനതയില്‍ നിന്നും മോചിപ്പിക്കാന്‍ ശ്രമിക്കുന്നതിനു പകരം വേശ്യകള്‍ക്കായി ഒരു വകുപ്പും കരം‌പിരിവും ഏര്‍പ്പെടുത്തുകയാണ് ചാണക്യന്‍ ചെയ്തത്. ഇവിടെ സവര്‍ണ്ണ വേശ്യകളായ ദേവദാസികളെ തന്ത്രപൂര്‍വ്വം നിയന്ത്രണങ്ങളില്‍ നുന്നും ഒഴിവാക്കുക വഴി ചാണക്യനെന്ന രാഷ്ട്രതന്ത്രജ്ഞന്റെ ഇരട്ടത്താപ്പ് വ്യക്തമാവുന്നുണ്ട്. സമൂഹത്തില്‍ വേശ്യ ഒരു അഭിഭാജ്യ ഘടകമാണെന്നും അവള്‍ക്ക് നികുതി നിശ്ചയിക്കുന്നത് നന്നെന്നും കരുതിയിരുന്ന ഒരു ഭരണതന്ത്രജ്ഞനായിരുന്നു ചാണക്യന്‍. സ്വധര്‍മ്മത്തിനും സ്വവര്‍ഗ്ഗത്തിനും നിത്യസുഖത്തിനു വേണ്ടിയാണ് ചാണക്യന്‍ ഇത്തരം ഹീന വ്യവസ്ഥകള്‍ നിശ്ചയിച്ചത്.

വേശ്യകളുടെ ഉന്നമനത്തിനെന്ന പേരില്‍ രാജഭണ്ഡാരത്തിലേക്ക് മുതല്‍ കൂട്ടാന്‍ ആവിഷ്ക്കരിച്ച ഗണികാ വകുപ്പിന്റെ പ്രവര്‍ത്തന രീതി വളരെ വ്യക്തമായി തന്നെ ചാണക്യന്‍ പ്രതിപാദിക്കുന്നുണ്ട്. ഗണികാദ്ധ്യക്ഷ ഗണിക കുലത്തില്‍ പിറന്നവളോ അല്ലാത്തവളോ ആകാം. പക്ഷെ രൂപഗുണവും യൌവ്വനവും ശില്പനൈപുണ്യവും തികഞ്ഞവളായിരിക്കണമെന്ന് ചാണക്യനു നിര്‍ബന്ധമുണ്ടായിരുന്നു. ആയിരം പണമാണ് ഇവള്‍ക്കുള്ള പ്രതിഫലം. ഈ പ്രതിഫലത്തെപ്പറ്റി ഭിന്നാഭിപ്രായങ്ങളുണ്ട്. ഒരു സ്ഥാപനമെന്ന നിലയില്‍ ഗണികാഗൃഹം നടത്തുന്നതിന് അനുവദിക്കപ്പെട്ടിട്ടുള്ള പ്രതിഫലമാണ് ഈ തുകയെന്നും, അതല്ല ഗണികകള്‍ക്ക് അടയാഭരണങ്ങള്‍ വാങ്ങാനാണു ഈ തുകയെന്നും വാദങ്ങളുണ്ട്. ആയിരം പണം വാര്‍ഷികശമ്പളമാണെന്നും പറയപ്പെടുന്നു. എന്തായാലും തര്‍ക്കങ്ങള്‍ക്കിടയില്‍ തെളിഞ്ഞു വരുന്ന ഒരു സത്യം ഗണികാദ്ധ്യക്ഷക്ക് രാജാവു തന്നെ ഒരു നിശ്ചിത തുക പ്രതിഫലമായി നിശ്ചയിച്ചിരിന്നുവെന്നതാണ്.

പ്രതിഗണികയെ നിശ്ചയിക്കുന്നതിനും, അവള്‍ക്ക് കൊടുക്കേണ്ട പ്രതിഫലത്തെക്കുറിച്ചും ചാണക്യന് വ്യക്തമായ അഭിപ്രായമുണ്ടായിരുന്നു. ഗണികാദ്ധ്യക്ഷയുടെ കീഴിലുള്ള ഒരു പ്രതിഗണികയുടെ പ്രതിഫലം കുടുംബത്തില്‍ പകുതി എന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. കുടുംബത്തില്‍ പകുതിയെന്നാല്‍ അവള്‍ക്ക് കിട്ടുന്ന പ്രതിഫലത്തിന്റെ പകുതി എന്നര്‍ത്ഥം.

വേശ്യകളെ റാങ്കടിസ്ഥാനത്തില്‍ തരം‌തിരിക്കാനും ചാണക്യഗുരു മടിച്ചിരുന്നില്ല. സൌഭാഗ്യത്തിന്റേയും അലങ്കാരത്തിന്റേയും തോതനുസരിച്ച് വേശ്യകള്‍ക്ക് കനിഷ്ഠമോ മധ്യമമോ ഉത്തമമോ ആയ വാരം കല്‍പ്പിക്കണം. ആയിരം പൊന്ന്, അഞ്ഞൂറു പൊന്ന്, നൂറു പൊന്ന് എന്നിങ്ങനെ പ്രതിഫലം വാങ്ങി രാജാവ് ഇവയ്ക്കുള്ള അധികാരം വേശ്യമാര്‍ക്ക് നല്‍കണം. കനിഷ്ഠവാരക്കാര്‍ക്ക് കുടയും പാനയും, മധ്യമവാരക്കാര്‍ക്ക് അവയ്ക്കു പുറമെ ചാമരവും ആന്തോളവും ഉത്തമവാരക്കാര്‍ക്ക് ഇതെല്ലാറ്റിനും പുറമെ പീഠവും രഥവും എന്നിവ ഓരോരുത്തരേയും തിരിച്ചറിയാനായി കൊടുക്കണം.

ഒരിക്കല്‍ വേശ്യാവൃത്തിക്കിറങ്ങിയാല്‍ അതില്‍ നിന്നും മോക്ഷം ലഭിക്കുക അപ്രാപ്യമായിരുന്നു. കാരണം ഒരു വേശ്യയ്ക്ക് ഈ തൊഴില്‍ ഉപേക്ഷിച്ച് അത്രവേഗം രക്ഷപ്പെടാന്‍ കഴിയാത്ത വിധം ഒരു നിയമകുരുക്കു കൂടി ചാണക്യന്‍ പണിതിരുന്നു. ഗണികയുടെ നിഷ്ക്രമം, അതായത് രാജദാസ്യം അവസാനിപ്പിക്കാന്‍ അവള്‍ കൊടുക്കേണ്ടി വരുന്ന കരം ഇരുപത്തിനാലായിരം പണമായിരുന്നു. അവള്‍ക്ക് ഒരു കുട്ടി കൂടിയുണ്ടെങ്കില്‍ വേറൊരു പന്തീരായിരം കൂടി നല്‍കണം. ഇതൊക്കെ സൂചിപ്പിക്കുന്നത് വേശ്യാവൃത്തിയെ ഭണ്ടാരം നിറക്കാനുള്ള ഒരു ഉപകരണമായിട്ടാണ് ചാണക്യന്‍ കണ്ടിരുന്നുവെന്നാണ്.

ഇതിനും പുറമെ ഗണികമാരെ നിയന്ത്രിക്കുന്നതിനുള്ള നിയമത്തിന്‍ കീഴില്‍ നടന്‍, നര്‍ത്തകന്‍, ഗായകര്‍, വാദകന്‍, വാഗ്ജീവനന്‍, കുശീവലന്‍, പ്ലവകന്‍(ഞാണിന്‍‌മേല്‍ കളിക്കാരന്‍), സൌദികന്‍(ഇന്ദ്രജാലക്കാരന്‍), ചാരണന്‍(സ്തുതി പാഠകന്‍) എന്നിവരെക്കൂടി ഉള്‍പ്പെടുത്താന്‍ ചാണക്യന്‍ ശ്രദ്ധിച്ചിരുന്നു.

പുരുഷന്‍‌മാരില്‍ നിന്ന് ഭോഗദ്രവ്യം വാങ്ങിയിട്ട് ഒഴിവാക്കാന്‍ ശ്രമിക്കുന്ന വേശ്യക്ക് ഭോഗദ്രവ്യത്തിന്റെ ഇരട്ടിയാണ് ദണ്ഡമായി നല്‍കേണ്ടത്. വസതി ഭോഗം( രാത്രിമുഴുവന്‍ വേശ്യാഗൃഹത്തില്‍ തങ്ങുന്നതിനുള്ള ദ്രവ്യം) വാങ്ങിയിട്ട് വഞ്ചിക്കുന്നവള്‍ക്ക് ഉപഭോക്താവില്‍ നിന്നും വാങ്ങിയതിന്റെ എട്ട് ഇരട്ടിയാണ് ദണ്ഡം. നോക്കണേ എന്ത് കെട്ടുറപ്പോടെയാണ് ചാണക്യന്‍ അക്കാലത്ത് വേശ്യാവൃത്തി നിലനിര്‍ത്താന്‍ തന്റെ കുശാഗ്ര ബുദ്ധിയിലൂടെ ശ്രമിച്ചിരുന്നതെന്ന്!

ആചാര്യ ബഹുലമായ ജീവിതത്തിന്റെ വര്‍ണ്ണ ഭംഗികളെന്ന നിലയിലല്ല മൌര്യസമൂഹത്തില്‍ വേശ്യ ഉദയം ചെയ്തത്. അതിന് അന്നത്തെ സാമ്പത്തിക വ്യവസ്ഥിതിയുമായി ബന്ധമുണ്ടായിരുന്നു. വിശ്വാസത്തിന്റേയും ദൈവീക കല്പനയുടേയും കേവലമായ ആചാരാനുഷ്ടാനങ്ങളുടെ പരിധി വിട്ട് വ്യഭിചാരം ഒരു സുസംഘടിതമായ വ്യവസ്ഥയിലേക്ക് മൌര്യകാലത്ത് പ്രാമാണ്യം നേടി, അതിനു വഴി തെളിച്ചത് ചരിത്രം പാടി പുകഴ്ത്തുന്ന ചാണക്യനും...!

ക്ഷത്രിയന്‍ ശക്തിയുടെ മൂര്‍ത്തരൂപമാണ്, രാജ്യരക്ഷണം അവന്റെ ധര്‍മ്മമാണ്, രാജ്യതന്ത്രത്തില്‍ അവന് ഉപദേശം കൊടുക്കേണ്ടത് ജ്ഞാനിയായ ബ്രാഹ്മണനാണ് എന്ന് മുജന്മസുകൃതക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍, കൌടില്യനെന്ന ബ്രാഹ്മണന്റെ കുടിലതകളെ ഇവര്‍ അംഗീകരിക്കുകയാണ് ചെയ്യുന്നത്.

ഒരു രാജവംശത്തെ തച്ചുതകര്‍ത്ത് മറ്റൊരു രാജവംശം സ്ഥാപിക്കാന്‍ കഴിഞ്ഞ ചാണക്യന് സമൂഹത്തിലെ അധ:സ്ഥിത വര്‍ഗത്തെ എങ്ങനെ കാല്‍കീഴിലാക്കി ഭരിക്കാമെന്ന് പ്രത്യേകം പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. അതിനു നിദാനമാണ് മൌര്യകാലത്തെ അധ:സ്ഥിതരായ വേശ്യകളെ ചവുട്ടിയമര്‍ത്തിയതും, സവര്‍ണ്ണ വേശ്യകളായ ദേവദാസികളെ തരം പോലെ സംരക്ഷിച്ചതും.

മൌര്യ സാമ്രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വ്യാപിക്കുന്നതാണ് അര്‍ത്ഥശാസ്ത്രത്തിന്റെ സ്വാധീനം. കഴിഞ്ഞ രണ്ടായിരത്തിലധികം വര്‍ഷമായി അര്‍ത്ഥശാസ്ത്രം സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

എന്നാല്‍ ഒരിക്കല്‍ പോലും ചാണക്യനെന്ന ബ്രാഹ്മണനാല്‍ നികുതി ചുമത്തപ്പെട്ട വേശ്യയെപ്പറ്റിയോ അസ്വാതന്ത്ര്യത്തിന്റെ കൈവിലങ്ങണിഞ്ഞ പതിവ്രതയോപ്പറ്റിയോ, ഒരു ഇന്‍ഡ്യാ പൈതൃകക്കാരനും ഗൌരവമായി സംസാരിച്ചിട്ടില്ല....

ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍

26 comments:

  1. ചരിത്രം പാടിപുകഴ്ത്തുന്ന ചാണക്യന്‍...!

    ReplyDelete
  2. ചാണക്യാ,

    ചാണക്യന്‍ V/S ചാണക്യന്‍ !!!!

    കൊള്ളാം , നല്ല ശ്രമം :)

    വേശ്യാവൃത്തി ബ്രാന്‍ഡഡ് തോഴിലാക്കി മാറ്റിയത് ഒറിജിനല്‍ ചാണക്യന്‍ മാത്രമാണോ?

    ഏതായാലും പുള്ളി ആളൊരു പുലിയായിരുന്നു എന്ന് കേട്ടിട്ടുണ്ട്.

    കൂടുതല്‍ കമന്റുകള്‍ വരെട്ടെ.

    ReplyDelete
  3. ഈ ചാണക്യനു ആ ചാണക്യന്റെ സ്വഭാവ വിശേഷങ്ങള്‍ വല്ലതും ഉണ്ടോ

    ReplyDelete
  4. ചാണക്യാ സെല്‍ഫ്‌ ഗോളടിച്ചു കളിക്കുവാണല്ലോ! കൊള്ളാട്ടോ വെളിപ്പെടുത്തലുകള്‍..

    ReplyDelete
  5. ചാണക്യന്‍ ഡബ്ബിള്‍ റോളില്‍?

    :)

    ReplyDelete
  6. ലതു കലക്കി മാഷേ.
    ശരിക്കും ചാണക്യൻ തന്നെ.എതിരൻ കതിരവൻ ചാണക്യൻ എന്ന ചാണക്യൻ,അല്ലേ?

    ReplyDelete
  7. വികടശിരോമണി,
    സത്യം പറ, രണ്ടും ഒന്നാണോ?

    അതുതാനല്ലയോ ഇത് എന്നു വര്‍ണ്ണ്യത്തില്‍ ആശങ്ക മാത്രമല്ലെ ഉള്ളൂ?

    ReplyDelete
  8. നല്ല പഠനം. അഭിനന്ദനങ്ങള്.
    അന്നത്തെ ചാണക്യന്മാരൂടെ പിന്മുറക്കാരല്ലേ ഇന്നു അബ്കാരികള്‍നിന്നു പിരിച്ച നികുതി കൊണ്ടു നിലനില്കുന്ന മന്ത്രിസഭകളില്‍ ഉള്ളത്. 'മദ്യം വിഷമാണ്' ' പുകവലി ആരോഗ്യത്തിനു ഹാനികരമാണ്' എന്ന് ചില ആളെപ്പറ്റിക്കാനുള്ള പരസ്യന്ഗ്ന്ങളും. ഇരട്ടത്താപ്പ് ഭരിക്കുന്നവരുടെ എല്ലാകാലത്തെയും ശീലമായിരുന്നിട്ടുന്ടു.

    ReplyDelete
  9. ചാണക്യന് ഇങ്ങനെഒരു മുഖം കൂടി ഉണ്ടല്ലേ..
    അരനേരത്തെ വയര്‍ നിറക്കാന്‍ ഇറങ്ങിത്തിരിച്ച വേശ്യകളുടെ ഭാണ്ഡത്തില്‍ കൈയ്യിട്ടുവാരുന്ന സ്വഭാവം!!! എന്നിട്ട് വേശ്യാവൃത്തിയെ പ്രോത്സാഹിപ്പിക്കുക കൂടിചെയ്യുക!!!
    ഉത്തരവാദിത്യമുള്ള ഒരു മന്ത്രി ചെയ്യേണ്ട കാര്യം തന്നെ!!!
    ഖജനാവിലേക്ക് പണം കണ്ടെത്താനുള്ള ഓരോരോ മാര്‍ഗ്ഗമേ... പിന്നെ ഇരട്ടത്താപ്പ് നയങ്ങളും...

    ReplyDelete
  10. ചാണക്യാ,
    കാര്യം നേടാന്‍ ഏത് മാര്‍ഗവും സ്വീകരിക്കാം
    എന്നതായിരുന്നല്ലോ നമ്മുടെ മറ്റേ ചാണക്യന്റെ വാദം.
    അപ്പോള്‍ ഇതില്‍ അതിശയിക്കാനൊന്നുമില്ല. അല്ലേ?
    എന്തായാലും താങ്കളുടെ പോസ്റ്റുകള്‍ വായിക്കുന്തോറും അര്‍ത്ഥശാസ്ത്രത്തോട് കൂടുതല്‍ താല്പര്യം തോന്നുന്നു. നന്ദി.

    ReplyDelete
  11. പ്രിയ ചാണക്യാ,
    ഗംഭീരമായിരിക്കുന്നു പഠനം.
    വിക്രമാദിത്യന്മാരെ ത്രിലോകവിജയികളായി ഉയര്‍ത്തിക്കെട്ടി ആ കഥകളുടെ പൊങ്ങച്ച സ‌മൃദ്ധിയില്‍ ഐതിഹ്യ പുരാണങ്ങളിലൂടെ സമൂഹത്തില്‍ സാംസ്കാരിക അടിയൊഴുക്കുകള്‍ സൃഷ്ടിച്ച് ഭാരതത്തിന്റെ മൂല്യങ്ങളെയെല്ലാം നശിപ്പിച്ച നികൃഷ്ട ബ്രാഹ്മണ്യത്തിന്റെ കുടില ബുദ്ധി നരഭോജികളെക്കാള്‍ അധമമായിരുന്നു. വേശ്യവൃത്തിയെ മുഖ്യ വ്യവസായമാക്കി , ദുര്‍നടപ്പിനെ ആത്മീയതയാക്കി പരിവര്‍ത്തനപ്പെടുത്തിയ ബ്രാഹ്മണമതത്തിന്റെ കൂട്ടിക്കൊടുപ്പ് ബുദ്ധി അപാരം തന്നെ.
    ഇന്ത്യയെ ഒരു വേശ്യാലയമായി വളര്‍ത്തികൊണ്ടുവന്നതില്‍ കാര്യമായ സംഭാവന നടത്തിയ ചാണക്യന്മാരുടെ സംഭാവനകള്‍ ഭക്തിപൂര്‍വ്വം സ്മരിക്കാനേ നാം ഇതുവരെ ശീലിച്ചിരുന്നുള്ളു.
    ബൂലോകത്തിന്റെ ആവിര്‍ഭാവത്തോടെ ചരിത്രത്തെ യാഥാര്‍ത്ഥ്യ ബോധത്തോടെ പഠിക്കുകയും ചര്‍ച്ചചെയ്യുകയുമാകാമെന്ന അവസ്ഥ വന്നിരിക്കുന്നു.
    അത്രയും ആശ്വാസം.
    ദൈവമേ... ഈ സത്യങ്ങളൊക്കെ പുറത്തുവരാനായി, പുരാണേതിഹാസങ്ങളെ വിമര്‍ശനാത്മകമായി പഠിക്കാന്‍ കഴിവുള്ള ഇതുപോലത്തെ ചുണക്കുട്ടികളെ
    ശക്തരാക്കിയാലും.!!!

    ReplyDelete
  12. Chithrakarante comment kandittu enikku chiri varunnu :)

    ReplyDelete
  13. ലോകത്തിലെ ആദ്യത്തെ പ്രഫഷന്‍ അല്ലേ. ബ്രാന്‍ഡ് ആക്കിയതില്‍ അഭിമാനിക്കാം.

    ഇതുമാത്രമല്ലല്ലോ. പുരാണങ്ങള്‍ ഒക്കെ വായിച്ചാല്‍ ഇതിനേക്കാല്‍ വൃത്തിഹീനമായ പലതും കിട്ടും.

    ഇന്ന് വേശ്യകള്‍ടേന്ന് കരം പിരിക്കുന്നതു കുറവാണെങ്കിലും അവരെ രാജാക്കന്മാര്‍/രാഷ്ട്രീയക്കാര്‍ ധാരാളം ഉപയോഗിക്കുന്നുണ്ടല്ല്ലോ

    ReplyDelete
  14. നല്ല പോസ്റ്റ്. ചരിത്ര സത്യങ്ങള്‍ ഇനിയും പുറത്തു വരട്ടെ, ചാണക്യ ചരിതങ്ങളിലൂടെ.

    ReplyDelete
  15. നല്ല നിരീക്ഷണം ശ്രീ അഭിവനചാണക്യാ :-)

    ഒരു കണക്കിന് നോക്കിയാല്‍ ശ്രീ ഒറിജിനല്‍ ചാണക്യന്‍ സമൂഹത്തിലെ എല്ലാറ്റിനെയും നിയമാനുസൃതമാക്കിയിരുന്നു.

    നമ്മുടെ കേരളത്തില്‍ മദ്യം ടാക്സ് കൂട്ടി വിറ്റിട്ട് നിരുത്സാഹപ്പെടുത്തുന്നത് പോലെ, ചാണക്യന്‍ വേശ്യകളുടെ ടാക്സും കൂട്ടി, അതിലേക്കു പോകുന്നവരെ നിയന്ത്രിക്കാന്‍ ശ്രമിച്ചു കാണും! കേരളത്തില്‍ നാടന്‍ വാറ്റ് ചാരായം (അവര്‍ണ്ണന്‍) നിരോധിച്ചു വിദേശമദ്യം (സവര്‍ണ്ണന്‍) വിതരണം ചെയ്യുന്നത് പോലെ ചാണക്യനും ചെയ്തു - അധ:സ്ഥിതരായ വേശ്യകളെ ചവിട്ടി അമര്‍ത്തി, സവര്‍ണ്ണ വേശ്യകളായ ദേവദാസികളെ സംരക്ഷിച്ചു! :-)

    controlled nuclear fusion generates useable energy, and uncontrolled chain reaction destroys the world! :-)

    ReplyDelete
  16. ജോലി ദിവസങ്ങള്‍‍ ആയതുകൊണ്ട് മനസ്സിരുത്തി ആരുടേയും പോസ്റ്റുകള്‍ ഒന്നും തന്നെ വായിക്കാന്‍ പറ്റുന്നില്ല. ഇതിലൂടെയും ഒന്ന് ഓടിച്ച് പോയി. ശരിക്കും വായിക്കാന്‍ ഇനീം ബരാം.

    എല്ലാരും പറയുന്നതില്‍ വല്യ സത്യവും ഉണ്ടോ ? എതിരന്‍ കതിരന്‍ ആണോ ചാണക്യന്‍ ?

    ഏയ്...എനിക്കങ്ങിനെ തോന്നുന്നില്ല.
    ആണോ ? സത്യം പറ മാഷേ....

    ReplyDelete
  17. ശ്രീ @ ശ്രേയസ് said
    controlled nuclear fusion generates useable energy, and uncontrolled chain reaction destroys the world!

    ഇതു കലക്കി.

    ReplyDelete
  18. കൊള്ളാം. ചരിത്രത്തിന്റെ ഇരുണ്ട വശങ്ങളെ കുറിച്ചുള്ള പോസ്റ്റ് വളരേ നന്നായി

    ReplyDelete
  19. ചാണക്യാ..... ഇപ്പോഴാണ് വായിച്ചത്.. നന്നായി എഴുതിയിരിക്കുന്നു... ചരിത്രത്തെയും ചരിത്രപുരുഷന്മാരെയും (ചരിത്രവനിതകള്‍ എന്നൊരു പ്രയോഗം നമുക്കില്ലാതെ പോയതിന്റെ കാരണമെന്താകാം?) പുതിയ കാലത്തില്‍ വായിക്കാനുളള ശ്രമത്തിന് ഭാവുകങ്ങള്‍..

    ReplyDelete
  20. നമ്മുടെ കേരളത്തില്‍ മദ്യം ടാക്സ് കൂട്ടി വിറ്റിട്ട് നിരുത്സാഹപ്പെടുത്തുന്നത് പോലെ, ചാണക്യന്‍ വേശ്യകളുടെ ടാക്സും കൂട്ടി, അതിലേക്കു പോകുന്നവരെ നിയന്ത്രിക്കാന്‍ ശ്രമിച്ചു കാണും! കേരളത്തില്‍ നാടന്‍ .......

    ഈ കമന്റ് കണ്ടിട്ട് ശരിക്കും ചിരി വരുന്നു. “ ശ്രമിച്ചു കാണും....!!!!!

    എന്നാലും ഏയ് അങ്ങനെ കാണുമോ ...ഏയ് ഇല്ല... കാരണം ബ്രാഹമണനല്ലേ. ബ്രാഹമണനെ തെറി പറഞ്ഞാല്‍ പിന്നെ മോക്ഷം കിട്ടില്ല. അടുത്ത ജന്മത്തില്‍ പട്ടിയോ പൂച്ചയോ ആയി ജനിക്കേണ്ടി വരും.

    ചാണക്യാ “അര്‍ഥ ശാസ്ത്രം” ഇങ്ങനെയൊക്കെയാണ് അര്‍ഥ പൂര്‍ണമാകുന്നത്.

    പോസ്റ്റിന് നന്ദി

    ReplyDelete
  21. ശ്രീ ജോക്കര്‍, താങ്കള്‍ ബ്രാ-മണരെ-ക്കുറിച്ചു പറയുന്നു :-)
    എന്നാല്‍ ഈയുള്ളവന്‍ പറഞ്ഞതു ബ്രഹ്മം അറിഞ്ഞവര്‍ അതായത് സ്ഥിരതയുള്ളവര്‍ എന്നര്‍ത്ഥമുള്ള ബ്രാഹ്മണരെയാണ്.

    ReplyDelete
  22. സെല്‍ഫ് ഗോള്‍ അടിച്ച് കളിക്കുക ആണോ ??? മനസിരുത്തി വായിക്കാന്‍ സമയം കിട്ടില്ല ...പ്രിന്റ് എടുത്തു ..രാത്രി ഇരുന്നു മൊത്തം വായിച്ചിട്ട് അഭിപ്രായം പറയാം

    ReplyDelete
  23. ചാണക്യൻ വേശ്യാവൃത്തിയെ ഒരു തൊഴിലായി കണ്ടു. ഇന്ന് വേശ്യാവൃത്തിയെ തൊഴിലായി അംഗീകരിച്ചു. കൃസ്തുവിനു മുമ്പും പിമ്പും ലോകത്ത് എല്ലായിടത്തും വേശ്യാവൃത്തി ഉണ്ടായിരുന്നു. പലയിടത്തും അത് അന്നത്തെ സംസ്കാരത്തിന്റെ ഭാഗവും ആയിരുന്നു. ഇന്ന് സംസ്കാരത്തിന്റെ ഭാഗമായി അംഗീകരിക്കാൻ അല്പം ബുദ്ധിമുട്ടു തോന്നുന്നു എന്നുമാത്രം. പക്ഷെ ഇന്ന് അതൊരു ആവശ്യമായിട്ടുണ്ട്. വേശ്യകൾക്ക് ലൈഗികരോഗം ഇല്ലെന്നു സാക്ഷ്യപ്പെടുത്തുന്ന (സർട്ടിഫിക്കേഷൻ) രീതി പലയിടത്തും ഉണ്ട് എന്നാണ് കേട്ടിട്ടുള്ളത്. അതും ഒരു തരം പിരിവിന്റെ സ്വഭാവം തന്നെയല്ലെ.
    ചാണക്യൻ കീ ജയ്.

    ReplyDelete
  24. ചാണക്യന്`-കൌടില്യന്‍ എന്നൊരു പേരുകൂടിയുണ്ട്.
    കുടിലത എന്നൊരു മലയാളപദവുമുണ്ട്.ഒരേഅര്ഥം .
    ഭരണക്കാര്‍ക്ക്-ഒരു നിയമം വേണം .ധര്‍മം ​പുല്ലുപോലെ
    കരുതുകയും വേണം .രണ്ടും വ്രുത്തിയായിസാധിച്ചവനെ,ചാണക്യന്-
    എന്നു വിളിക്കാം .എറിഞ്ഞവനെ കടിക്കുക.കല്ലിനെയല്ല.
    എതിരവനും ചാണക്യനും ഒന്നായാലും രണ്ടായാലും ..എന്ത്?
    ചരിത്രത്തെ വിചാരണചെയ്യുന്നതിന്-അഭിവാദനങ്ങള്‍.

    ReplyDelete
  25. ചാണക്യാ ഒരു സംശയം വിഷയവുമായി വലിയ ബന്ധമില്ലെങ്കിലും ദ്രവിഡന്മാരുടെ ഭാഷ മൂല ദ്രാവിഡ ഭാഷയാണെന്ന് വായിച്ചിട്ടുണ്ട്. ഈ പാലി മൂല ദ്രാവിഡ ഭാഷ തന്നെയാണോ?

    ReplyDelete